Tuesday, February 22, 2011

രത്നച്ചുരുക്കം

കഴിഞ്ഞ ഒമ്പത് അദ്ധ്യായങ്ങളിലായി പദ്ധതിയുടെ വിവിധ വശങ്ങളും സംസ്ഥാനതലത്തിലും ആഗോളതലത്തിലും ഉള്ള വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും മനസ്സിലാക്കിക്കഴിഞ്ഞു. ഇവിടെ പ്രസിദ്ധീകരിച്ചവ കൂടാതെ മറ്റു പല ഗവേഷകരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങള്‍ സമാഹരിച്ചിട്ടുണ്ട്. ഇവയുടെ മൊത്തം അടിസ്ഥാനത്തില്‍ ജലസംഭരണീ മത്സ്യകൃഷി വികസന പദ്ധതിയെ ഞങ്ങള്‍ ഇങ്ങനെ വിലയിരുത്തുന്നു:

Envisioned: ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ആദിവാസികളുടെ ക്ഷേമം, പട്ടികജാതി-വര്‍ഗ്ഗ വികസനം, ഭക്ഷ്യ സുരക്ഷ, തൊഴിൽ ലഭ്യത എന്നിവ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ പെടുന്നവയാണ്‌.

Planned: മത്സ്യകേരളം മാസ്റ്റര്‍ പ്ലാന്‍ (ജലസംഭരണീമത്സ്യകൃഷിയടക്കം) ഇന്തോജര്‍മ്മന്‍ പഠനകാലം മുതല്‍ ഇന്നുവരെയുള്ള പദ്ധതികളുടെ ആകെത്തുകയാണ്‌. കേന്ദ്ര-സംസ്ഥാന ആസൂത്രണ വകുപ്പുകള്‍ മുതല്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളും സ്ഥാപനങ്ങളും ചേര്‍ന്നാണ്‌ ഇതിന്റെ പ്ലാനിങ്ങ് നിര്‍‌വഹിച്ചിരിക്കുന്നത്.

Aligned: ദേശീയ കൃഷി വികസന പദ്ധതി, ദേശീയ മത്സ്യവികസന പദ്ധതി, കേന്ദ്ര ശുദ്ധജല മത്സ്യപദ്ധതി, രാഷ്‌ട്രീയ കൃഷിവികാസ് യോജന, വിദര്‍ഭ പാക്കേജ്, സംസ്ഥാന കാര്‍ഷിക വികസന പദ്ധതി, തദ്ദേശസ്വയംഭരണം, സംസ്ഥാന ശുദ്ധജല മത്സ്യവികസന പദ്ധതി, സംസ്ഥാന ഭക്ഷ്യസുരക്ഷാമിഷന്‍ എന്നിവയോട് ചേര്‍ത്തിണക്കിയാണ്‌ പദ്ധതി നടപ്പിലാക്കുന്നത്.

Integrated: ശുദ്ധജല മത്സ്യകൃഷിക്കുള്ള എല്ലാ പദ്ധതികളെയും, വകുപ്പുകളെയും, സ്ഥാപനങ്ങളെയും, ഗവേഷകരെയും മറ്റു അധികൃതരെയും കൂട്ടിയോജിപ്പിച്ച മത്സ്യകേരളം പദ്ധതിയുടെ ഭാഗമാണ്‌ ജലസംഭരണീ മത്സ്യകൃഷി വികസനം.

Researched: കോഫാഡ് പഠനങ്ങളുടെയും, ലഭ്യമായ മറ്റെല്ലാ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്‌ പദ്ധതി നടപ്പിലാകുന്നത്. കേന്ദ്ര/സംസ്ഥാന ഗവേഷണ സ്ഥാപനങ്ങള്‍, സര്‍‌വകലാശാലകള്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റികളാണ്‌ തത്സമയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും എടുക്കുന്നത് എന്നതിനാല്‍ ഇവരുടെയെല്ലാം വിജ്ഞാനവും പരിചയവും പദ്ധതിക്ക് ശാസ്ത്രീയമായ അടിത്തറ നല്‍കുന്നു.

Regulated: സംസ്ഥാനതലത്തിലും കേന്ദ്രതലത്തിലും ഉള്ള വിവിധ ഗവേഷണ സ്ഥാപങ്ങള്‍, നിയന്ത്രണ അധികാരികള്‍ എന്നിവയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിനും അനുമതികള്‍ക്കും വിധേയമായാണ്‌ പദ്ധതി പുരോഗമിക്കുന്നത്. അനുവാദം ഇനിയും ലഭിച്ചിട്ടില്ലാത്ത പദ്ധതികളില്‍ സംശയങ്ങള്‍ ദൂരീകരിക്കാന്‍ കൂടുതല്‍ ചര്‍ച്ചകളും പഠനങ്ങളും നടത്തുക എന്നല്ലാതെ കൂടുതല്‍ ഉന്നതങ്ങളില്‍ നിന്നും അനുവാദം വാങ്ങി പരിമിതികള്‍ ഒഴിവാക്കുക എന്ന നയം പദ്ധതി സ്വീകരിച്ചിട്ടില്ല.

Beneficial: മൂന്നുകോടിയില്‍ താഴെ മുതല്‍ മുടക്കില്‍ കോ ഓപ്പറേറ്റീവുകള്‍ക്ക് വന്‍ ലാഭവും സമൂഹത്തിനു വന്‍ തോതില്‍ മത്സ്യലഭ്യതയും ഉറപ്പുവരുത്താന്‍ പദ്ധതിക്കു കഴിയും.

Progressive: സമൂഹത്തിലെ ഏറ്റവും പിന്‍‌തള്ളപ്പെട്ട ആദിവാസികളും പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാരുമാണ്‌ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ. പുരോഗമനപരമായ ഒരു സമൂഹത്തിന്റെ വികസനപദ്ധതീമാതൃകയ്ക്ക് യോജിച്ച ഒന്നാണിത്.

Cascaded: സംസ്ഥാനതലത്തില്‍ തുടങ്ങി ജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലും വരെ ഒഴുകിയെത്തുന്ന ഭരണസം‌വിധാനമാണ്‌ മത്സ്യകേരളത്തിനുള്ളത്. ഉദ്യോഗസ്ഥതലത്തിലും ജനകീയ പങ്കാളിത്തത്തിലും മികച്ച മാതൃകയാണിത്.

Monitored: പദ്ധതിയുടെ പുരോഗതി സ്റ്റീയറിങ്ങ് കമ്മിറ്റികളും സ്റ്റേറ്റ് ഗൈഡന്‍സ് കൗണ്‍സിലും ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റും തത്സമയം പരിശോധിക്കുകയും കൂടുതല്‍ മെച്ചപ്പെട്ടതാക്കാനുള്ള വഴികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്‌. വാര്‍ഷിക പുരോഗതീ സംക്ഷിപ്ത റിപ്പോര്‍ട്ട്, മറ്റു കുറിപ്പുകള്‍ എന്നിവ ബന്ധപ്പെട്ട ഏജന്‍സികളുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

Eco-friendly: ഏറ്റവും പരിസ്ഥിതീസൗഹൃദപരമായ മത്സ്യകൃഷിയാണ്‌ ജലസംഭരണീ മത്സ്യകൃഷി, കാരണം അത് കുളം നിര്‍മ്മിക്കുക പോലെ ഭൂപ്രതലത്തിനു കേടുപാടുകള്‍ ചെയ്യുന്നില്ല. കളമത്സ്യ നാശിനികളോ മറ്റു വിഷവസ്തുക്കളോ ഉപയോഗിക്കുന്നില്ല. മീന്‍‌തീറ്റയോ മറ്റ് ഓര്‍ഗാനിക്ക് വസ്തുക്കളോ പോലും ജലത്തിലേക്ക് ഒഴുക്കുന്നില്ല. പ്രജനനം നടത്താനുള്ള സാധ്യത തീരെക്കുറഞ്ഞ, ഇനി പ്രജനനം ചെയ്താല്‍ തന്നെ പുഴയിലേക്ക് കടക്കാതെ റിസര്‍‌വോയറില്‍ സെറ്റില്‍ ആകുന്ന, പ്രെഡേഷന്‍ ഭീഷണിയോ സ്പേസ് ഓക്കുപ്പേഷന്‍ ഭീഷണിയോ ഫുഡ് കോമ്പറ്റീഷന്‍ ഭീഷണിയോ ക്രോസ് ബ്രീഡിങ്ങ് ഭീഷണിയോ ഉയര്‍ത്താത്ത ഇന്ത്യന്‍ മേജര്‍ കാര്‍പ്പുകളെ റിസര്‍‌വോയറില്‍ സ്റ്റോക്ക് ചെയ്യുന്നത് ഏറ്റവും പരിസ്ഥിതി സൗഹൃദപരമായ മത്സ്യകൃഷിയാണ്‌.

Up to standards: പദ്ധതിയുടെ ഫണ്ടിങ്ങ് മറ്റൊരു രീതിയില്‍ ആണെങ്കില്‍ കൂടുതല്‍ മികവുറ്റതായേനെ എന്ന നിര്‍ദ്ദേശം ഡോ. സുഗുണന്‍ വച്ചിട്ടുണ്ട്. അതൊഴിച്ചാല്‍ പദ്ധതി ഉന്നത നിലവാരം പുലര്‍ത്തുന്ന ഒന്നാണെന്നാണ്‌ ഞങ്ങള്‍ക്ക് മനസ്സിലാകുന്നത്.

റിസര്‍‌വോയര്‍ എന്നാല്‍ പുഴയുടെ വീതികൂടിയ ഒരു ഭാഗം പോലെയാണെന്നു കരുതുന്നവര്‍, വനത്തിനുള്ളിലെ റിസര്‍‌വോയര്‍ വനത്തിന്റെ ഭാഗമാണെന്നു കരുതുന്നവര്‍ തുടങ്ങി ഈ വിഷയത്തിലും റിസര്‍‌വോയറിന്റെ ഹൈഡ്രോബയോളജിയിലും വേണ്ടത്ര പരിചയമില്ലാത്തവരാണ്‌ ഇക്കാര്യത്തില്‍ പാരിസ്ഥിതികമായ ആശങ്കകള്‍ പ്രകടിപ്പിച്ചത് എന്ന് തോന്നുന്നു. ഇക്കാര്യത്തില്‍ വിദഗ്ദ്ധരുമായി ചര്‍ച്ചകളും വിലയിരുത്തലും നടത്തുക എന്ന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള തുടര്‍നടപടി തികച്ചും ഉചിതമാകുന്നത് അതുകൊണ്ടാണ്‌.

കേരളത്തിന്റെ വികസനത്തിലും ഭക്ഷ്യസുരക്ഷാശ്രമങ്ങളിലും ആദിവാസിക്ഷേമപ്രവര്‍ത്തനങ്ങളിലും സുപ്രധാനമായ ഒരു പങ്ക് മത്സ്യകേരളവും അതിന്റെ ഭാഗമായ ജലസംഭരണീമത്സ്യകൃഷിയും വഹിക്കും. പാരിസ്ഥിതികമായാകട്ടെ, ഇപ്പോള്‍ കേരളത്തിൽ നടക്കുന്നതടക്കം ഇതര വികസന പ്രവര്‍ത്തനങ്ങളെക്കാള്‍ അത് സുരക്ഷിതവുമാണ്‌.

Monday, February 21, 2011

പദ്ധതിയുടെ പുരോഗതി

സംസ്ഥാനത്ത് അമ്പത്തിമൂന്ന് ജലസംഭരണികള്‍ കെ എസ് ഇ ബി, ഇറിഗേഷന്‍ വകുപ്പ് എന്നിവയുടെ കീഴിലുണ്ട്. ഇതില്‍ ഇറിഗേഷന്‍ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പത്തു ജലസംഭരണികളില്‍ (പട്ടികയിലെ അഞ്ചാം കോളം നോക്കുക) ഏറെക്കാലമായി മത്സ്യകൃഷി ചെയ്തു വരികയാണ്‌. ഇതു കൂടാതെ അഡാക്ക് കുറേ വര്‍ഷങ്ങളായി വൈദ്യുതി ബോര്‍ഡിന്റെ ഇടുക്കി ഡാമില്‍ ഗിരിവര്‍ഗ്ഗ പട്ടികജാതി സഹകരണ സംഘത്തിനു വേണ്ടി മത്സ്യകൃഷി ചെയ്തു വരുന്നു.

ജലസംഭരണീ മത്സ്യകൃഷിക്കായി ബാക്കിയുള്ള നാല്പ്പത്തി മൂന്ന് ജലസംഭരണികളില്‍ ഇരുപതെണ്ണം കൂടി ഉള്‍പ്പെടുത്താന്‍ (പട്ടികയിലെ കോളം ആറ് നോക്കുക) ഫിഷറീസ് വകുപ്പ് തീരുമാനിക്കുകയും ഇതിനായി 238.38 ലക്ഷത്തിന്റെ പ്രോജക്റ്റ് റിപ്പോര്‍ട്ട് ദേശീയ മത്സ്യവികസന ബോര്‍ഡിനു സമര്‍പ്പിക്കുകയും എന്‍ എഫ് ഡി ബി അത് അംഗീകരിക്കുകയും ആദ്യ ഗഡു അനുവദിക്കുകയും ചെയ്തു.

എന്നാല്‍, മത്സ്യകേരളം ഹൈ ലെവല്‍ സ്റ്റീയറിംഗ് കമ്മിറ്റി (മുന്‍ അദ്ധ്യായത്തിലെ ഓര്‍ഗനൈസേഷന്‍ ചാര്‍ട്ട് നോക്കുക) 28.10.2010നു ചേര്‍ന്ന യോഗത്തില്‍ പെരിയാര്‍, ഇടുക്കി, പേപ്പാറ, നെയ്യാര്‍ എന്നീ ജലസംഭരണികള്‍ സം‌രക്ഷിത മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവയെ ഒഴിവാക്കി ബാക്കി പതിനാറെണ്ണത്തില്‍ മതി മത്സ്യകൃഷി എന്നു തീരുമാനിക്കുകയും അതനുസരിച്ച് ഈ പതിനാറ് ജലസംഭരണികള്‍ക്ക് ബന്ധപ്പെട്ട അനുവാദങ്ങള്‍ വാങ്ങാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.ഇവയില്‍ കല്ലട, പമ്പ, കക്കി, ഷോളയാര്‍, പറമ്പിക്കുളം എന്നീ അഞ്ചു ജലസംഭരണികളില്‍ മത്സ്യവിത്ത് സ്റ്റോക്ക് ചെയ്യുന്നതിനു കേരളത്തിന്റെ ചീഫ് ഫോറസ്റ്റ് കണ്‍‌സര്‍‌വേറ്റര്‍ & ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ സോപാധിക അനുമതിയേ ഇതുവരെ നല്‍കിയുള്ളൂ. അനുമതിപ്രകാരം തദ്ദേശീയ മത്സ്യങ്ങളെ സ്റ്റോക്ക് ചെയ്യുന്നതിനു നിരുപാധിക സമ്മതമുണ്ട്. എന്നാല്‍ ഈ ജലസംഭരണികളില്‍ കട്ട്‌ല, രോഹു എന്നീ മത്സ്യങ്ങളെ സ്റ്റോക്ക് ചെയ്യയ്യാനുള്ള അനുവാദം താന്‍ നല്‍കണമെങ്കില്‍ ഇവയുടെ സ്റ്റോക്കിങ്ങ് സംബന്ധിച്ച് ദേശീയ തലത്തില്‍ പോളിസി ഡിസിഷന്‍ എടുത്ത ശേഷം മാത്രമേ സാദ്ധ്യമാവൂ എന്ന് അദ്ദേഹം 10.12.2010നു നല്‍കിയ കത്തില്‍ അറിയിച്ചു. (പട്ടികയിലെ കോളം ഏഴ്)

ഇടുക്കിയില്‍ ഇപ്പോള്‍ തന്നെ പട്ടികജാതി പട്ടികവര്‍ഗ്ഗ സഹകരണസംഘത്തിനു വേണ്ടി സ്റ്റോക്കിങ്ങ് ഉള്ളതിനാല്‍ അത് തുടരാന്‍ അനുവാദം തുടര്‍ന്നും ആവശ്യമുണ്ടെന്ന് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് 27.10.2010 നു സമര്‍പ്പിച്ച കത്തില്‍ സര്‍ക്കാരിനോട് അപേക്ഷിച്ചു.

