Wednesday, February 16, 2011

ആമുഖം

കഴിഞ്ഞവര്‍ഷം ഡിസം‌ബര്‍ പതിമൂന്നിന്‌ ഹരീഷ് മടിയന്‍ “കേരളത്തിലെ തനതു മത്സ്യ സമ്പത്തിനെ നശിപ്പിക്കാന്‍ 238 കോടി രൂപയുടെ സര്‍ക്കാര്‍ പദ്ധതി” എന്നൊരു പോസ്റ്റ് ഇടുകയുണ്ടായി. പോസ്റ്റില്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്നത് അതീവഗുരുതരമായ ചില കാര്യങ്ങളാണ്‌:
1. വനം വകുപ്പിന്റെ കീഴിലുള്ള റിസര്‍വോയറുകളില്‍ വിദേശമത്സ്യങ്ങളെ നിക്ഷേപിക്കാന്‍ ഫിഷറീസ് വകുപ്പ് തീരുമാനിക്കുകയും വനം വകുപ്പ് അതിനനുമതി നല്‍കുകയും ചെയ്തു.
2. മത്സ്യബന്ധനം നിരോധിച്ച സ്ഥലങ്ങളിലും ഇതോടെ മത്സ്യബന്ധനം വ്യാപകമാകും.
3. ഇത്തരം വിദേശമത്സ്യങ്ങള്‍ പുഴകളില്‍ നിക്ഷേപിച്ചാല്‍ അവ കൂട്ടത്തോടെ വളര്‍ന്ന് നാടന്‍ മത്സ്യങ്ങൾ ഇല്ലാതെയാകും എന്ന് വിദഗ്ദ്ധരും ഗവേഷകരും ഒരുപോലെ അവകാശപ്പെടുന്നു.4.പദ്ധതിക്ക് ഭീമമായ ഫണ്ടിംഗ് ഉണ്ട്.
മത്സ്യബന്ധനം, പരിസ്ഥിതി, വനം - ഇതു മൂന്നും താല്പര്യമുള്ള വിഷയം ആകയാല്‍ ആണ്‌ ഇതെന്റെ കണ്ണില്‍ പെടുന്നത്. പ്രഥമദൃഷ്ട്യാ ഈ പോസ്റ്റില്‍ തെറ്റുണ്ടെന്ന് മനസ്സിലാകയാല്‍ ഇതിന്റെ സത്യാവസ്ഥ എന്തെന്ന് കാട്ടാന്‍ ഒരു ശ്രമം നടത്തി. നിലവില്‍ സര്‍‌വീസിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇക്കാര്യത്തില്‍ പൊതു പ്രസ്‌താവന നടത്താന്‍ നിയമപരമായി പരിമിതികള്‍ ഉള്ളതിനാല്‍ എനിക്ക് ഫോണ്‍ വഴി ആക്സസ് ചെയ്യാന്‍ എളുപ്പമുള്ള ഇപ്പോള്‍ സര്‍‌വീസില്‍ ഇല്ലാത്ത ഒരാളിനോട് പ്രസക്ത ചോദ്യങ്ങള്‍ ചോദിച്ച് മറുപടികള്‍ ബസ്സില്‍ ഇട്ടു. ഇദ്ദേഹവും ഞാനുമായി അടുത്ത വ്യക്തിബന്ധമുണ്ടെന്ന് എല്ലാവര്‍ക്കും വ്യക്തമാകാന്‍ സാധാരണ ഗതിയില്‍ ഒരിന്റര്‍‌വ്യൂവില്‍ നിന്നും ട്രിം ചെയ്തു കളയേണ്ട ഒരു ഭാഗം മനപ്പൂര്‍‌വം തന്നെ നിലനിര്‍ത്തിയാണ്‌ പോസ്റ്റ് ഇട്ടത്.

ഞാന്‍ ഇട്ട പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മുഖ്യമായും ഇങ്ങനെ:
1. ഇത് പുതിയ പദ്ധതിയല്ല. അര നൂറ്റാണ്ട് കഴിഞ്ഞ പദ്ധതിയാണ്‌.ഇപ്പോള്‍ വ്യാപിപ്പിക്കാനുള്ള ശ്രമമുണ്ട്.
2. ഇന്ത്യന്‍ കാര്‍പ്പുകള്‍ കൂട്ടത്തോടെ വളരുക പോയിട്ട് പ്രജനനം നടത്തുക പോലും ഇല്ല നാട്ടിലെ നദികളില്‍. ഇവ പ്രെഡേറ്ററുകളോ ഇന്‍‌വേസീവ് സ്പീഷീസോ അല്ല, ഇവയുടെ സ്വാഭാവിക പ്രജനനം സിന്ധുഗംഗാ നദീതടങ്ങളിലോ തത്തുല്യ സാഹചര്യമുള്ള നദികളിലോ മാത്രമേ നടക്കൂ. നമ്മുടെ നദികളില്‍ മത്സ്യങ്ങള്‍ കുറയുകയും മറ്റും വഴി ഒരു സര്‍പ്ലസ് സ്പേസുണ്ടാകുന്നുണ്ട്.
3.ഇതിനെ റിസർവോയറുകളിൽ വളര്‍ത്തുന്നത് ഒട്ടേറെ ഗവേഷണങ്ങള്‍ക്കു ശേഷമാണ്‌.
4.കേരളത്തിലെ തനതു മത്സ്യങ്ങള്‍ കുറയുന്നത് ഇവയെ നിക്ഷേപിക്കുന്നതുകൊണ്ടല്ല, അമിതചൂഷണം, പരിസ്ഥിതി നാശം, രാസവസ്തുക്കള്‍ എന്നിവ മൂലമാണ്‌. അമിതചൂഷണം കുറയ്ക്കുക വഴി തനതു മത്സ്യങ്ങളുടെ നാശം ചെറുക്കുകയാണ്‌ ഇതിന്റെ ഫലം.
5. തനതു മത്സ്യങ്ങളുടെ കാര്യത്തിലും ഫിഷറീസ് വകുപ്പ് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് ആറ്റുകൊഞ്ചിന്റെ കാര്യത്തി‌ൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. എന്നാല്‍ തനതു മത്സ്യങ്ങളെയെല്ലാം ബ്രീഡ് ചെയ്യിച്ച് പുഴകളില്‍ വിടുക എന്നത് പ്രാവർത്തികമല്ല. കാരണങ്ങളുണ്ട്.
6. കെ എസ് ഇ ബി, ഇറിഗേഷൻ വകുപ്പുകളുടെ അനുമതിയാണ് വേണ്ടത്, വനം വകുപ്പിന്റേതല്ല.
ഡിസം‌ബര്‍ ഇരുപതിനു ഈ വിഷയത്തില്‍ നിലവില്‍ സര്‍‌വീസില്‍ ഇരിക്കുന്ന നാലു വ്യക്തികളുടെ അഭിപ്രായങ്ങള്‍ സമാഹരിച്ച് വനം മേഘലയിലെ ജലസംഭരണീമത്സ്യകൃഷിയെ വിശകലനം ചെയ്യുന്ന ഒരു പോസ്റ്റ് ശ്രീമതി ഇഞ്ചിപ്പെണ്ണ് പ്രസിദ്ധീകരിക്കുകയുണ്ടായി.
പോസ്റ്റിൽ പറഞ്ഞിരിക്കുന്നതിൻപ്രകാരം ഈ നാലുവ്യക്തികളുടെ അഭിപ്രായത്തിന്റെ രത്നച്ചുരുക്കം ഇങ്ങനെ:

ശ്രീ. നാരായണന്‍ നമ്പൂതിരി

ഏതാണ്ട് എന്റെ മേല്പ്പറഞ്ഞ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ചു.