പദ്ധതിയില്‍ (ദീര്‍ഘമായ കാര്യകാരണപ്പട്ടിക പ്രകാരം) തനതു മത്സ്യങ്ങള്‍ക്കോ ആവാസവ്യവസ്ഥ- പരിസ്ഥിതീ കാര്യങ്ങളിലോ മാറ്റം വരുന്ന ഒന്നും അടങ്ങുന്നില്ലെന്നും അതിനാല്‍ സോപാധിക സമ്മതം ലഭിച്ച അഞ്ചു ജലസംഭരണികളില്‍ ഇന്ത്യന്‍ കാര്‍പ്പുകളെ സ്റ്റോക്ക് ചെയ്യുന്ന കാര്യം വിദഗ്ദ്ധസമക്ഷം ( സി എഫ് എഫ് എഫ് ഐ ശാസ്ത്രജ്ഞര്‍, ഫിഷറീസ് കോളേജ് ഡീന്‍ ‌ എന്നിവരുടെ സാന്നിദ്ധ്യത്തില്‍) ഫോറസ്റ്റ് വകുപ്പുമായി കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും ഫിഷറീസ് വകുപ്പ് 18.01-2011 ന് സര്‍ക്കാരിനെ അറിയിച്ചു. ഇതില്‍ തുടര്‍ നടപടികള്‍ ഈ ലേഖനം തയ്യാറാക്കും വരെ ( 02-02-2011) ആയിട്ടില്ല.

അനുമതി ലഭിച്ച മറ്റു പതിനൊന്ന് ജലസംഭരണികളില്‍ പത്തെണ്ണത്തില്‍ അഡാക്ക് മത്സ്യക്കുഞ്ഞുങ്ങളെ സ്റ്റോക്ക് ചെയ്യാന്‍ ആരംഭിച്ചു കഴിഞ്ഞു. പഴശ്ശി റിസര്‍‌വോയറില്‍ ജലനിരപ്പ് താഴ്ന്നതാണെന്നതിനാല്‍ അവിടെ മത്സ്യക്കൃഷിക്ക് അനുയോജ്യമല്ലാത്തതിനാല്‍ ആണ്‌ ഒഴിവാക്കിയിരിക്കുന്നത്.

കേരളത്തിലെ അമ്പത്തിമൂന്ന് ജലസംഭരണികളിലെയും മത്സ്യകൃഷി സമ്പൂര്‍ണ്ണ വിവരപ്പട്ടിക



പരിസ്ഥിതിയും മത്സ്യകൃഷിയും

അണക്കെട്ടുകളുടെ നിര്‍മ്മാണവും അതിനെ തുടര്‍ന്ന് രൂപം കൊള്ളുന്ന ജലസംഭരണിയും ജലജീവികളെ സാരമായി ബാധിയ്ക്കുന്നു എന്ന് കഴിഞ്ഞ അധ്യായങ്ങളില്‍ നാം കണ്ടു. ജല ജീവികളുടെ കുടിയേറ്റ മാര്‍ഗങ്ങള്‍ തടസ്സപ്പെടുന്നു, ഡാം നിര്‍മ്മാണവേളയില്‍ സിമന്റ്, രാസവസ്തുക്കള്‍, സ്ഫോടനം തുടങ്ങിയവ ജലത്തെ മലിനമാക്കുന്നു (റിസര്‍‌വോയര്‍ ഉണ്ടാകുമ്പോള്‍ തന്നെ വളരെയേറെ സ്വാഭാവിക മീന്‍ അതിലെത്തി ചത്തൊടുങ്ങും എന്ന ഡോ. സുഗുണന്റെ നിരീക്ഷണം ശ്രദ്ധിക്കുക) തുടങ്ങിയ കാര്യങ്ങള്‍ നാം "തവ മുതല്‍ അമരാവതി വരെ എന്ന അദ്ധ്യായത്തില്‍ കണ്ടു)

ഇനി നമുക്ക് ജല-ജൈവ വ്യവസ്ഥയില്‍ ഇതുണ്ടാക്കുന്ന ആഘാതങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിയ്ക്കാം. ഭൂരിപക്ഷം നദികളും ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായവയാണ്. ഇതോടൊപ്പം ആ ജലത്തില്‍ ജീവനും ഉത്ഭവിച്ചു. ഒരു അണക്കെട്ട് നിര്‍മ്മിക്കുമ്പോള്‍ അത് ഒരു ജല സംഭരണിയ്ക്ക് രൂപം കൊടുക്കുന്നു. ഇതാകട്ടെ മത്സ്യങ്ങള്‍ സ്ഥിരമായി അനുഭവിച്ചു വരുന്നതില്‍ നിന്നു വ്യത്യസ്തമായ ഒരു ആവാസ വ്യവസ്ഥയെ സൃഷ്ടിക്കുന്നു. ചിലതരം മത്സ്യങ്ങള്‍, തങ്ങളുടെ സ്വഭാവ സവിശേഷതകളനുസരിച്ച് ഈ പുതിയ ആവാസ വ്യവസ്ഥയെ കുറച്ചെങ്കിലും സ്വീകരിക്കുകയും അതിലേക്ക് മാറി ജീവിയ്‌ക്കുകയും ചെയ്യുന്നു. എന്നാല്‍,കേരളത്തിലെ നദികളിലെ മത്സ്യ സമ്പത്തിനെക്കുറിച്ച് വളരെ വിശദമായ സര്‍വേയും പഠനവുമൊക്കെ നടത്തിയിട്ടുള്ള ഡോ കുറുപ്പിനെപ്പോലെയുള്ള വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ കേരളത്തിന്റെ തനതായ മത്സ്യങ്ങളില്‍ ഭൂരിപക്ഷവും ഇത്തരം മാറ്റങ്ങളോട് യോജിച്ചു പോകാത്തവയാണ്. നൂറുകണക്കിനു മീറ്റര്‍ ആഴമുള്ള ജലാന്തരീക്ഷത്തില്‍ ജീവിച്ചു പരിചയമുള്ളവയല്ല അവ‍. മഴക്കാലങ്ങളില്‍ ഉണ്ടാകുന്ന പെട്ടെന്നുള്ള വെള്ളപ്പൊക്കങ്ങള്‍ അണക്കെട്ടുകൾ ഒരു പരിധി വരെ ഇല്ലാതാക്കുന്നു. അതു മൂലം നിറഞ്ഞു കവിഞ്ഞ് താഴോട്ടുള്ള ജലപ്രവാഹം തടസ്സപ്പെടുന്നു. ഇത് മത്സ്യങ്ങളിലെ പ്രജനന രീതിയെ സാരമായി ബാധിയ്‌ക്കുന്നു. ഉഷ്ണമേഖലാ മത്സ്യങ്ങളില്‍ മിക്കതിന്റെയും പ്രജനന കാലത്തിനു തിരികൊളുത്തുന്നത് മഴക്കാലം ഉണ്ടാക്കുന്ന ജലവിതാന-ജലഘടനാ വത്യാസങ്ങളാണ് എന്നതാണ് അതിനു കാരണം. അണ കെട്ടിയ നദിയില്‍ മഴക്കാലം വരുത്തുന്ന വ്യത്യസ്‌ത ജലപ്രവാഹത്തെ ക്യാച്ച്‌മെന്‍റ്റ് ഏരിയ വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്നത് അണക്കെട്ടിനു താഴെ റെയിന്‍ ഇഫക്റ്റ് തീരെ കുറഞ്ഞു പോകുന്നതിനു ഇടയാക്കുന്നു.

ജലസംഭരണികളിലെ ഊഷ്മാവ് സാധാരണ നദികളിലേതിനേക്കാള്‍ ഉയര്‍ന്നു കാണപ്പെടുന്നു. മാത്രവുമല്ല, ഒഴുകി അടിയുന്ന ചെളിയും എക്കലും ഊറലുകളും മൂലം ജലസംഭരണികളിലെ രാസവസ്തുക്കളുടെ ഘടനയിലും സാരമായ മാറ്റം വരുന്നു. ജലസംഭരണികള്‍ തടാകങ്ങള്‍ പോലെ ആയതിനാല്‍ മത്സ്യങ്ങള്‍ക്ക് ജലപ്രവാഹം അനുഭവപ്പെടാതെ വരുന്നു.

റിസര്‍‌വോയറുകള്‍ ജല-ജൈവ വ്യവസ്ഥയില്‍ മറ്റു ചില പ്രശ്നങ്ങള്‍ കൂടി സൃഷ്ടിക്കുന്നു. ഈ വ്യവസ്ഥയിലെ ആഹാരശൃംഖലയിലെ ഒന്നാം കണ്ണിയില്‍ വരുന്ന ചെറുമീനുകള്‍ ആവശ്യത്തിന് ഇല്ലാ‍ത്തത് മൂലം അവയുടെ ആഹാരമായ മൈക്രോസിസ്റ്റുകളും മറ്റു സൂക്ഷ്മ സസ്യങ്ങളും വര്‍ദ്ധിയ്ക്കാനിടയാകുന്നു. ഇത് ഒരു വലിയ കളയായി രൂ‍പം കൊള്ളുന്നു. ഇത്തരം കളകള്‍ പുറത്തുവിടുന്ന വിഷവസ്തുക്കള്‍ മത്സ്യങ്ങളുടെ ജീവിതത്തിനു മാത്രമല്ല, ചാലക്കുടിപ്പുഴയില്‍ സംഭവിച്ചതുപോലെ മറ്റു മൃഗങ്ങളുടേയും മനുഷ്യരുടേയും ജീവനുതന്നെ ഭീഷണിയാകുന്നു.

കേരളത്തിലെ അണക്കെട്ടുകളോടനുബന്ധിച്ച ജലസംഭരണികളില്‍ നടത്തിയ പല പഠനങ്ങളും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ശരി വച്ചിട്ടുണ്ട്. കക്കിയിലേയും ഇടുക്കിയിലേയും ജല സംഭരണികളില്‍ വാര്‍ഷ്‌നേ, സുശീല്‍‌കുമാര്‍ , മിശ്ര എന്നിവര്‍ ചേര്‍ന്ന് നടത്തിയ പഠനം (Current Status of Aquatic Weeds and Their Management in India- 2008), ശ്രീ ജയപാലനും മറ്റുള്ളവരും ചേര്‍ന്ന് പെരിയാറിലെ ഇടയാറില്‍ നടത്തിയ പഠനം( 1976), ശ്രീമതി സരളാദേവിയും മറ്റുള്ളവരും ചേര്‍ന്ന് പെരിയാറില്‍ തന്നെ നടത്തിയ പഠനം( 1979) എന്നിവ ഈ വസ്തുതകളെ വെളിച്ചത്ത് കൊണ്ടുവന്നിട്ടുണ്ട്. (ഈ ഗവേഷണത്തോട് ഡോ. സുഗുണന്‍ യോജിക്കുകയുണ്ടായില്ല എന്നതും കൂടി പറയേണ്ടിയിരിക്കുന്നു. മൈക്രോസിസ്റ്റുകളും മറ്റും ജലസംഭരണിയില്‍ വളര്‍ന്ന് മനുഷ്യനടക്കം ഒരു ജന്തുവിനും പ്രയോജനമില്ലാതെ പോകുന്നു എന്നല്ലാതെ അണക്കെട്ടിലെ സൂക്ഷ്മസസ്യവളര്‍ച്ച മൂലമാണ് പുഴകളില്‍ ബ്ലൂം ഉണ്ടാകുന്നതെന്ന് അദ്ദേഹത്തിനഭിപ്രായമില്ല).

നദികളിലെ പാരിസ്ഥിതിക സംരക്ഷണം എന്നത് കൃത്രിമമായി സൃഷ്‌ടിയ്‌ക്കപ്പെട്ട ജലസംഭരണികളിലല്ല , മറിച്ച് നദികളില്‍ തന്നെയാണ് ചെയ്യേണ്ടത് (ഡോ.സുഗുണനും, ഡോ. കുറുപ്പുമായുള്ള അഭിമുഖങ്ങള്‍ കാണുക). എന്നാല്‍ ഇത് ഒരിക്കലും പാലിക്കപ്പെടുന്നില്ല. ഓരോ നദിയിലേയും ജല-ജൈവ വ്യവസ്ഥയുടെ അവസ്ഥയെക്കുറിച്ച് ഒരു മൂല്യനിര്‍ണ്ണയം നടത്തുക അസാധ്യമായതിനാല്‍ എല്ലാറ്റിന്റേയും പ്രാതിനിധ്യം വഹിക്കുന്ന, കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയെ ‌- പെരിയാറിനെ - മാത്രം ഇവിടെ പാരിസ്ഥിതിക അന്വേഷണത്തിനു വിധേയമാക്കുന്നു.
പ്രവര്‍ത്തനം
ഫലം
ഭൂ വിനിയോഗം പെരിയാര്‍ നദിയുടെ 35% ഉം വനപ്രദേശമാണ്.പക്ഷേ ഭൂരിപക്ഷം സ്ഥലങ്ങളും കൃഷിയ്‌ക്ക് ഉപയോഗിയ്‌ക്കുന്നു.ഉയര്‍ന്ന പ്രദേശങ്ങളിലെ വനഭൂമി സുഗന്ധദ്രവ്യങ്ങള്‍ക്കും ചായത്തോട്ടങ്ങൾക്കുമായി ഉപയോഗിക്കപ്പെടുമ്പോള്‍ സമതലങ്ങളില്‍ അത് റബറിനും തെങ്ങിനുമായി ഉപയോഗിയ്‌ക്കുന്നു