ഡോ. ബിജുകുമാർ
1.ഇന്‍‌വേസീവ് സ്പീഷീസ് എന്നത് ഒരു ടെക്നിക്കല്‍ ടേം മാത്രമാണ്‌ എക്സോട്ടിക് ആയ ഒന്നിനെ ഒരു എക്കോ സിസ്റ്റത്തില്‍ ഇറക്കി വിടുന്നത് വളരെയധികം പഠനങ്ങള്‍ക്ക് ശേഷമേ ആകാവൂ- പ്രത്യേകിച്ച് വനം മേഖലയില്‍. ഇന്ത്യന്‍ കാര്‍പ്പിനെക്കുറിച്ച് ഇത്തരം പഠനങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല. മറ്റു ചില മീനുകള്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യുമ്പോള്‍ തനതു മത്സ്യങ്ങള്‍ക്ക് ദോഷം ചെയ്യുന്നതായി പഠനങ്ങള്‍ കണ്ടിട്ടുണ്ട്.
2. പ്രൊട്ടക്റ്റഡ് ഏരിയകളില്‍ മീന്‍ പിടിക്കാന്‍ ആദിവാസികള്‍ക്കേ അനുവാദമുള്ളൂ എന്നതിനാല്‍ അവിടെ മത്സ്യകൃഷി പ്രയോജനമൊന്നും ചെയ്യില്ല.
3.വനം മേഖലയിൽ ജലസംഭരണിയിൽ മത്സ്യകൃഷി നടത്താൻ വനം വകുപ്പിന്റെ അനുമതി വേണ്ടതാണ്.

ഡോ. സി.പി ഷാജി
1. ഇന്‍‌വേസീവ് സ്പീഷീസ് എന്നത് ഒരു ടെക്നിക്കല്‍ ടേം ആണ്‌. ഇവ വളര്‍ന്നു പെരുകുകയോ മറ്റുമീനുകളെ പിടിച്ചു തിന്നുകയോ ഇല്ലെന്നതു മാത്രം ശ്രദ്ധിച്ചാല്‍ പോരാ. പാരിസ്ഥിതിക സ്വസ്ഥലം എക്സോട്ടിക്ക് സ്പീഷീസ് കയ്യേറിയേക്കാം. ആഹാരത്തിനായുള്ള മത്സരവും നടന്നേക്കാം. നമ്മുടെ പുഴകളില്‍ സര്‍പ്ലസ് സ്പേസ് കുറവാണ്‌. കേരളത്തിലെ പുഴകള്‍ നേർത്തതാണ്‌. ഇതേക്കുറിച്ച് ശരിയായ പഠനങ്ങള്‍ വേണം. മഹസീര്‍, ബ്രാല്‌ തുടങ്ങിയ തനതു മത്സ്യങ്ങളെ നിക്ഷേപിക്കേണ്ടതാണ്‌. ശരിയായ പഠനങ്ങള്‍ വേണം. ടിലാപ്പിയയെ ഇൻ‌ഡ്രഡ്യൂസ് ചെയ്ത് അത് ഇൻ‌വേസീസ് സ്പീഷീസ് ആയി മാറി.
2. വനം വകുപ്പിന്റെ അനുമതി വേണ്ടതാണ്‌.
3. 1500 ഹെക്റ്ററില്‍ താഴെയുള്ള ജലസംഭരണികളില്‍ ഇന്ത്യന്‍ കാര്‍പ്പുകളെ ഉപയോഗിച്ചുള്ള മത്സ്യകൃഷി ലാഭമല്ല.

ശ്രീ. ത്രിവേദി ബാബു ഐ എഫ് എസ്
എക്സോട്ടിക്ക് സ്പീഷീസിനെ വനമേഖലയിലെ റിസര്‍‌വോയറുകളില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ച് എതിര്‍പ്പുണ്ട്, അത് സര്‍ക്കാരിനെ അറിയിച്ചിട്ടും ഉണ്ട്. ഫിഷറീസ് വകുപ്പ് ഇതിനു ആധാരമായ പഠനങ്ങള്‍ ഒന്നും വനം വകുപ്പില്‍ സമര്‍പ്പിച്ചിട്ടില്ല.