കീടരാസവളം,കീടനാശിനി മറ്റു മലിന വസ്‌തുക്കളും കുമിഞ്ഞു കൂടുന്നതു മൂലം സൂക്ഷ്‌മ സസ്യങ്ങളും പായലുകളും പെരുകി മത്സ്യങ്ങള്‍ക്കും മറ്റു ജലജീവികള്‍ക്കും ഭീഷണിയാകുന്നു.
ജല വൈദ്യുത പദ്ധതികള്‍ക്കായുള്ള അണക്കെട്ടുകള്‍-പന്നിയാര്‍,ഇടമലയാര്‍,നേര്യമംഗലം, ഇടുക്കി,പള്ളിവാസല്‍,ചെങ്കുളം,ലോവര്‍ പെരിയാര്‍ (മറ്റു നാലെണ്ണത്തെപ്പറ്റി ആലോചിച്ചു വരുന്നുമുണ്ട്)ഡാം നിര്‍മ്മാണവും ജല സംഭരണികളുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ച കാണുക
ജലസേചന പദ്ധതികള്‍ ( ഇപ്പോള്‍ 9 എണ്ണം)താഴവരകളിലെ അണക്കെട്ടു നിര്‍മ്മാണവും തൽഫലമായി വെള്ളത്തിന്റെ അമിതമായ ഗതി മാറ്റലും.
വ്യാവസായിക മലിനീകരണം( അങ്കമാലി മുതല്‍ കൊച്ചി വരെ)വിഷവസ്തുക്കളും മറ്റു മലിന വസ്തുക്കളും അമിതമായി പുറന്തള്ളപ്പെടുന്നതു മൂലം ജല ജൈവ വ്യവസ്ഥയില്‍ എന്നന്നേക്കുമായി ഉണ്ടാകുന്ന ആഘാതങ്ങള്‍
വന്‍‌തോതിലുള്ള വന നശീകരണം ( മുന്‍‌കാലങ്ങളില്‍ ഇത് കാര്‍ഷികാവശ്യങ്ങള്‍‌ക്കായിരുന്നെങ്കില്‍ ഇപ്പോള്‍ ഇത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍‌ക്കായിട്ടുണ്ട്.)
പരിസ്ഥിതിയിലെ വ്യതിയാനം,പാഴ്‌വസ്തുക്കളുടെ പുറന്തള്ളല്‍,മലിനീകരണം
ടൂറിസംപാഴ്‌വസ്തുക്കളുടെ പുറന്തള്ളല്‍,മലിനീകരണം
മണ്‍ല്‍ വാരല്‍ഇക്കോസിസ്റ്റത്തില്‍ ഉണ്ടാകുന്ന വന്‍‌തോതിലുള്ള നാശം
തോട്ട വച്ചും മറ്റും വിഷങ്ങള്‍ ഉപയോഗിച്ചുമുള്ള മീന്‍ പിടുത്തം (ഇപ്പോഴും നിലനില്‍ക്കുന്നു)ജല-ജൈവ വ്യവസ്ഥയിലുണ്ടാകുന്ന വന്‍‌തോതിലുള്ള നാശം



നമ്മുടെ നദികള്‍ക്ക് എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് മുകളില്‍ കാണിച്ചത്. എന്നാല്‍ ഇപ്പോള്‍ തന്നെ ആവശ്യത്തിനു ചൂഷണത്തിനു വിധേയമായ നദികളെ കൂടുതല്‍ നാശത്തിലേക്ക് തള്ളിവിടാമെന്നല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.ലഭ്യമായ പഠനങ്ങള്‍, സ്ഥിതിവിവരക്കണക്കുകള്‍, പുസ്‌തകങ്ങള്‍, വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ വനം മേഖലയിലേതടക്കം റിസര്‍‌വോയറുകളില്‍ ഇന്ത്യന്‍ മേജര്‍ കാര്‍പ്പുകളെ സ്റ്റോക്ക് ചെയ്യുന്ന പദ്ധതിയുടെ പാരിസ്ഥിതികാഘാത പഠനം ഞങ്ങള്‍ നടത്തിയത് താഴെ പട്ടികയാക്കുന്നു.

പാരിസ്ഥിതിക ആഘാത അന്വേഷണ പട്ടിക (Environmental Impact Assessment Table) [1]


തിരിച്ചറിയാവുന്ന അപകട സാധ്യതകള്‍
സാധ്യതകളെപ്പറ്റിയുള്ള അനുമാനം
അനുമാനത്തിലേക്കുള്ള ആധാരം
ഇരയായിത്തീരല്‍
ഇന്ത്യന്‍ മേജര്‍ കാര്‍പ്പ് വിഭാഗങ്ങളെല്ലാം ആഹാരവ്യവസ്ഥയുടെ ഒന്നാം കണ്ണിയില്‍ പെടുന്നതിനാല്‍ ഇരപിടുത്തം ഇല്ല.
എല്ലാ ഗവേഷണഫലങ്ങളും വിദഗ്ദ്ധരും തരുന്ന ഏകാഭിപ്രായം.
കടന്നു കയറ്റം
ഇന്ത്യന്‍ മേജര്‍ കാര്‍പ്പുകള്‍ പ്രജനനം ചെയ്ത് റിസര്‍‌വോയറില്‍ നിന്നു പുഴകളിലേക്ക് പെരുകാന്‍ സാധ്യതയില്ല. (ഡോ. സുഗുണന്റെ അഭിപ്രായത്തില്‍ ഇവ പ്രജനനം ചെയ്യാനുള്ള സാധ്യത പൂര്‍ണ്ണമായും തള്ളിക്കളയാനാവില്ല എന്നാല്‍ അത് റിസര്‍‌വോയറില്‍ നിന്നു പുഴയിലേക്ക് വ്യാപിക്കില്ല.)
എല്ലാ ഗവേഷണഫലങ്ങളും വിദഗ്ദ്ധരും തരുന്ന ഏകാഭിപ്രായം.
ആഹാരത്തിനുവേണ്ടിയുള്ള മത്സരം
ഇല്ല. റിസര്‍വോയറിലെ അധിക ഭക്ഷണലഭ്യത പാഴായിപ്പോകുന്നതിനു പകരം ഉപയോഗപ്പെടുത്തുക മാത്രമേ ചെയ്യുന്നുള്ളൂ.
ഡോ.കുറുപ്പും ഡോ സുഗുണനുമായുള്ള അഭിമുഖങ്ങള്‍, COFAD research
ജൈവ വൈവിധ്യത്തില്‍ കുറവു വരുത്തല്‍
അത്തരം ഭീഷണി ഇല്ല
ഗവേഷണഫലങ്ങള്‍, വിദഗ്ദ്ധാഭിപ്രായങ്ങള്‍
രോഗ സാധ്യതകള്‍
വളരെ കുറവ്, കാരണം മത്സ്യം വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ളവയും വിദഗ്ദ്ധരാല്‍ നിലവാരമുള്ള സാഹചര്യങ്ങളില്‍ പരിപാലിക്കപ്പെടുന്നവയും ആണ്.
വിദഗ്ദ്ധാഭിപ്രായങ്ങള്‍
ആവശ്യത്തിനുള്ള ഗവേഷണങ്ങളുടെ ലഭ്യത (അനിശ്ചിതത്വ സാധ്യതകള്‍)
ഇപ്പോള്‍ ലഭ്യമായ ഗവേഷണഫലങ്ങള്‍ ഉറപ്പ് നല്‍കുന്നു
ഡോ സുഗുണനുമായുള്ള അഭിമുഖം ശ്രദ്ധിയ്‌ക്കക
റിസര്‍വോയറുകളിലും നദികളിലും നടക്കുന്ന അംഗീകാരമില്ലാത്ത മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍
ഈ രംഗത്തെ വിദഗ്ദ്ധരും മറ്റു അധികാരപ്പെട്ടവരും നിയന്ത്രിക്കാന്‍ തുടങ്ങിയാല്‍ ഈ അവസ്ഥയില്‍ മാറ്റം വരും
ഡോ സുഗുണനുമായുള്ള അഭിമുഖം( ഇന്‍‌ഡ്യയിലെ മറ്റു സംസ്ഥാനങ്ങളിലെ അനുഭവവും പുതിയ ഫിഷറീസ് ആക്ടും)


ഇന്ത്യന്‍ മേജര്‍ കാര്‍പ്പുകള്‍ കേരളത്തിലെ റിസര്‍‌വോയറുകളില്‍ പ്രജനനം നടത്താനുള്ള സാധ്യത തീരെച്ചെറുതാണ്‌. ഇനി അങ്ങനെ സംഭവിച്ചാല്‍ പോലും അവ ജലസംഭരണി വിട്ട് നമ്മുടെ ആഴം കുറഞ്ഞ പുഴകളിലേക്ക് വ്യാപിക്കില്ല. കാരണം ആഴവും കുഴിയും ഇല്ലാത്ത പുഴകള്‍ ഇന്ത്യന്‍ മേജര്‍കാര്‍പ്പുകള്‍ക്ക് അനുയോജ്യമല്ല എന്നതു തന്നെ. നമ്മുടെ മീനുകള്‍ ആഴമുള്ള ഒഴുക്കില്ലാത്ത റിസര്‍‌വോയറില്‍ പറ്റമായി കുടിയേറാത്തതിന്റെ മറുവശമാണ്‌ ഇന്ത്യന്‍ മേജര്‍ കാര്‍പ്പുകളുടെ സ്വഭാവം.

ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് റിസര്‍‌വോയര്‍ വനത്തിന്റെ ഭാഗമാണെന്നു കരുതുന്നെന്ന ഡോ. സുഗുണന്റെ നിരീക്ഷണവും പല ശാസ്ത്രവിദഗ്ദ്ധരും റിസര്‍‌വോയര്‍ പുഴയുടെ ഭാഗമാണെന്നു കരുതുന്നെന്ന മറ്റു ചില വിദഗ്ദ്ധരുടെ നിരീക്ഷണവും ശ്രദ്ധേയമാണ്‌. റിസര്‍‌വോയര്‍ ഒരു കൃത്രിമ ജലാശയമാണ്‌. പുഴമീന്‍, ചതുപ്പുമീന്‍, ഉപ്പുവെള്ളത്തിലെ മീന്‍ തുടങ്ങിയവയില്‍ നിന്നും അതിലേക്ക് കടന്നു ജീവിക്കാന്‍ പ്രാപ്തിയുള്ളവ നമ്മുടെ നാട്ടിലില്‍ ഇല്ല എന്നതിനാല്‍ അതൊരു വേക്കന്റ് നീഷും ആണ്‌. ഇതില്‍ നിന്നും പുറത്തു കടന്ന് പുഴയില്‍ അധിനിവേശം നടത്തുക, പുഴയിലെ മത്സ്യങ്ങളോട് ആഹാരത്തിലും ആവാസത്തിലും മത്സരിക്കുക, പുഴമത്സ്യങ്ങളെ ആഹാരമാക്കിക്കളയുക തുടങ്ങിയ ഭീഷണികള്‍ ഇല്ലാത്തിടത്തോളം കാലം ആ കൃത്രിമ ജലാശയത്തില്‍ സ്റ്റോക്ക് ചെയ്യപ്പെടുന്ന മീനുകള്‍ പുഴയുടെ പരിസ്ഥിതിക്ക് കാര്യമായ ഭീഷണിയൊന്നും ഉയര്‍ത്തുന്നില്ല.

കൃത്രിമ കുളങ്ങള്‍ നിര്‍മ്മിക്കുക, പുഴയില്‍ പെന്‍ & കേജ് കൃഷി നടത്തുക തുടങ്ങിയ മറ്റു ശുദ്ധജല മത്സ്യകൃഷി മാര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് ഏറ്റവും പരിസ്ഥിതി സൗഹൃദപരവും ഏറ്റവും സുരക്ഷിതവും ഏറ്റവും ചിലവുകുറഞ്ഞതുമായ രീതിയാണ്‌ ജലസംഭരണീ മത്സ്യകൃഷി എന്ന ഡോ. സുഗുണന്റെ നിരീക്ഷണം ശ്രദ്ധിക്കുക. ഇന്ത്യയിലെ ജലസംഭരണികളില്‍ ഭൂരിപക്ഷവും വനമേഖലയിലാണ്‌, അതുകൊണ്ട് കേരളത്തിലെ വനമേഖലകളിലെ മത്സ്യകൃഷിയെക്കുറിച്ച് പ്രത്യേകമായി പഠനം നടന്നിട്ടില്ലല്ലോ എന്നൊരു ആശങ്ക വേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു.

ഈ രംഗത്തെ ശാസ്ത്രീയമായ പഠനങ്ങളും, റിസര്‍‌വോയര്‍ മാനേജ്‌മെന്റിലും നദീ മത്സ്യ ശാസ്‌ത്രത്തിലും ആഴത്തിലുള്ള പഠനങ്ങള്‍ നടത്തിയ വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും അടിസ്ഥാനമാക്കി സൂക്ഷ്‌മ വിശകലനം ചെയ്യുമ്പോള്‍ ജല സംഭരണികളുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യമായ പാരിസ്ഥിതിക അപകട സാധ്യത കണ്ടെത്താന്‍ കഴിയുന്നില്ല.

പിന്‍‌കുറിപ്പ്:

ജലസംഭരണികളും വനത്തിലെ പുഴകളും- ഇപ്പോഴത്തെ അവസ്ഥ

ആദിവാസികളില്‍ ഭൂരിഭാഗവും ദൈനം ദിനാവശ്യങ്ങള്‍ക്ക് വേണ്ടി മീന്‍ പിടിക്കുന്നുണ്ട്. ഇടുക്കിയിലും മറ്റും ചൂണ്ടയിട്ടും ഒറ്റിയുമാണ്‌ ആദിവാസികള്‍ മീന്‍ പിടിക്കുന്നതെങ്കില്‍ കാട്ടുനായ്ക്കരുടെ മീന്‍ പിടിത്ത രീതി വിഭിന്നമാണ്‌. നിലമ്പൂര്‍ വനങ്ങളില്‍ നിന്നും മനോഹരമായൊരു സചിത്രലേഖനമാണ്‌ ഇത്:കാട്ടുനായ്ക്കര്‍ വനത്തിലെ പുഴകളില്‍ തടയണകെട്ടി അതില്‍ കാട്ടുകായകള്‍ കൊണ്ട് ഉണ്ടാക്കിയ നഞ്ചു കലക്കിയാണ്‌ മീന്‍ പിടിക്കുന്നത്. ഈ സ്ഥലങ്ങളില്‍ നിര്‍ബാധം തോട്ട പൊട്ടിക്കുന്നുണ്ടെന്നും ആരുമത് തടയുന്നില്ലെന്നും റോബര്‍ട്ട് ടെയിലര്‍ ഈ ലേഖനത്തില്‍ പറയുന്നുണ്ട്.

ബ്രിട്ടീഷ് കാലം മുതലേ മൂന്നാറില്‍ നദികളില്‍ റെയിന്‍‌ബോ ട്രൗട്ട് തുടങ്ങിയ മത്സ്യങ്ങളെ ഇറക്കിവിട്ടിരുന്നു. ഇവയെ വിനോദത്തിനായി പിടിക്കുന്നവരുടെ അസോസിയേഷന്‍ പോലും നിലനിന്നിരുന്നു. മിക്ക റിസര്‍‌വോയറുകളും നിയന്ത്രണമില്ലാതെ തുറന്നുകിടക്കുകയാണ്‌. നെയ്യാര്‍ ഡാമില്‍ ഒരിക്കലും ഒന്നും ഔദ്യോഗികമായി കൃഷി ചെയ്തിട്ടില്ല, പക്ഷേ ടിലാപ്പിയ സുലഭമാണെന്ന് അറിയുന്നു. ജലസംഭരണിയില്‍ സ്വാഭാവിക മത്സ്യങ്ങളില്ല. അതിനാല്‍ അടുത്തുള്ള തോട്ടം ഉടമകള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ അനധികൃത്യമായി മത്സ്യക്കുഞ്ഞുങ്ങളെ വിടുകയും (മിക്കപ്പോഴും തമിഴ്‌നാട്ടില്‍ നിന്നു വാങ്ങുന്ന ടിലാപ്പിയ) അവയെ അനധികൃതമായി പിടിക്കുകയും ചെയ്യുന്നു ഇപ്പോള്‍. ജലസംഭരണിയിലെ മത്സ്യകൃഷിയും മത്സ്യബന്ധനവും ഇപ്പോള്‍ നടക്കുന്ന അപകടകരമായ രീതിയില്‍ നിന്നു മാറി ശാസ്‌ത്രീയവും സര്‍ക്കാര്‍ നിയന്ത്രണവിധേയവും ആക്കേണ്ടതിന്റെ അത്യാവശ്യമാണ്‌ ഇതൊക്കെ കാണിക്കുന്നത്. നഞ്ചു കലക്കലല്ല ശരിയായ മത്സ്യബന്ധന രീതി എന്ന് ആദിവാസികളെ മനസ്സിലാക്കിക്കേണ്ടതുണ്ട്. അതവര്‍ക്കു അവകാശപ്പെട്ട സ്വത്താണെന്നും പുറത്തു നിന്നു വന്ന് ഡൈനമിറ്റ് ഫിഷിങ്ങും മറ്റും നടത്തുന്നവരെ ആട്ടിപ്പായിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും അവരെ മനസ്സിലാക്കിക്കേണ്ടിയിരിക്കുന്നു.


അവലംബം :

  1. Mary Bomford and Julie Glover. 2004. Risk assessment model for the import and keeping of exotic freshwater and estuarine finfish. The Bureau of Rural Sciences for The Department of Environment and Heritage, Australia.


ജലസംഭരണീ മത്സ്യകൃഷി : പഠനങ്ങള്‍

ഡോ. വി വി സുഗുണന്‍ റിസര്‍‌‌വോയര്‍ ഫിഷറീസില്‍ ഇന്നുള്ളവരില്‍ വിഖ്യാതനായ ശാസ്ത്രജ്ഞനാണ്‌. ഇദ്ദേഹം എഴുതി യുണൈറ്റഡ് നേഷന്‍സ് പ്രസിദ്ധീകരിച്ച Reservoir Fisheries of India എന്ന പുസ്തകത്തില്‍ കേരളത്തിലെ റിസര്‍‌വോയറുകളുടെ പ്രത്യേക ഭൂമിശാസ്ത്ര- പാരിസ്ഥിതിക സ്ഥിതികള്‍ കണക്കിലെടുത്ത് ഇവിടത്തെ റിസര്‍‌വോയര്‍ കൃഷിയുടെ വിവിധ തലങ്ങളെക്കുറിച്ച് ആഴത്തില്‍ പഠനം നടത്തേണ്ടതുണ്ട് എന്ന് വളരെ മുൻപേ നിരീക്ഷിച്ചിരുന്നു. ഡോ: സുഗുണനുമായുള്ള സംഭാഷണം ഇവിടെ.

 പ്രസ്തുത പുസ്തകം എഴുതുന്ന കാലയളവില്‍  ഒരു പ്രമുഖ പഠനം ജര്‍മ്മനിയിലെ കോഫാഡ് കണ്‍സള്‍ട്ടന്റുമായി ചേര്‍ന്ന് കേരളത്തില്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. മത്സ്യബന്ധനം, മത്സ്യകൃഷി, പ്രകൃതിവിഭവസം‌രക്ഷണം, ജൈവസം‌രക്ഷണം, സഹകരണ വികസനം (കോ ഓപ്പറേറ്റീവ് ഡെവലപ്പ്‌മെന്റ്)  എന്നിവയില്‍ ലോകത്ത് ഏറ്റവും വലിയ പ്രവൃത്തി പരിചയവും സല്‍‌പ്പേരും ഉള്ള കണ്‍സള്‍ട്ടന്‍സിയാണ്‌ ജര്‍‌മനി ആസ്ഥാനമായ കോഫാഡ് കണ്‍സള്‍ട്ടന്‍സ്. ജര്‍മനി, പോര്‍ച്ചുഗല്‍, ഗ്രീസ്, റൊമേനിയ, ബംഗ്ലാദേശ്, തായ്ലാന്‍ഡ്, സിറിയ, ജോര്‍ഡാന്‍, ശ്രീലങ്ക, പെറു, ചിലി, ഇക്വഡോർ, മൊറോക്കോ, സൗദി അറേബ്യ തുടങ്ങി ലോകത്തിന്റെ വിവിധഭാഗങ്ങളിലെ അനേകം രാജ്യങ്ങള്‍ക്ക് മേല്പ്പറഞ്ഞ വിഷയങ്ങളില്‍ കണ്‍സള്‍ട്ടന്‍സി സര്‍‌വീസ് നല്‍കിയിട്ടുള്ള കോഫാഡ് യുണൈറ്റഡ് നേഷന്‍സ്, ഐ എല്‍ ഓ തുടങ്ങി അന്താരാഷ്ട്ര സംഘടനകള്‍ക്കും കണ്‍സള്‍ട്ടന്‍റ്സ് ആയി വര്‍ത്തിച്ചിട്ടുണ്ട്.

കോഫാഡും കേരള സര്‍ക്കാരും ചേര്‍ന്നുള്ള സം‌യുക്ത പ്രോജക്റ്റ് ആയിരുന്നു The Indo-German Reservoir Fisheries Development Project (കേരളത്തിനു വേണ്ടി മുഖ്യമന്ത്രി കെ കരുണാകരന്‍ കരാറില്‍ ഒപ്പിട്ടു) . 1992ല്‍ ആരംഭിച്ച പഠനങ്ങളും ഗവേഷണങ്ങളും 1998ല്‍ അവസാനിച്ചു. ഈ കാലയളവില്‍ 41 പഠന റിപ്പോര്‍ട്ടുകള്‍ (റിസര്‍‌വോയര്‍ ഫിഷറീസ് സം‌ബന്ധിച്ച ഒട്ടു മിക്ക വിഷയങ്ങളും ഉള്‍പ്പെടുത്തി) പ്രസ്തുത പ്രോജക്റ്റ് നിര്‍മ്മിക്കുകയുണ്ടായി. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് കേരളത്തിലെ എല്ലാ റിസര്‍‌വോയറുകളിലും ഇന്ത്യന്‍ കാര്‍പ്പുകളുടെ കൃഷി ചെയ്യാവുന്നതാണ്‌ എന്ന് അഭിപ്രായപ്പെട്ടു. വിവിധ വകുപ്പുകള്‍ സ്റ്റേക്ക് ഹോള്‍ഡര്‍മാര്‍ ആയി ഉള്ളതിനാലും ഫണ്ടിങ്ങ് തുടങ്ങിയ പരിമിതികള്‍ ഉള്ളതിനാലും നടപ്പാക്കാനുള്ള ശ്രമങ്ങള്‍ മെല്ലെയേ പുരോഗമിച്ചുള്ളൂ. മത്സ്യകേരളം പദ്ധതിയുടെ ആധാരം ഈ പഠനസമാഹാരമാണ്‌ (പട്ടികയിലേക്ക് ലിങ്ക്).

തത്തുല്യമായ ഒരു അന്താരാഷ്‌ട്ര നിലവാരമുള്ള പഠനം മറ്റു സംസ്ഥാനങ്ങളില്‍ നടന്നിട്ടില്ലാത്തതിനാല്‍ പല സംസ്ഥാനങ്ങളും കേരളാ മോഡല്‍ ആണിന്ന് പിന്‍‌തുടരുന്നത്. ഇന്‍ഡോ ജെര്‍മ്മന്‍ ഫിഷറീസ് ഡെവലപ്പ്‌മെന്റ് പ്രോജക്റ്റ് മാതൃകയാണ്‌ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു യോജിച്ചതെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

അഭിമുഖത്തില്‍ ഞങ്ങള്‍ ഡോ. സുഗുണനോട് പഠനങ്ങളുടെ ലഭ്യതയെപ്പറ്റി തിരക്കിയിരുന്നു. കോഫാഡ് പഠനങ്ങള്‍ മാത്രമല്ല, ഇന്ത്യയില്‍ ലഭ്യമായ മറ്റു പഠനങ്ങളും വനമേഖലയില്‍ തമിഴ് നാട് സര്‍ക്കാരിന്റെ  ഇതുവരെയുള്ള അനുഭവങ്ങളും എല്ലാം കണക്കിലെടുക്കുമ്പോള്‍ നിലവിലെ  വിവരലഭ്യത തൃപ്തികരമെന്നാണ്‌ അദ്ദേഹത്തിന്റെയും അഭിപ്രായം. 

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലും   ഈ പഠനത്തില്‍ പേരെടുത്തു പരാമര്‍ശിച്ചവരും അല്ലാത്തവരുമായ വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്തും ഒരു പാരിസ്ഥിതിക പഠനം ഞങ്ങള്‍ അടുത്ത അദ്ധ്യായമാക്കുന്നു.

[പാരിസ്ഥിതികാഘാതം സംബന്ധിച്ച് കൂടുതൽ പഠനത്തെളിവുകൾക്കായി ബയോഡൈവേര്‍സിറ്റി ബോര്‍ഡ് ആവശ്യമുന്നയിച്ചിരുന്നു, ഇതിലേക്കായി സര്‍ക്കാര്‍ ഈ വിഷയത്തിലെ ഏറ്റവും ആധികാരിക ഡോ. സുഗുണനെയാണ്‌ ബന്ധപ്പെട്ടതെന്ന് ഇപ്പോള്‍ അറിയുന്നു.  ഇതറിയും മുന്നേയാണ്‌ ഞങ്ങള്‍ അദ്ദേഹത്തെ ഇന്റര്‍‌വ്യൂ ചെയ്തത്]

Reference:-
  • T. Petr. Fisheries in irrigation systems of arid Asia. Food and Agriculture Organization of the United Nations (പേജ് 53)


വിദഗ്ദ്ധാഭിപ്രായങ്ങള്‍ -രണ്ട്

വേള്‍ഡ് ഫിഷ് സെന്റര്‍ എന്ന അന്താരാഷ്‌ട്ര മത്സ്യ ഗവേഷണ സംഘടനയിലെ അംഗമായ ഡോ. വി വി സുഗുണന്‍ ജലസംഭരണീ മത്സ്യകൃഷിയിലും ജലസംഭരണീ പരിസ്ഥിതി സംരക്ഷണത്തിലും ശുദ്ധജലമത്സ്യ സംബന്ധിയായ കാര്യങ്ങളിലും ലോകപ്രശസ്‌തരായ വിദഗ്ദ്ധരില്‍ ഒരാളാണ്‌. ഇന്ത്യാ ഗവണ്മെന്റിന്റെ സെണ്ട്രൽ ഇന്‍‌ലാന്‍‌ഡ് ഫിഷറീസ് റിസേര്‍ച്ച് ഇന്‍‌സ്റ്റിറ്റ്യൂട്ടിന്റെ(CIFRI) സൈന്റിസ്റ്റ് & ഡയറക്റ്റര്‍, ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അസോസിയേറ്റ് ഡയറക്റ്റര്‍ ജനറല്‍ (ഇന്‍ലാന്‍ഡ് ഫിഷറീസ്), ഇന്‍ലാന്‍ഡ് ഫിഷറീഷ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങളില്‍ ഡോ. സുഗുണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്റെ ഒരു പുസ്തകത്തിനു വേണ്ടി ഇന്ത്യയിലെ (കേരളത്തിലേതടക്കം) പ്രമുഖ റിസര്‍‌വോയറുകളെയും മറ്റൊരു പുസ്തകത്തിനു വേണ്ടി ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ 63000 ജലസംഭരണികളേയും ഡോ. സുഗുണന്‍ ഗവേഷണവിധേയമാക്കിയിട്ടുണ്ട്.

വാട്ടര്‍ ഫോര്‍ ഫുഡ്, വാട്ടര്‍ ഫോര്‍ ലൈഫ് എന്ന പുസ്‌തകത്തില്‍ ഡേവിഡ് മോള്‍ഡന്‍ ഡോ.സുഗുണനെ പരിചയപ്പെടുത്തിയ വാക്കുകള്‍ കൊണ്ടു തന്നെ ഞങ്ങളും അദ്ദേഹത്തെ പരിചയപ്പെടുത്തട്ടെ. “34 വര്‍ഷത്തെ ഗവേഷണവും ഗവേഷണ മാനേജ്‌മെന്റും ജലസംഭരണീ പരിസ്ഥിതി, മത്സ്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ നടത്തിയ പ്രശസ്‌തനാണ്‌ ഡോ.സുഗുണന്‍. കണ്‍സള്‍റ്റേറ്റീവ് ഗ്രൂപ്പ് ഓണ്‍ ഇന്റർനാഷണൽ അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച് (Consultative Group on International Agricultural Research )ന്റെ ചാലഞ്ച് പ്രോഗ്രാം ഓണ്‍ വാട്ടര്‍ ആന്‍ഡ് ഫുഡ് (Challenge Program on Water and Food ന്റെ തീംലീഡര്‍ ആയിരുന്നു ഇദ്ദേഹം. യുണൈറ്റഡ് നേഷന്‍സിന്റെ എഫ് ഏ ഓ യുടെ ആന്ദ്രേ മേയര്‍ ഫെലോ. ആറു പുസ്തകങ്ങളും നൂറ്റി ഇരുപത്തിനാലു പ്രബന്ധങ്ങളും രചിച്ചയാള്‍. രാജ്യത്തും ആഗോളതലത്തിലും പ്രശസ്തമായ നിരവധ പുരസ്കാരങ്ങളുടെ ജേതാവ്.” (Water for Food, Water for Life- Page 639)

ഒരു ശാസ്ത്രവിഷയം പോസ്റ്റാക്കുമ്പോള്‍ അതിലെ അഗ്രഗണ്യനായ ഒരു വ്യക്തിയെ ഇന്റര്‍‌വ്യൂ ചെയ്യാന്‍ ലഭിച്ച അവസരം എന്ന നിലയ്‌ക്ക് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ക്കു പുറമേ കേരളത്തിലെയും ഇന്ത്യയിലെ തന്നെയും ജലസംഭരണീ മത്സ്യകൃഷിയെ എങ്ങനെ കൂടുതല്‍ ഉപയോഗപ്രദവും സുരക്ഷിതവും അന്താരാഷ്‌ട്ര തലത്തില്‍ തന്നെ മികച്ചതും ഏറ്റവും പുതിയ സാങ്കേതിക- സാമൂഹ്യ- പരിസ്ഥിതീ സങ്കല്‍‌പ്പങ്ങള്‍ക്കൊത്തുയര്‍ന്നവ ആക്കാമെന്നും ഞങ്ങള്‍ ആരായുകയുണ്ടായി. അഭിമുഖം പൂര്‍ണ്ണരൂപത്തില്‍ തന്നെ പ്രസിദ്ധീകരിക്കുന്നു.

ആമുഖം: കേരളത്തില്‍ മത്സ്യകേരളം എന്നൊരു സമഗ്ര ശുദ്ധജല മത്സ്യകൃഷീ വികസന സംരംഭം പുരോഗമിക്കുകയാണെന്ന് അറിവുണ്ടാകുമല്ലോ. അതിന്റെ ഭാഗമായി റിസര്‍വോയര്‍ സ്റ്റോക്കിംഗ് വനമേഖലയില്‍ അടക്കമുള്ള കേരളത്തിലെ റിസര്‍വോയറുകളില്‍ നടത്താന്‍ പദ്ധതിയുണ്ട്. വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്ന ഈ പദ്ധതിയുടെ വശങ്ങളെപ്പറ്റി ചിലര്‍ ആശങ്കയുന്നയിച്ചതിനെ തുടര്‍ന്ന് പദ്ധതിയുടെ സാമൂഹ്യ പാരിസ്ഥിതിക വശങ്ങള്‍ അന്വേഷിക്കുകയാണ് ഞങ്ങള്‍.