മറ്റു ചില കാര്യങ്ങള്‍ തര്‍ക്ക വിഷയവുമായി ബന്ധമില്ലാത്തതാണ്‌. ഇവ ഒരുപക്ഷേ പറഞ്ഞവര്‍ ഉദ്ദേശിച്ച അര്‍ത്ഥത്തിലായിരിക്കില്ല പോസ്റ്റില്‍ വന്നത്. എന്നതിനാല്‍ ലിസ്റ്റാക്കി താഴെയിടുന്നു. എന്തുകൊണ്ട് ഇവ അപ്രസക്തവും തെറ്റിദ്ധാരണാജനകവും ആണെന്ന് അടുത്ത ഭാഗങ്ങളില്‍ പറയുന്നുണ്ട്.

1. ചാലക്കുടിപ്പുഴയില്‍ പിരാനയെ കണ്ടെത്തി. അതുപോലെ മറ്റു മത്സ്യങ്ങളെയും. (ഇഞ്ചി)

2. വനം വകുപ്പുമായി ബന്ധമില്ല (ദേവന്‍)X കെ എസ് ഇ ബിയുമായി ബന്ധമില്ല (ഇഞ്ചി)

3. എസ്റ്റേറ്റ് ഉടമകളു മറ്റും അനധികൃതമായി റിസര്‍‌വോയറുകളില്‍ മീനുകളെ നിക്ഷേപിക്കുന്നു (ഇഞ്ചി)



മേല്‍‌പ്പറഞ്ഞതില്‍ ചുവന്ന നിറം നല്‍കിയിരിക്കുന്നത് തെറ്റിപ്പോയ പ്രസ്താവനകളും പച്ച നിറത്തില്‍ അടയാളപ്പെടുത്തിയത് തര്‍ക്കാതീതമായും ശരിയായ കാര്യങ്ങളും മഞ്ഞ നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് വേണ്ടത്ര വിശദീകരണം ഇല്ലാത്തതിനാല്‍ ഇനിയും എഴുതേണ്ടുന്ന കാര്യങ്ങളുമാണ്‌. ഫലത്തില്‍ ഇഞ്ചിപ്പെണ്ണിന്റെ പോസ്റ്റ് ഹരീഷിന്റെ ആദ്യ പോസ്റ്റിനോട് തീര്‍ത്തും വിയോജിക്കുന്നതായും എന്റെ പോസ്റ്റില്‍ തര്‍ക്ക വിഷയത്തിലെ അഞ്ചു പോയിന്റും വിശദീകരിക്കേണ്ടതായും കാണുന്നു.


വിശദീകരണമാവശ്യമുള്ളവ അടക്കം ജലസംഭരണീ മത്സ്യകൃഷിയെപ്പറ്റിയുള്ള ഒരു പഠനമാണ് ഇനിയുള്ള ഒമ്പത് ബ്ലോഗ് പോസ്റ്റുകളിൽ വരുന്നത്. ആമുഖം ഒഴിവാക്കി പഠനം ഒരു e-book ആയി പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹമുണ്ട്.

വളരെച്ചെറിയ കാലം കൊണ്ട് ഈ പഠനം പൂർത്തീകരിക്കാൻ കഴിഞ്ഞത് ഒരു ടീം ഇതിനു പിന്നിൽ പ്രവർത്തിച്ചതുകൊണ്ടാണ്. അഭിമുഖങ്ങൾ ചെയ്തവർ, പഠനങ്ങൾ നടത്തിയവർ, രേഖകളും പുസ്തകങ്ങളും സംഭരിച്ചയാൾ, കണ്ടന്റ് ഡെവലപ്പർമാർ, എഡിറ്റിങ്ങ് നിർവഹിച്ചവർ, അന്വേഷണം നടത്തുകയും വിവിധ ഓഫീസുകളും ഗവേഷണസ്ഥാപനങ്ങളും സന്ദർശിച്ചവർ, ഓഡിയോ എഡിറ്റിങ്ങ് ചെയ്തയാൾ, ഓഡിയോ ട്രാൻസ്ക്രിപ്ഷൻ ചെയ്തവർ, ഭാഷാന്തരം ചെയ്തയാൾ, അന്വേഷണങ്ങൾ നടത്തിയവർ അങ്ങനെ നിരവധി ആളുകൾ കൂടിയാണ് ഈ പഠനം നിർവഹിച്ചത്. ഞാനൊരു തുടക്കമിട്ടു മറ്റുള്ളവർ അത് പൂർത്തിയാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്നുകൊണ്ട് തങ്ങളാലാവും വിധം ഈ പഠനത്തോട് സഹകരിച്ചവരോടെല്ലാം നന്ദി പറയണോ വേണ്ടയോ എന്ന ശങ്കയുണ്ട്, ഇത് അവരുടെ തന്നെ പഠനമാണല്ലോ.