റിസര്‍വോയറുകളില്‍ ഇന്ത്യന് മേജര്‍ കാര്‍പ്പുകളെ നിക്ഷേപിക്കുന്നതിലേക്ക് വേണ്ട പഠനങ്ങള്‍ നടന്നിട്ടില്ലെന്നും ഇവ നമ്മുടെ റിസര്‍വോയറില്‍ ബ്രീഡ് ചെയ്യില്ലെങ്കിലും ഫുഡ് കോമ്പറ്റീഷനോ നീഷ് ഓക്കുപ്പേഷനോ മറ്റോ നടത്തി തദ്ദേശീയ മത്സ്യങ്ങള്‍ക്ക് ഭീഷണി ആയേക്കും എന്നതാണ് പ്രധാനമായും ഉയരുന്ന ആശങ്ക . എന്നാല്‍ മറ്റു ചില വിദഗ്ദ്ധര്‍ പറയുന്നത് റിസര്‍വോയര്‍ എന്ന കൃത്രിമ ജല തടാകം നമ്മുടെ പുഴമീനുകള്‍ക്ക് വേണ്ടത്ര യോജിച്ചതല്ലാത്തതിനാല്‍ അവ വന്‍ പറ്റമായൊന്നും അവിടെ ജീവിക്കില്ലെന്നും ആ അധിക സ്ഥലത്താണ് ഇന്ത്യന്‍ കാര്‍പ്പുകളെ കൃഷി ചെയ്യുന്നതെന്നും അതിനാല്‍ ഗൗരവമായ ഭീഷണി, പ്രെഡേഷനോ ഫുഡ് കോമ്പറ്റീഷനോ ഇന്‍‌വേഷനോ സ്പേസ് ഓക്കുപ്പേഷനോ, ഒന്നും ഉണ്ടാവില്ലെന്നും ആണ്.
ഇക്കാര്യത്തില്‍ റിസര്‍വോയര്‍ ഫിഷറീസില്‍ ഗവേഷണങ്ങളും പഠനങ്ങളും നടത്തിയ താങ്കളുടെ വിദഗ്ദ്ധാഭിപ്രായം അറിഞ്ഞാല്‍ നന്നായിരുന്നു.

ഡോ. സുഗുണന്‍ : ഇന്ത്യന്‍ മേജര്‍ കാര്‍പ്പുകളെ സ്റ്റോക്കു ചെയ്യുന്നതിനെപ്പറ്റി പഠനങ്ങള്‍ നടന്നിട്ടില്ല എന്നു പറയുന്നതു് ശരിയല്ല. കാരണം ഇന്ത്യയില്‍ സ്റ്റോക്കിങ്ങ് നാലഞ്ച് ദശകങ്ങള്‍ ആയിട്ടു നടന്നുകൊണ്ടിരിക്കുന്നതാണു്. എന്റെ പുസ്തകത്തിൽ (Reservoir Fisheries of India, Food and Agriculture Organization of the United Nations Rome,1995) അതിനെക്കുറിച്ച് പറയുന്നുണ്ട്, ഇക്കാര്യത്തില്‍ ഒത്തിരി ആളുകള്‍ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രത്യേകിച്ചു് ശ്രീനിവാസനെപ്പോലുള്ളവർ ഒരുപാട് റിവ്യൂ ചെയ്തിട്ടുണ്ടു് [1] [2], സ്റ്റോക്കിങ്ങിന്റെ എല്ലാ ആസ്‌പെക്ട്സും റിവ്യൂ ചെയ്തിട്ടുണ്ടു്.

മുകളില്‍ പറഞ്ഞ കാര്യം വളരെ ശരിയാണു്. റിസര്‍വോയര്‍ എന്നു പറയുന്നതു് artificial lake ആണു്. അതിനകത്തു് ഒരിക്കലും നിറച്ച് മീനുണ്ടാവാന്‍ പറ്റില്ല. അതുകൊണ്ട് അത് waste ആയി പോകുന്നതിനു പകരം നമ്മള്‍ ഏതെങ്കിലും കാര്‍പ്പിനെ സ്റ്റോക്ക് ചെയ്ത് വളര്‍ത്തുക എന്നതാണു്. ഇങ്ങനെ സ്റ്റോക്ക് ചെയ്യുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതു് ഇന്‍വേസീവ് അല്ലാത്ത സ്പീഷീസിനെ സ്റ്റോക്ക് ചെയ്യണം എന്നതാണ്. അല്ലെങ്കില്‍ വിക്ടോറിയ ലേക്കില്‍ സംഭവിച്ചപോലെ ആകും. വിക്ടോറിയ ലേക്കില്‍ സംഭവിച്ചതെന്താന്നുവച്ചാല്‍, അവിടെ നൈല്‍ പെര്‍ച്ച് എന്ന ഒരു ഫിഷിനെ ഇട്ടു. അറിയാതെ പെട്ടുപോയതാണു്. അതു് അവിടെയുണ്ടായിരുന്ന ഒരുപാടു് ഫിഷിനെയെല്ലാം പിടിച്ചുതിന്നു് diversity എല്ലാം നശിച്ചു. ഇപ്പോ തന്നെ, ഒരു ക്യാറ്റ് ഫിഷ് ഉണ്ടല്ലോ, African Cat fish. Clarias Gariepinus എന്നുപറയും. ആ ഫിഷ് ഇതുപോലെ അപകടകാരിയാണു്. അങ്ങനെയുള്ള ഫിഷിനെ ഇടുന്നതു് ശരിയല്ല. ഇതിപ്പോള്‍ കാര്‍പ്പിനെ ഇട്ടില്ലെങ്കില്‍ അവിടെ അത്രയും പ്രൊഡക് ഷന്‍ നഷ്ടപ്പെടുമെന്നേയുള്ളൂ. എന്നുകരുതി കാര്‍പ്പ് ഇടുന്നതുകൊണ്ടു് വല്യ ദോഷമൊന്നും ഇതുവരെ കണ്ടിട്ടില്ല.

പിന്നെ, നമ്മുടെ കാര്യം നേരെ തിരിച്ചാണു്. കാര്‍പ്പിനെ സ്റ്റോക്ക് ചെയ്തിട്ടും വേണ്ടത്ര ഡെവലപ്പ് ചെയ്യാത്ത പല റിസര്‍വോയറുകളുമുണ്ട്. തമിഴ്‌നാട്ടിലൊക്കെയുണ്ടു്. അതു വേറെ പലകാരണങ്ങള്‍ കൊണ്ടുമാകാം. ഫിഷിനെ പിടിക്കാനുള്ള അശാസ്ത്രീയമായ രീതികള്‍, പിന്നെ ഒരുപാട് പ്രെഡേറ്റര്‍സ്, ഉദാഹരണത്തിന് വരാല്... പിന്നെ വാളാന്നു പറയും, അങ്ങനെ ഒരുപാട് ഫിഷ് ഉണ്ടു്. അതു് നമ്മള്‍ സ്‌റ്റോക്ക് ചെയ്യുന്ന ഫിഷിനെയെല്ലാം തിന്നുകളയും.

വലുതായി കഴിഞ്ഞാലും തിന്നുമോ?

ഡോ. സുഗുണന്‍ : ഇല്ല. അതുകൊണ്ടാണു് size of stocking വളരെ important ആണെന്ന് പറയുന്നത്. 100 മില്ലീമീറ്റർ എങ്കിലും ഉള്ള മത്സ്യക്കുഞ്ഞുങ്ങളെയൊക്കെ ഇട്ടുകഴിഞ്ഞാല്‍ അതു് ഈ പ്രെഡേറ്റേഴ്സിനെയൊക്കെ escape ചെയ്യും. അതുകൊണ്ടാണു് നമ്മള്‍ എപ്പോഴും പറയുന്നത് വലിയ സൈസ് ഉള്ളത് സ്റ്റോക്ക് ചെയ്യണം.

സ്റ്റോക്കിങ്ങ് സൈസ് കൂടാതെ പിന്നെ എന്താണ് ശ്രദ്ധിക്കേണ്ടത്?

ഡോ. സുഗുണന്‍ : സ്റ്റോക്കിംഗ് ഡെന്‍സിറ്റി വളരെ പ്രധാനമാണ്. സ്റ്റോക്കിംഗ് ഡെന്‍സിറ്റി എന്ന് പറഞ്ഞാല്‍ ഒരു ഹെക്ടറില്‍ എത്ര മത്സ്യക്കുഞ്ഞുങ്ങളെ സ്റ്റോക്ക് ചെയ്യണം എന്നതാണ്. സ്റ്റോക്കിംഗ് ഡെന്‍സിറ്റി അനുസരിച്ചാണ് ഗ്രോത്ത് ഉണ്ടാവുന്നത്. ഒരേക്കര്‍ സ്ഥലത്ത് ആയിരം മീനുണ്ടെങ്കില്‍,അതിനകത്തെ നാച്ചുറല്‍ ഫുഡ് ആണല്ലൊ ഇവ കഴിക്കുന്നത്-ആയിരം മീന്‍ കഴിക്കുന്ന ഭക്ഷണം, അവിടെ പതിനായിരം മീന്‍ ഇട്ടുകഴിഞ്ഞാല്‍ പതിനായിരം എണ്ണത്തിനും ആ ഫുഡ് ഷെയര്‍ ചെയ്യണം. അപ്പോള്‍ അതിന്റെ ഗ്രോത്ത് കുറയും. ഗ്രോത്ത് എല്ലായ്പ്പോഴും സ്റ്റോക്കിംഗ് ഡെന്‍സിറ്റിയെ ഡിപ്പന്റഡ് ആണ്. ഒരു ലെവല്‍ വരെ നമുക്ക് സ്റ്റോക്കിംഗ് ഡെന്‍സിറ്റി കൂട്ടാം. ആ പരിധി കൂടി കഴിഞ്ഞാല്‍ വളര്‍ച്ച മുരടിക്കും. സ്റ്റോക്കിംഗ് ഡെന്‍സൊറ്റി ആണ് വളര്‍ച്ച നിശ്ചയിക്കുന്നത്.

അതിനൊക്കെ ശാസ്‌ത്രീയമായ പഠനങ്ങള്‍ ഉണ്ടോ?

ഡോ. സുഗുണന്‍ : ശാസ്‌ത്രീയമായ പഠനങ്ങള്‍ ഉണ്ട്. പിന്നെ ഒരു പ്രധാന കാര്യം മോര്‍ട്ടാലിറ്റി ആണ്. എത്രയെണ്ണം സര്‍വൈവ് ചെയ്യും എന്നതാണ്. ആയിരം ഫിഷ് ഇട്ടാല്‍ അതില്‍ അഞ്ഞൂറെങ്കിലും സര്‍വൈവ് ചെയ്‌താല്‍ അല്ലേ നമുക്ക് ഫിഷായിട്ട് പിടിക്കാന്‍ പറ്റുള്ളൂ. ആ സമയത്ത് ഇത് സൈസ് ഡിപ്പെന്റന്റാണ്. നമ്മള്‍ എത്രയും ചെറുത് ഇടുന്നുവോ അത്രയും മോര്‍ട്ടാലിറ്റി നിരക്ക് കൂടുന്നു, എത്രയും വലുതിടുന്നവോ അത്രയും സര്‍വൈവല്‍ റേറ്റ് കൂടുന്നു. അതു കൊണ്ടാണ് പറഞ്ഞത് സൈസ് ഡിപ്പെന്‍ഡന്റ് ആണ് മോര്‍ട്ടാലിറ്റി, ഡെന്‍സിറ്റി ഡിപ്പെന്‍ഡന്റ് ആണ് ഗ്രോത്ത്. ഈ പ്രിന്‍സിപ്പിള്‍ ആണ് സ്റ്റോക്കിങ്ങില്‍ ഫോളോ ചെയ്യുന്നത്. ഇത് തെറ്റിപ്പോകുമ്പോഴാണ് പലയിടത്തും സ്റ്റോക്കിങ്ങിന്റെ ഗുണം കിട്ടാതെ പോകുന്നത്. പ്രത്യേകിച്ച് പ്രിഡേറ്റേര്‍സ്- മറ്റുമീനിനെ തിന്നുന്നവ ഉണ്ടെങ്കില്‍ തീര്‍ച്ചയായും സൈസ് കൂടിയത് തന്നെ സ്റ്റോക്ക് ചെയ്യണം.

കേരളത്തിലെ പല റിസര്‍വോയയറുകളിലും ഇന്നും സ്റ്റോക്കിംഗ് നടക്കുന്നില്ല അവിടെ ഒക്കെ സ്റ്റോക്കിംഗ് നടത്തേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നുണ്ടോ? ആദിവാസി മത്സ്യത്തൊഴിലാളികള്‍ക്ക് എക്സ്ക്ലൂസീവ് ഫിഷിംഗ് റൈറ്റ് ഉള്ള മേഖലകള്‍ ഉണ്ടെന്നിരിക്കെ താങ്കള്‍ക്കിതില്‍ പ്രത്യേക താല്പ്പര്യം ഉണ്ട് എന്നതും കൂടി കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും?

ഡോ. സുഗുണന്‍ : ശരിയാണ് . സ്റ്റോക്കിംഗ് നടത്താത്തതുകൊണ്ടാണ് കേരളത്തില്‍ മത്സ്യ ഉത്പാദനം കൂടാത്തത്. സ്ടോക്കിംഗ് നടത്തിയിട്ടുള്ളിടത്ത് മത്സ്യ ഉത്പാദനം വര്‍ദ്ധിച്ചിട്ടുണ്ട്. എന്റെ പുസ്‌തകത്തില്‍ വിശദമായ ടേബിള്‍ തന്നിട്ടുണ്ടല്ലോ [3]ഞങ്ങളുടെ ഇന്‍സ്റ്റിറ്റ്യൂട്ട്-CIFRI മത്സ്യക്കുഞ്ഞുങ്ങളെ സ്റ്റോക്ക് ചെയ്യാനായി ചില റിസര്‍വോയറുകളെ അഡോപ്പ്റ്റ് ചെയ്തിട്ടുണ്ട്, പ്രായോഗികമായി കാണിച്ച് കൊടുക്കാന്‍.

അവിടെയെല്ലാം നല്ല വിജയമായിരുന്നൊ?

ഡോ. സുഗുണന്‍ : വിജയമായിരുന്നു. പക്ഷേ നമ്മളത് വിട്ടു കഴിയുമ്പോള്‍ അവരുടെ മാനേജ്‌മെന്റ് മോശമായിട്ട്, ചിലയിടങ്ങളില്‍ സ്റ്റോക്കിംഗ് ഒക്കെ മോശമായിട്ടുണ്ട്.

ഇപ്പോള്‍ കേരളത്തിലങ്ങനെ ഏത് റിസര്‍വോയറാണ് അഡോപ്പ്റ്റ് ചെയ്‌തിട്ടുള്ളത് ?

ഡോ. സുഗുണന്‍ : കേരളത്തില്‍ നമ്മള്‍ ഒന്നും അഡോപ്പ്റ്റ് ചെയ്തിട്ടില്ല.

ഇപ്പോള്‍ സിഫ്രിയുടെ ഏതോ ഒരു യൂണിറ്റ് മലമ്പുഴയില്‍... ?

ഡോ. സുഗുണന്‍ : അത് വര്‍ക്ക് ചെയ്യുന്നുണ്ട്, പക്ഷെ- റിസര്‍വോയര്‍ ഫിഷിങ്ങ് വിജയിക്കണമെങ്കില്‍ സിഫ്രി അവിടെ ചെന്നതു കൊണ്ടായില്ല- കുളം ഒക്കെ ആണെങ്കില്‍ ശരി. ഇത് അതു പോലെയല്ല,ടോട്ടല്‍ കണ്‍ട്രോള്‍ ഉണ്ടെങ്കിലേ നമുക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റൂ. ഉദാഹരണത്തിന് 25 നെറ്റേ ഇടാന്‍ പാടുള്ളൂ എന്ന് പറഞ്ഞാല്‍ ഇരുപത്തി ആറാമത്തെ നെറ്റ് ഇടാന്‍ പാടില്ല. ഒരു പാട് കോംപ്ലിക്കേറ്റഡ് ആണ് റിസര്‍വോയര്‍ ഫിഷിങ്ങ്. ഇവിടെ ക്യാപ്ചര്‍ ഫിഷറിയുടെ പ്രിന്‍സിപ്പിള്‍ ആണ് ഫോളോ ചെയ്യുന്നത് . കള്‍ച്ചര്‍ ഫിഷറിയുടേത് അല്ല. കള്‍ച്ചര്‍ ഫിഷറി എന്ന് വെച്ചാല്‍ കുളത്തില്‍ നമ്മള്‍ മീനിട്ടു, തീറ്റ കൊടുത്തു, വലുതായി, നമുക്കിഷ്ടമുള്ളപ്പോള്‍ പിടിച്ചു.. ഇത് അങ്ങനെയല്ല, ഫിഷര്‍മെന്‍ കമ്യൂണിറ്റിയുണ്ട്. ഫിഷിംഗിന് ചില റെസ്ട്രിക്ഷന്‍സ്- മെഷുണ്ട്, എത്ര നെറ്റ് ഇടാമെന്നുണ്ട്, ആക്സെസുണ്ട്... ഇതിന്റ്യെല്ലാം മാനേജ്മെന്റ് ഡിസിഷന്‍ സിഫ്രിയുടെ കയ്യിലല്ല ..തമിഴ്‌നാട്ടിലെ കാര്യം പറഞ്ഞാല്‍ അവര്‍ ആ റിസര്‍വോയര്‍ നമ്മുടെ കൈയ്യിലേക്ക് തരികയാണ്.

ഹാന്‍ഡ് ഓവര്‍ ചെയ്യുമോ?

ഡോ. സുഗുണന്‍ : ഡെമോണ്‍സ്ട്രേഷനു വേണ്ടി മാത്രം. പക്ഷേ നമ്മള്‍ തിരിച്ചു കൊടുത്തു കഴിഞ്ഞാല്‍ അവര്‍ നടത്തുമ്പോള്‍ ഇത് പോലെ സക്സസ് ആയിക്കൊള്ളണമെന്നില്ല. ഇതിനകത്തെ ബയോഫിസിക്കല്‍ ആയിട്ടുള്ള കാര്യങ്ങളാണ് സിഫ്രിയ്ക്ക് കൈകാര്യം ചെയ്യാനാവുക. സോഷ്യോ എക്കണോമിക്ക് ആയിട്ടുള്ള കാര്യങ്ങള്‍ ശരിക്കും അഡ്വൈസ് ചെയ്യാനേ പറ്റുകയുള്ളൂ കമ്യൂണിറ്റി ആണ് അത് ശരിക്കും മാനേജ് ചെയ്യേണ്ടത്. പോണ്ട് എന്ന് പറയുന്നത് ഒരു വ്യക്തിയാണ് മാനേജ് ചെയ്യുന്നത്. റിസര്‍വോയര്‍ മാനേജ് ചെയ്യുന്നത് ഒരു കമ്യൂണിറ്റിയാണ്. കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉണ്ടാകും സാധാരണയായി.

ഫിഷര്‍മെന്‍ കോ-ഓപ്പറെറ്റീവ് സൊസൈറ്റി ?

ഡോ. സുഗുണന്‍ : കോ-ഓപ്പറെറ്റീവ് സൊസൈറ്റി ആണ് ഇത് മാനേജ് ചെയ്യുന്നത്. അപ്പോള്‍ അവര്‍ സ്റ്റോക്ക് ചെയ്യണം. അവര്‍ തീരുമാനിക്കും എത്ര ഫിങ്കര്‍ലിങ്ങ് സ്റ്റോക്ക് ചെയ്യണം, എത്ര നെറ്റ് വേണം എന്നൊക്കെ

അവര്‍ക്കങ്ങനെ ഏതെങ്കിലും സ്ഥലത്ത് സേ ഉണ്ടോ?

ഡോ. സുഗുണന്‍ : പലയിടത്തും ഇല്ലാത്തതാണ് പ്രശ്നം. ഒന്നാമത് അവര്‍ തമ്മില്‍ ഐക്യം വേണം. രണ്ടാമത് അവരെ ഗൈഡ് ചെയ്യാനുള്ള സംവിധാനം വേണം. ബംഗാളില്‍ ഇത് വളരെ സക് സസ്‌ഫുള്‍ ആയിട്ട് നടക്കുന്നുണ്ട്. ബീല്‍ എന്ന് പറഞ്ഞ ഒരു സാധനം ഉണ്ട്- തടാകങ്ങളാണ്. അവര്‍ വളരെ സക് സസ്‌ഫുള്‍ ആയി ചെയ്യുന്നുണ്ട്. അവിടെ കോ-ഓപ്പറെറ്റീവ് സൊസൈറ്റി എന്ന് പറഞ്ഞാല്‍ കോ - മാനേജ്‌മെന്റ് എന്ന് പറയും. കോ-ഓപ്പറെറ്റീവ് സൊസൈറ്റി ഒരു കോ-മാനേജ്‌മെന്റ് സെറ്റപ്പാണ്. അതിനകത്ത് ഗവണ്മെന്റിന്റെ പ്രതിനിധികള്‍ കാണും. ബംഗാളില്‍ കമ്പല്‍സറിയാണ്, സ്റ്റേറ്റ് ഗവണ്‍‌മെന്റിലെ ഒരു ഡിസ്‌ട്രിക്‌റ്റ് ഓഫീസര്‍ അതിലെ കോ ഓപ്റ്റഡ് മെംബര്‍ ആയിരിക്കണം.

നബാര്‍ഡ് പോലെയുള്ള ഏജസികള്‍ സഹായിക്കുമോ?

ഡോ. സുഗുണന്‍ : അവരുടെ റോള്‍ ഫണ്ടിംഗാണ്. സര്‍ക്കാരിന്റെ ജോലി എന്ന് പറഞ്ഞാല്‍, ഇപ്പോള്‍ ചില എക്സോട്ടിക് ഫിഷ് -ഇന്‍വേസീവ് സ്പീഷീസ് ...അതൊക്കെ വരാതെ നോക്കണം.

ഏതാണ് ഇന്‍വേസീവ് എന്നൊക്കെ ആരാണ് അഡ്വൈസ് ചെയ്യുക?

ഡോ. സുഗുണന്‍ : അതിനാണ് ഗവണ്‍‌മെന്റിന്റെ പ്രതിനിധിയെ വച്ചിരിക്കുന്നത്. ആ ഇന്‍ഫോര്‍മേഷന്‍ ഗവണ്‍‌മെന്റിന്റെ കൈയ്യിലുണ്ട് . എല്ലാവര്‍ക്കും അറിയാം. പക്ഷേ അവരാരും അത് സ്‌ട്രിക് റ്റ് ആയിട്ട് ഫോളോ ചെയ്യുന്നില്ല. അപ്പോള്‍ അങ്ങനെ ഒരു കോ-മാനേജ്‌മെന്റ് സെറ്റപ്പുണ്ടെങ്കില്‍ അത് വരും. കാരണം, ആദിവാസികളെ ഒക്കെ എംപവര്‍ ചെയ്ത് കഴിഞ്ഞാല്‍ അവര്‍ക്ക് മനസിലാക്കി കൊടുത്തു കഴിഞ്ഞാല്‍ അവരെക്കൊണ്ട് കോ-ഓപ്പറേറ്റീവ് ആയി നടത്തിക്കഴിഞ്ഞാല്‍ നന്നാകും. പക്ഷേ ഇതിന്റെ ഒരു കുഴപ്പം എന്താണെന്ന് വെച്ചാല്‍ ....ഒരു കോ-ഓപ്പറേറ്റീവ് സൊസൈറ്റി എപ്പോഴാണ് ഫെയില്‍ ആകുന്നത് എന്ന് വെച്ചാല്‍.... അതിലെ തന്നെ ചില മെംബേര്‍സ് ഫിഷ് ഒക്കെ വേറെ ആളുകള്‍ക്ക് വില്‍ക്കും. അങ്ങനെയൊക്കെ ചെയ്യുമ്പോള്‍ ഫെയിലായി. അങ്ങനെ കോ-ഓപ്പറെറ്റീവ്സ് ഫെയില്‍ ആകുന്നിടത്താണ് പ്രൊഡക്ഷന്‍ ലോസ് വരുന്നത്. നല്ല ഹെല്‍തി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉള്ളിടത്ത് ഇംപ്രൂവ് ചെയ്യും. ഇന്തോ-ജെര്‍മ്മന്‍ പ്രൊജക്റ്റ് ഉണ്ടായിരുന്നല്ലോ, വൂള്‍ഫ് ഹാര്‍ട്ട്മാന്‍ ആയിരുന്നു നോക്കിക്കൊണ്ടിരുന്നത്, നന്നായിട്ട് അയാള്‍ ഒന്നു രണ്ടുകാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്...

അവരുടെ എക്സ്പിരിമെന്റല്‍ പ്രൊജക്റ്റ് എവിടെയാണ് നടന്നിരുന്നത്?

ഡോ. സുഗുണന്‍ : അത് നാലഞ്ചിടത്ത്-എന്റെ ബുക്കിലത് ക്വാട്ട് ചെയ്തിട്ടുണ്ടല്ലോ (4). അവരുടേ കമ്പ്ലീറ്റ് റിപ്പോര്‍ട്ട് അതിനകത്തുണ്ട്. അതിന്റെ റിപ്പോര്‍ട്ടുകള്‍-ഹാര്‍ഡ് കോപ്പി ഒക്കെ വേണമെങ്കില്‍ നമുക്ക് സംഘടിപ്പിക്കാം.

ഇന്തോ-ജെര്‍മ്മന്‍ പ്രൊജക്റ്റിന്റെ റിപ്പോര്‍ട്ട് നെറ്റില്‍ അവൈലബിള്‍ ആണ്...

ഡോ. സുഗുണന്‍ : എന്റെ പേര്‍സണല്‍ ഫ്രന്റ് കൂടിയാണ് വൂള്‍ഫ്, അയാളുടേത് നല്ല സ്റ്റഡിയാണ്. അയാളുടേയും ഫൈന്‍ഡിംഗ് ഇതാണ്; കോ-ഓപ്പറേറ്റീവ് സ്‌ട്രോംഗ് ആണെങ്കില്‍ സക്സസ് ആയിരിക്കും. കോ-ഓപ്പറേറ്റീവ് സ്‌ട്രോംഗ് അല്ലെങ്കില്‍ സക്സസ് ആകില്ല. കോ-ഓപ്പറേറ്റീവ് സ്ട്രോംഗ് ആകണമെങ്കില്‍ അതിനകത്ത് ഐക്യം വേണം. ഏറ്റവും വലിയ വേറൊരു പ്രോബ്ലം എന്താണെന്ന് വെച്ചാല്‍, കേരളത്തില്‍ മാത്രമല്ല എല്ലായിടത്തും, ഗവ. ഏജന്‍സിയാണ് പോയി സ്റ്റോക്ക് ചെയ്യുന്നത്. അപ്പോല്‍ ഈ ഫിഷര്‍മെന്നിന്, അവര്‍ക്കൊരു സെന്‍സ് ഓഫ് ബിലോങ്ങിങ്ങ് ഉണ്ടാവില്ല.

എന്താണ് ഇടുന്നത് ? അവരുടെ ആവശ്യത്തിനുള്ളതാണോ?അവരുടെ ടേസ്റ്റ് ഉണ്ടോ? ഇതൊന്നും അവരറിയില്ല അല്ലേ ?


ഡോ. സുഗുണന്‍ : അതൊന്ന്. രണ്ടാമത്തെ കാര്യം അവരുടേതാണ് എന്നൊരു ബോധ്യം അവര്‍ക്ക് വരുന്നില്ല.

അവര്‍ക്ക് യാതൊരു ചെലവുമില്ല, മുതല്‍ മുടക്കുമില്ല...

ഡോ. സുഗുണന്‍ : അതേ. ഞാന്‍ അഡ്വൊക്കേറ്റ് ചെയ്യുന്നത് ഇതാണ് -നിങ്ങള്‍ ഒരിക്കലും അവരുടേ ജോലി ഏറ്റെടുക്കരുത്. കമ്യൂണിറ്റിയെ എംപവര്‍ ചെയ്യുക. എനേബിള്‍ ദെം റ്റു സ്റ്റോക്ക് ഏന്റ് മാനേജ് ദെയര്‍ സ്റ്റോക്ക്, അതിനാണ് ശ്രമിക്കേണ്ടത്. സര്‍ക്കാരിന്റെ റോള്‍ അവിടെയാണ്. അവരെ ഫെസിലിറ്റേറ്റ് ചെയ്യുക എന്നതാണ്. അവര്‍ക്കുള്ള സഹായം ചെയ്ത് കൊടുക്കുക. ഉദാ. അവര്‍ക്ക് അവിടെ ഹാച്ചറി ഇല്ല. ഒരു ഹാച്ചറിയ്ക്ക് വേണ്ടി ലോണ്‍ കൊടുക്കുക, സബ്സിഡി കൊടുക്കുക. ഒരു കുഴപ്പവും ഇല്ല. അല്ലെങ്കില്‍ അവര്‍ക്ക് അതുണ്ടാക്കാന്‍ വേണ്ട ട്രെയിനിംഗ് കൊടുക്കുക. സിഫ്രിയില്‍ വിട്ട് ട്രെയിനിംഗ് കൊടുക്കുക.

ഈ സീഡ്‌സ് ഒക്കെ ഉണ്ടാക്കന്‍ വേണ്ട ട്രെയിനിംഗ് ?

ഉത്തരം - അതേ. എന്നിട്ട് അവരോട് പറയണം നിങ്ങള്‍ സ്റ്റോക്ക് ചെയ്യണം, നിങ്ങളുടേ സ്റ്റോക്ക് ആണ് അതിനകത്ത് കിടക്കുന്നത് എന്ന്.

അപ്പോള്‍ അത് ആരും പിടിച്ചുകൊണ്ട് പോകാതെ ...

ഡോ. സുഗുണന്‍ : അത് അവര്‍ നോക്കിക്കൊള്ളും. അവരെ ഫസിലിറ്റേറ്റ് ചെയ്യണം, അവര്‍ക്കുള്ള സഹായം ചെയ്തു കൊടുക്കണം. അവര്‍ക്കൊരു ഹാച്ചറി ഇല്ലെങ്കില്‍ ഹാച്ചറി തുടങ്ങാന്‍ ലോണ്‍ കൊടുക്കണം. സബ്‌സിഡി കൊടുക്കണം. അല്ലെങ്കില്‍ അതുണ്ടാക്കാന്‍ അവരെ സിഫ്രി (CIFRI) [5] യില്‍ വിട്ട് ആവശ്യമായ ട്രെയിനിംഗ് കൊടുക്കണം. സീഡ്‌സ് ഉണ്ടാക്കാനും മറ്റും വേണ്ട പരിശീലനം കൊടുക്കണം. എന്നിട്ട് അവരോട് സ്റ്റോക്ക് ചെയ്യാന്‍ പറയണം. ഇതില്‍ നിങ്ങളുടെ സ്റ്റോക്ക് ആണ് ഉള്ളതെന്ന് അവരോട് പറയണം. അപ്പോള്‍ ഇതില്‍ നിന്ന് ആരും പിടിച്ചു കൊണ്ടു പോകാതെ അവര്‍ നോക്കിക്കൊള്ളും. അപ്പോള്‍ അവര്‍ക്കൊരു അന്യതാബോധം ഉണ്ടാവില്ല. ഇപ്പോള്‍ അവര്‍ക്കിതില്‍ യാതൊരു ഓണര്‍ഷിപ്പുമില്ല. അവര്‍ക്ക് തോന്നുന്നില്ല, ഇതവരുടേതാണെന്ന്. അതിനാല്‍ തന്നെ ഇപ്പോഴത്തെ സെറ്റപ്പില്‍ അവര്‍ക്ക് വലിയ താത്പര്യമില്ല.