അവസാനമായി, ഇതു വായിക്കുന്നവരോട് ഒരഭ്യർത്ഥന:


മത്സ്യകേരളം എന്നത് ഇടതുപക്ഷത്തിനു പ്രയോജനമുള്ളതോ അവര്‍ ആരംഭിച്ചതോ അവര്‍ക്ക് ധനലാഭമുള്ളതോ ആയ എന്തോ ആണെന്നും അതുകൊണ്ടാണ്‌ ഞങ്ങൾ ഇക്കാര്യവുമായി ഒരുമ്പെട്ട് ഇറങ്ങിയിരിക്കുന്നത് എന്നും കരുതുന്നവര്‍ തുടര്‍ഭാഗങ്ങള്‍ വായിച്ചിട്ടും യാതൊരു പ്രയോജനവുമില്ല. അത്തരക്കാര്‍ മറ്റു ബസ്സുകളില്‍ പോയി തുടര്‍ന്നും ഗൂഢാലോചന, അരിവാള്‍ സേന, ചട്ടുകം, കുട്ടകം എന്നൊക്കെ കമന്റെഴുതുക. ഗൗരവമായി കാര്യങ്ങള്‍ സംസാരിക്കുന്ന സ്ഥലം ദയവു ചെയ്ത് അതിനുപയോഗിക്കരുത്.

5 comments:

  1. ദേവേട്ടാ ലിങ്കുകള്‍ കൊടുത്തത് ദയവായി ശ്രദ്ധിക്കുമല്ലോ. ആദ്യത്തെ ലിങ്ക്, "കേരളത്തിലെ തനതു മത്സ്യ സമ്പത്തിനെ നശിപ്പിക്കാന്‍", "238", "കോടി രൂപയുടെ സര്‍ക്കാര്‍ പദ്ധതി" എന്നിങ്ങനെ മൂന്നായിട്ടാണ് വരുന്നത്.

    ഇഞ്ചിയുടെ പോസ്റ്റിലേക്കുള്ള ലിങ്ക് വീണ്ടും ഹരീഷിന്റെ പോസ്റ്റിലേക്ക് തന്നെ പോകുന്നു.

    തിരുത്തുമല്ലോ.

    ReplyDelete
  2. ഡോ. ബിജു
    2. പ്രൊട്ടക്റ്റഡ് ഏരിയകളില്‍ മീന്‍ പിടിക്കാന്‍ ആദിവാസികള്‍ക്കേ അനുവാദമുള്ളൂ എന്നതിനാല്‍ അവിടെ മത്സ്യകൃഷി പ്രയോജനമൊന്നും ചെയ്യില്ല.


    ഈ ഡോ.ബിജു ആളു കൊള്ളാമല്ല്. ആദിവാസകളു മീന് പിടിക്കുന്നിടത്ത് മത്സ്യകൃഷി പ്രയോജനമൊന്നും ചെയ്യില്ലെന്ന്. ആദിവാസികളൊന്നും ഡോ.ബിജുമാരുടെ കണ്ണില് മനുഷ്യരല്ലായിരിക്കും!

    ReplyDelete
  3. ആദിവാസികൾ മനുഷ്യരാണെന്നതിനു തെളിവ് ഹാജരാക്കാമോ യാത്രാമൊഴീ?

    ReplyDelete
  4. വല്ല സ്കൂപ്പിനോ മറ്റോ ആണോ അനിലാ?

    ReplyDelete
  5. എന്നിട്ട് ഇതു ആദ്യം തുടങ്ങിവെച്ച വിജ്ഞാനികൾ (ഹരീഷ്, ഇഞ്ചിപ്പെണ്ണു) എന്തു പരയുന്നു?

    ReplyDelete