കോ ഓപറേറ്റീവ് സൊസൈറ്റി കിലോക്ക് 40 രൂപാ എന്നൊരു റേറ്റ് ഫിക്സ് ചെയ്തു എന്നു കരുതുക. അതിലൊരു 10 രൂപാ അവര്‍ ഫീസായി എടുക്കും. ബാക്കി 30 രൂപാ അവര്‍ക്ക് കൈയില്‍ കൊടുക്കും . ഈ അവസരത്തില്‍ മണി ലെന്‍ഡര്‍ വന്നിട്ട് പറയും ഞാന്‍ നിനക്ക് കിലോയ്ക്ക് 40 രൂപാ വച്ചു തരാം എന്ന്. അപ്പോള്‍ അവന്‍ മത്സ്യം സൊസൈറ്റിയ്ക്ക് കൊടുക്കാതെ പുറകില്‍ക്കൂടെ മണി ലെന്‍ഡര്‍ക്ക് കൊടുക്കും. അങ്ങനെ വരുമ്പോള്‍ സൊസൈറ്റി ഫെയില്‍ ആകും. സൊസൈറ്റിയ്ക്ക് വില്‍ക്കാനാവശ്യമായ മത്സ്യം കിട്ടുകയുമില്ല, മണി ലെന്‍ഡര്‍ 40 രൂയ്ക്ക് വാങ്ങിയ മത്സ്യം വളരെ ഉയര്‍ന്ന റേറ്റില്‍ വില്‍ക്കുകയും ചെയ്യും. ഇതിന്റെ കീ കിടക്കുന്നതെവിടെ ആണെന്നു വച്ചാല്‍, ഈ മണി ലെന്‍ഡര്‍ മത്സ്യം വാങ്ങുന്നത് പ്രീ ഫിൿസഡ് റേറ്റിലാണ് എന്നതിലാണ്. കല്യാണമോ അടിയന്തിരമോ ഒക്കെ വരുമ്പോള്‍ ഈ മണിലെന്‍ഡര്‍ ഇവര്‍ക്ക് വല്ല അഡ്വാന്‍സോ മറ്റോ കൊടുക്കും. ഈ മണിലെന്‍ഡറും മര്‍ച്ചന്റും ഒക്കെ നെക്സസാണ്. ഇങ്ങനെ അഡ്വാന്‍സ് കൊടുത്ത് മണിലെന്‍ഡര്‍ ഇവരെ കാപ്റ്റീവ് ആയി വയ്ക്കും. പിന്നെ അയാള്‍ നിശ്ചയിക്കുന്നതാണ് റേറ്റ്. ചെയ്യുന്നതെന്താന്നു വച്ചാല്‍, 40 രൂപയ്ക്ക് വാങ്ങിയ്ക്കുന്ന മത്സ്യം അയാള്‍ വില്‍ക്കുന്നത് 100 രൂപയ്ക്കായിരിക്കും. കോ-ഓപറേറ്റീവ് സൊസൈറ്റി കൊടുക്കുന്നതിലും കുറച്ചുകൂടുതല്‍ കൊടുത്താലും അയാള്‍ക്കു നഷ്ടമില്ല. കാരണം, ഇത്രയും മാര്‍ജിന്‍ എടുക്കാന്‍ ആകപ്പാടെ അയാള്‍ ചെയ്യുന്നത് ഒരു ഐസ് ബോൿസ് കൊണ്ട് വന്ന് മാര്‍ക്കറ്റിലേക്ക് ട്രാന്‍സ്പോര്‍ട്ട് ചെയ്യുന്നത് മാത്രമാണ്. ഇന്‍ഡിവിഡ്വല്‍ ചെയ്യുന്ന ഈ കാര്യം ചെയ്യാന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്കും കഴിയും. അവരതിന് തയ്യാറാവേണ്ടതുണ്ട്. സൊസൈറ്റികള്‍ ചെയ്താല്‍ അവര്‍ക്ക് ഈ 60 രൂപാ ഉണ്ടാക്കാന്‍ കഴിയും. അവരെ സഹായിക്കാന്‍ സര്‍ക്കാരുണ്ട്. അല്ലെങ്കില്‍ ഉണ്ടാവണം. എന്നാല്‍ അത് ചെയ്യുന്നില്ല. നിങ്ങളിതെന്തുകൊണ്ട് ചെയ്യുന്നില്ല എന്ന് ഞങ്ങള്‍ ചെന്ന് സൊസൈറ്റികളോട് ചോദിക്കുമ്പോള്‍ അവര്‍ പറയുന്നത് ഞങ്ങള്‍ക്ക് അതിനുള്ള കപ്പാസിറ്റുയുണ്ടോ സാറേ എന്നാണ്. ഞങ്ങള്‍ക്ക് വട്ടി കൊണ്ട് പോകാന്‍ വണ്ടിയുണ്ടോ, ഐസുണ്ടോ എന്നൊക്കെയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ഇത്തരം കാര്യങ്ങള്‍ ഒരുക്കാന്‍ ഫസിലിറ്റേറ്റ് ചെയ്യുക എന്നതാണ്. സൊസൈറ്റികളിലുള്ള വിദ്യാഭ്യാസമുള്ള ചെറുപ്പക്കാര്‍ ഒക്കെ സംഘടിച്ച് ഇത് ചെയ്യണം.മണിലെന്‍ഡര്‍ക്ക് കിട്ടുന്ന ഈ 60 രൂപാ ലാഭം അയാളുടെ പോക്കറ്റിലേക്കാണ് പോകുന്നത് . എന്നാല്‍ സൊസൈറ്റിക്കാണ് ഇത് കിട്ടുന്നതെങ്കിലോ? അതിന്റെ പ്രയോജനം എന്റൈര്‍ കമ്യൂണിറ്റിയ്ക്കാണ്. അത് വീതിച്ചെടുക്കുമ്പോള്‍ അവരുടെ പെര്‍ ഹെഡ് ഇന്‍കം കൂടും. ഈ ഒരു അവയര്‍നെസ് ഉണ്ടാകുമ്പോഴേ കോ- ഓപ്പറേറ്റീവ് സൊസൈറ്റികള്‍ വിജയിക്കൂ.

ഇത്തരം സൊസൈറ്റികള്‍ എവിടെയെങ്കിലും നന്നായി നടക്കുന്നുണ്ടോ?

ഡോ. സുഗുണന്‍ : ഉണ്ട്. ബംഗാളില്‍ വളരെ നന്നായി നടക്കുന്നുണ്ട്. അതു പോലെ തന്നെ അവര്‍ക്ക് നല്ല പ്രൊഡൿഷനാണ് കിട്ടുന്നത്. കേരളത്തിലെ പോലെ അവര്‍ വളരെ കോണ്‍ഷിയസ് ആയ ആള്‍ക്കാരാണ്. വേലത്തരം കാണിക്കാന്‍ വരുന്നവരെ തിരിച്ചറിയാനുള്ള പവറുണ്ട്. കേരളത്തിലെ ഒട്ടു മിക്ക റിസര്‍വോയറുകളും സ്ഥിതി ചെയ്യുന്നത് ട്രൈബല്‍ ഏരിയകളിലാണ്. എന്നു മാത്രമല്ല, ഈ കമ്യൂണിറ്റികളില്‍ ചില ഓവര്‍ സ്മാര്‍ട്ടായ വിരുതന്മാരുണ്ട്. അവര്‍ക്ക് കമ്യൂണിറ്റി താല്‍പ്പര്യങ്ങളോടുള്ളതിനേക്കാള്‍ ലോയല്‍റ്റി മറ്റു പലതിനോടുമാണ്. അതാണ് നമ്മുടെ കോ-ഓപ്പറേറ്റീവുകളുടെ കുഴപ്പം. ഇതൊക്കെ പരിഹരിക്കാവുന്നതേ ഉള്ളൂ.

പക്ഷെ റിസര്‍വോയര്‍ എന്നത് വളരെ വലിയ ഒരു റിസോഴ്‌സസ് ആണ്. ഈ റിസര്‍വോയറുകള്‍ ഉപയോഗിക്കണം എന്നതില്‍ തര്‍ക്കമില്ല. അതിന്റെ കാരണം ഒരു ഉദാഹരണത്തിലൂടെ ഞാന്‍ പറഞ്ഞു തരാം. എഫ് എഫ് ഡി എ (Fish Farmers Development Agency )എന്ന സ്കീമിലാണ് ഫ്രെഷ് വാട്ടര്‍ അക്വാകള്‍ച്ചര്‍. ഒരു ഹെൿടര്‍ കുഴിക്കാന്‍ വേണ്ടി 3 ലക്ഷം രൂപയാണ് പോണ്ട് കുഴിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നല്‍കുന്നത് , ലോണും സബ്‌സിഡിയുമൊക്കെയായി. സാധാരണ മണ്ണ് കുഴിച്ച് പോണ്ടാക്കിയാണ് പോണ്ട് കള്‍ച്ചര്‍ ചെയ്യുന്നത്. കേരളത്തില്‍ ഇതത്ര സാധാരണമല്ലെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരം അക്വാകള്‍ചറിന് വളരെ പ്രചാരമുണ്ട്. ഞാന്‍ പറയുന്നത് പ്രൊഡൿഷന്‍ കോസ്റ്റിനെക്കുറിച്ചാണ്. ഇതിന്റെ ഉല്‍പ്പാദനം 2.3 ടണ്‍/ഹെക്‌ടര്‍മുതല്‍ 3 ടണ്‍/ഹെക്‌ടര്‍ വരെയാണ്. നമുക്കത് ശരാശരി 2 .5 ടണ്‍ എന്ന് കണക്കാക്കാം. അതായത് ഇപ്രകാരം 2.5 ടണ്‍ മത്സ്യം ഉത്പാദിപ്പിക്കാനുള്ള ഇന്‍വെസ്റ്റ്മെന്റ് 3 ലക്ഷം രൂപയാണ് എന്ന് കാണാം. എന്റെ ഒരു റഫ് എസ്റ്റിമേറ്റനുസരിച്ച് ഇന്ത്യയിലെ റിസര്‍വോയറുകളില്‍ 1 മില്യണ്‍ ടണ്‍ മത്സ്യം സ്റ്റോക്ക് ചെയ്യാം. പോണ്ട് കള്‍ച്ചറില്‍ കൂടിയാണെങ്കില്‍ 1 മില്യണ്‍ ടണ്‍ ഫിഷ് ഉണ്ടാക്കണമെങ്കില്‍ 10000 കോടി രൂപാ ആവശ്യമുണ്ട്. എന്നാല്‍ നമ്മള്‍ റിസര്‍വോയറുകളില്‍ സ്റ്റോക്ക് ചെയ്‌താല്‍ സ്റ്റോക്കിങ്ങ് കോസ്റ്റ് എന്ന് പറയുന്നത് വളരെ നിസാരമാണ്. അത് ഓള്‍മോസ്റ്റ് ഫ്രീയാണ്. കാരണമെന്താണ് ? പോണ്ട് കള്‍ച്ചറിന് നമ്മള്‍ കെമിക്കല്‍ ഒഴിച്ച് പോണ്ട് ട്രീറ്റ് ചെയ്യണം, ഫീഡ് കൊടുക്കണം, അത് പിന്നെ പോണ്ട് കുഴിക്കണം, മെയിന്റെയിന്‍ ചെയ്യണം. ഇവിടെയോ? റിസര്‍വോയറിലെ സ്വാഭാവിക ഭക്ഷണം തന്നെയാണ് മത്സ്യങ്ങള്‍ തിന്നുന്നത്. നമ്മള്‍ കുഞ്ഞുങ്ങളെ ഇട്ടുകൊടുത്താല്‍ മതി. അതു കൊണ്ടാണിതിനെ കള്‍ച്ചര്‍ ബേസ്‌ഡ് ഫിഷറി എന്നു പറയുന്നത്. മറ്റേതിനെ പറയുന്നത് അക്വാ കള്‍ച്ചര്‍ എന്നാണ്.

കള്‍ച്ചര്‍ ബേസ്‌ഡ് ഫിഷറിയുടെ ഗുണമെന്താണെന്നുവച്ചാല്‍ ഇതില്‍ ഫീഡ് നല്‍കേണ്ടതില്ല. പ്രകൃതിയില്‍ നിന്ന് തന്നെയാണ് മത്സ്യങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നത്. രണ്ടാമത്തെ കാര്യം കെമിക്കല്‍സോ ഫീഡിംഗോ ഒന്നു ചെയ്യുന്നില്ല എന്നതാണ്. അക്വാകള്‍ച്ചറിന്റെ കുഴപ്പം എന്താന്നു വച്ചാല്‍ ഫീഡിടുമ്പോള്‍ വെള്ളത്തിനകത്ത് ന്യൂട്രിയന്‍റ്റ് ലോഡിംഗ് വരും എന്നതാണ്. പിന്നെ ഡെന്‍സിറ്റി കൂട്ടി 5 ടണ്‍, 10 ടണ്‍ ഒക്കെ എടുക്കുന്ന അക്വാ കള്‍ച്ചര്‍ ഉണ്ട്. അപ്പോള്‍ അതിനകത്ത് അത്രയും ഫീഡ് വരും. ആ വെള്ളം അവിടെ തന്നെ കിടക്കുകയില്ലല്ലോ. അത് ഒഴുകി വന്ന് കയറുന്ന ഇടത്തെല്ലാം യൂട്രോഫിക്കേഷൻ ഉണ്ടാകും. അതു വന്നാല്‍ വലിയ പ്രോബ്ലമാണ്. കുളങ്ങളും മറ്റും പച്ചപ്പായല്‍ പിടിച്ചു കിടക്കുന്നതു കണ്ടിട്ടില്ലേ?. ന്യൂട്രിയന്റ് കൂടുമ്പോഴാണ്, നൈട്രജനും ഫോസ്‌ഫറസും കൂടുമ്പോഴാണ് യൂട്രോഫിക്കേഷന്‍ ഉണ്ടാവുന്നത്.അത് വന്ന് കഴിഞ്ഞാല്‍ പിന്നെ ഒരു ജീവജാലങ്ങളും ആ ജലാശയത്തില്‍ വളരില്ല.. മൈക്രോ സ്‌കോപ്പി ആല്‍ഗ മാത്രമേ കാണുകയുള്ളൂ. വേറൊന്നും ഉണ്ടാവില്ല. നമ്മള്‍ ഇടുന്ന സീഡുള്‍പ്പെടെ എല്ലാം നശിക്കും. അതാണ് അക്വാ കള്‍ച്ചറിനേക്കാള്‍ റിസര്‍വോയര്‍ ഫിഷറി കൊണ്ടുള്ള ഗുണം.

ഇവിടെ നമുക്ക് 30 റിസര്‍വോയറുകള്‍ ഉണ്ട്. ഏകദേശം 30000 ഹെക് ടര്‍ വിസ്തീര്‍ണമുണ്ട് എന്ന് കരുതുക. അവിടെ നിന്ന് നമുക്ക് ഒരു ആവറേജ് 100-150 - 200 കിലോഗ്രാം/ഹെക്ടര്‍ കിട്ടുകയാണെങ്കിലോ? അത്രയും മത്സ്യങ്ങള്‍ അക്വാ കള്‍ച്ചര്‍ വഴി ഉത്പാദിപ്പിക്കണമെങ്കില്‍ എന്തു മാത്രം പൊള്യൂഷന്‍ നേരിടേണ്ടി വരും? റിസര്‍വോയര്‍ മത്സ്യകൃഷി വളരെ എന്‍വയര്‍ണ്‍മെന്റ് ഫ്രണ്ട്‌ലി ആയിട്ട് , അധികം ഇന്‍വെസ്റ്റ്മെന്റ് ഇല്ലാതെ ചെയ്യാന്‍ കഴിയും. ഏറ്റവും പ്രധാനപ്പെട്ട കാര്യം അക്വാ കള്‍ച്ചറില്‍ ഒരാള്‍ 10 ലക്ഷം രൂപാ ഇന്‍വെസ്റ്റ് ചെയ്ത് 15 ലക്ഷം രൂപയുടെ മത്സ്യം ഉത്പാദിപ്പിക്കുകയാണെങ്കില്‍ അതിന്റെ ലാഭം ഒരു വ്യക്തിയുടെ അല്ലെങ്കില്‍ മുതല്‍ മുടക്കുന്നവരുടെ കീശയിലേയ്ക്കാണ് പോവുക. എന്നാല്‍ റിസര്‍വോയറില്‍ പ്രൊഡൿഷന്‍ കൂട്ടിക്കഴിഞ്ഞാല്‍, അത് കമ്യൂണിറ്റി ആണ് ചെയ്യുന്നതെങ്കില്‍, അതിന്റെ ഗുണം മുഴുവന്‍ കമ്യൂണിറ്റിക്കുമാണ്കമ്യൂണിറ്റി ചെയ്യണം; അത് വളരെ അടിവരയിട്ട് പറയണം. കേരളത്തിലും ഇന്ത്യയിലും നടക്കുന്നതെന്താന്നു വച്ചാല്‍, കമ്യൂണിറ്റിയെക്കൊണ്ട് ചെയ്യാന്‍ അനുവദിക്കുന്നില്ല.

റിസര്‍വോയറുകള്‍ മിക്കതും ഇലക്ട്രിസിറ്റി ബോര്‍ഡിന്റ്റേയും മറ്റും കീഴിലാണല്ലോ? മാത്രമല്ല അവയില്‍ പലതും ഇക്കോളജിക്കലി സെന്‍സിറ്റീവ് ആയ സ്ഥലങ്ങളിലുമാണല്ലോ? അപ്പോള്‍ എങ്ങനെയാണ് അത്തരം റിസര്‍വോയറുകളിലെ മത്സ്യകൃഷി കമ്യൂണിറ്റിയെ ഏല്‍പ്പിക്കാനാവുക? പ്രത്യേകിച്ചും ഇവരെ ഏല്‍പ്പിച്ചാല്‍ തോട്ട പൊട്ടിക്കല്‍ പോലെയുള്ള മത്സ്യ ബന്ധന രീതികളിലൂടെ റിസര്‍വോയറുകളുടെ സുരക്ഷ അപകടപ്പെടില്ലേ?

ഡോ. സുഗുണന്‍ : തോട്ട പൊട്ടിക്കല്‍ പോലെയുളള പരിപാടികള്‍ ഇല്ലാതാക്കാന്‍ ബോധവല്‍ക്കരണത്തിലൂടെ മാത്രമേ സാധിക്കൂ. അവരുടെ നാളത്തെ അന്നമാണ് ഇത്തരം അശാസ്‌ത്രീയമായ നടപടികളിലൂടെ ഇല്ലാതാകുന്നത് എന്ന തിരിച്ചറിവവര്‍ക്കുണ്ടാക്കണം. അങ്ങനെ ബോധവല്‍ക്കരണം ചെയ്‌താല്‍ തോട്ടയും കൊണ്ട് വരുന്നവരെ അവര്‍ ഓടിച്ചുകൊള്ളും. സര്‍ക്കാരിന്റെ കയ്യില്‍ ഈ എല്ലാ വാട്ടര്‍ബോഡീസിനെയും സംരക്ഷിക്കാന്‍ വേണ്ട പോലീസും പട്ടാളവും ഒന്നും ഇല്ല. ലോക്കല്‍ കമ്യൂണിറ്റികള്‍ തന്നെ ആ ഉത്തരവാദിത്വം ഏറ്റെടുക്കണം. അല്ലാതെ ഇതൊന്നും എന്‍ഫോര്‍സ് ചെയ്യാനാവില്ല. റിസര്‍വോയറുകളെ സംരക്ഷിക്കാന്‍ ഗാര്‍ഡുകളെ ഒക്കെ നിയമിക്കാന്‍ തീരുമാനിച്ചാല്‍ റിസര്‍വോയറില്‍ നിന്നുള്ള മൊത്തം വരുമാനം പോലും തികയാതെ വരും, ഈ ഗാര്‍ഡുകള്‍ക്ക് ശമ്പളം കൊടുക്കാന്‍. കമ്യൂണിറ്റിയുടെ അവെയര്‍നസ് വര്‍ദ്ധിപ്പിക്കുക, അതു മാത്രമാണ് പോംവഴി. ഉദാഹരണത്തിന് നമ്മുടെ ഒക്കെ നാട്ടിപുറങ്ങളില്‍ പാടത്തിലെ നെല്ലു സംരക്ഷിക്കുന്നത് കൃഷി വകുപ്പ് അല്ലല്ലോ? എല്ലാവര്‍ക്കും അറിയാം, ഇത് ഇന്ന ആളുടെ പാടമാണ്. ഇത് മറ്റെ ആളുടെ ആണ് എന്നൊക്കെ. അതൊരു അണ്‍ റിട്ടണ്‍ ലോ ആണ്. ആ ലെവലിലേക്ക് വരണം കാര്യങ്ങള്‍. ബോധവല്‍ക്കരണമുള്ള ഒരു കമ്യൂണിറ്റി ആണെങ്കില്‍ അവര്‍ കാര്യങ്ങള്‍ മാനേജ് ചെയ്തുകൊള്ളും. തോട്ട പൊട്ടിക്കാന്‍ വരുന്നവരെ തുരത്തിക്കോളും. നേരത്തെ ഞാന്‍ പറഞ്ഞല്ലോ, കമ്യൂണിറ്റി ആണ് കാര്യങ്ങള്‍ നോക്കി നടത്തുന്നതെങ്കില്‍ ഇതില്‍ നിന്ന് കിട്ടുന്ന ബെനിഫിറ്റ്, മുഴുവന്‍ അംഗങ്ങള്‍ക്കുമാണ്. പക്ഷെ, പലപ്പോഴും കാര്യങ്ങള്‍ നടക്കുന്നത് അങ്ങനെയല്ല. മിക്ക സംസ്ഥാനങ്ങളിലും റിസര്‍വോയറുകള്‍ ഓക് ഷന്‍ ചെയ്‌ത് കൊടുക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ പറയും ഹയസ്റ്റ് ബിഡറിനു കൊടുക്കൂ എന്ന്. ഉദാഹരണത്തിന് ഒരാള്‍ 4 ലക്ഷം രൂപയ്‌ക്ക് ഒരു റിസര്‍വോയര്‍ ഓക്ഷന്‍ ചെയ്ത് എടുത്തു എന്നു കരുതുക അയാള്‍ക്ക് 8 ലക്ഷം രൂപയുടെ മത്സ്യം കിട്ടി എന്ന് എന്നു വിചാരിക്കുക. 4 ലക്ഷം രൂപയാണ് അയാളുടെ ലാഭം. ഫിഷര്‍മെന്നിന് കിട്ടുന്നത് വേജസ് മാത്രം. അതിനാല്‍ ഇത്തരം ഓക്‌ഷനുകള്‍ ഡിസ്‌കറേജ് ചെയ്‌തുകൊണ്ട് അവയെ കമ്യൂണിറ്റിയെ ക്കൊണ്ട് മാനേജ് ചെയ്യിക്കണം. എങ്കില്‍ മാത്രമേ ഉല്പാദനത്തില്‍ ഉണ്ടാവുന്ന ഏതു വര്‍ദ്ധനയുടേയും ഗുണം ഫിഷമെന്നിനു കിട്ടൂ. ഫോര്‍ ദാറ്റ്, വീ ഷുഡ് എന്‍ഷുവര്‍ ദാറ്റ് ദേ മാനേജ് ദ് റിസോര്‍സസ്. അതിന് അവര്‍ക്ക് സ്റ്റോക്കിങ്ങ് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ വേണം, ഫാമുകള്‍ വേണം. അത് വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ലോണ്‍ കൊടുക്കട്ടെ.

കേരളത്തില്‍ ഇപ്രകാരം സൊസൈറ്റികള്‍ ഒന്നുമില്ലാത്ത ചില റിസര്‍വോയറുകളില്‍ ഫിഷറീസ് ഡിപ്പര്‍ട്ട്മെന്റ് ഇന്ത്യന്‍ മേജര്‍ കാര്‍പ്പുകളെയും ചില തദ്ദേശീയ മത്സ്യങ്ങളെയും സ്റ്റോക്ക് ചെയ്യുന്നുണ്ട്. എങ്ങനെ മത്സ്യം പിടിക്കും എന്ന് നിശ്ചയമില്ലാത്ത ഇടങ്ങളിലും ഇങ്ങനെ ചെയ്യുന്നുണ്ട്. ചില ഫിഷറീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്, ആര് പിടിക്കും എന്നത് ഇപ്പോള്‍ ഞങ്ങള്‍ കണക്കിലെടുക്കുന്നില്ല, മത്സ്യ ലഭ്യത കൂട്ടുക എന്നതാണ് ലക്ഷ്യം എന്നാണ്. താങ്കള്‍ ഇതിനോട് യോജിക്കുന്നുണ്ടോ?

ഡോ. സുഗുണന്‍ : ഇത് ഒരു മാതിരി പൊട്ടക്കണ്ണന്റെ മാവേലേറ് പോലെയാണ്. അങ്ങനെ ചെയ്യാന്‍ പാടില്ല. നമ്മള്‍ ഒരു കാര്യം ചെയ്യുമ്പോള്‍ സൈന്റിഫിക്കായി ചെയ്യണം.

ഗുണഭോക്താവ് ആരു വേണമെങ്കിലും ആയിക്കോട്ടെ, മത്സ്യ ലഭ്യത വര്‍ദ്ധിപ്പിക്കുക എന്നതും പ്രധാനമല്ലേ?

ഡോ. സുഗുണന്‍ : മത്സ്യം എന്ന് പറയുന്നത് ഒരു സാധനം മാത്രം അല്ലല്ലോ? പല തരം മത്സ്യങ്ങള്‍ ഉണ്ട്. തെറ്റായ മത്സ്യം ഇട്ടാല്‍ ലഭ്യത വര്‍ദ്ധിക്കില്ല. നമ്മള്‍ കാര്‍പ്പ് ഇടാന്‍ പറയുന്നുണ്ട്. റോഹു, കട്ട്‌ല, മൃഗാല്‍ എന്നീ മൂന്നെണ്ണം-അതിനു പകരം തെറ്റായ മത്സ്യം ഇട്ടാല്‍ അത് ജീവിക്കത്തില്ല. അത് പാഴല്ലേ? അപ്പോള്‍ നമ്മള്‍ റിസര്‍വോയറില്‍ മത്സ്യം നിക്ഷേപിക്കുമ്പോള്‍ ഏത് മത്സ്യമാണ് ഇടുന്നത്, സ്റ്റോക്കിംഗ് ഡെന്‍സിറ്റി എത്രയാണ് ? ഏത് വലുപ്പമാണ് ഫിഷിന്; ഇതിനൊക്കെ സയന്റിഫിക് അഡ്വൈസ് ഉണ്ട്. ഇങ്ങനെയിട്ടാലേ അത് പ്രൊഡക്ഷന്‍ ആയി കണ്‍വെര്‍ട്ട് ആകൂ.


തദ്ദേശീയമായ ഇനങ്ങള്‍ ഉണ്ടല്ലോ, അവയെ സ്റ്റോക്ക് ചെയ്താല്‍ പോരേ?

ഡോ. സുഗുണന്‍ : ഇല്ല. നമ്മള്‍ ഏതെങ്കിലുമൊരു ഇനം കൊണ്ട് ഇട്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല, അത് ഗ്രോ ചെയ്യുന്നുണ്ടോ എന്ന് നോക്കണം.

കാര്‍പ്പ് എന്ന് പറയുന്നത് നമ്മുടെ തദ്ദേശീയ ആവാസ വ്യവസ്ഥയ്‌ക്ക് പുറത്ത് നിന്ന് ഇമ്പോര്‍ട്ട് ചെയ്യുന്നതാണ് എന്നാണല്ലോ പറയുന്നത്, ഗംഗ സമതലത്തിലെ നദികളിലും നിന്നും മറ്റും വരുന്നത് ?

ഡോ. സുഗുണന്‍ : ഗംഗയില്‍ മാത്രമല്ല. അത് ഗംഗയിലുണ്ട്, ഗോദാവരിയില്‍ ഉണ്ട്, കൃഷ്ണയില്‍ വരെ ഉണ്ട്. പിന്നങ്ങോട്ട് തെക്കോട്ടൊക്കെ indigenous ആയിട്ട് ഇല്ലെന്നേയുള്ളൂ. പക്ഷേ അത് മറ്റുള്ള ദോഷം ഇല്ലാത്തിടത്തോളം കാലം, ഇന്‍വേസീവ് അല്ലാത്തിടത്തോളം കാലം കുഴപ്പമില്ല. അതുകൊണ്ട് ദോഷമില്ലെന്ന് കണ്ടിട്ടാണല്ലൊ ഗവണ്‍‌മെന്റ് ഇത് അന്‍നവദിക്കുന്നത്. കാര്‍പ്പിനെ introduce ചെയ്യുന്നത് ഇപ്പോഴൊന്നും അല്ല, അത് 70കളില്‍ തുടങ്ങിയതാണ്. പണ്ട് നമ്മള്‍ കായലില്‍ നിന്നും, കുളം, പുഴകള്‍ എന്നിവിടങ്ങളില്‍ നിന്നും വലയിട്ട് കോരി കിട്ടുന്ന കുഞ്ഞുങ്ങളെ അങ്ങനെ തന്നെ കൊണ്ട് ഇടുകയായിരുന്നു. അതിനകത്ത് ഏത് കുഞ്ഞാണെന്ന് പോലും നോക്കാതെ ആയിരുന്നു. അതൊക്കെ മാറിപ്പോയി. ഇപ്പോള്‍ നമ്മള്‍ കാര്‍പ്പ് ബ്രീഡ് ചെയ്‌തെടുക്കുകയാണ്. കാര്‍പ്പിനെ മാത്രം ഇടാന്‍ കാര്യമെന്താ? ഒന്ന്, അതാണ് fastest growing ഫിഷ്. രണ്ട്, കാര്‍പ്പ് predatory അല്ല. ഇവിടെ പത്രത്തില്‍- ഹിന്ദുവിലൊക്കെ- ഞാന്‍ വായിച്ചു കാര്‍പ്പ് മറ്റു മീനുകളെ ഒക്കെ തിന്ന് കളയുമെന്ന്. കാര്‍പ്പിന് പായലുമാത്രമേ തിന്നാന്‍ പറ്റൂ. അതിന്റെ വായ തന്നെ ആ രീതിയിലാണ്. അതിന് മറ്റുമീനുകളെ പിടിച്ച് തിന്നാന്‍ പറ്റില്ല. അതുകൊണ്ട് കാര്‍പ്പ് ഇടുന്നതുകൊണ്ട് ദോഷമില്ലാത്തതുകൊണ്ട്, കാര്‍പ്പാണ് ഇന്ത്യന്‍ കണ്ടീഷനില്‍ ഏറ്റവും സ്യൂട്ടബിള്‍ ആയിട്ടുള്ള ഫിഷ്. അപ്പോള്‍ കാര്‍പ്പ് ഇടുന്നതുകൊണ്ട് ദോഷമില്ല. പിന്നെ ഈ ആദിവാസി ഏരിയകളിലൊക്കെ ചെയ്യേണ്ടത് അവിടെ സ്റ്റോക്ക് ചെയ്യണം , അവരെക്കൊണ്ട് സ്റ്റോക്ക് ചെയ്യിക്കണം.

അതായത് ഗവണ്‍‌മെന്റ് ഒരു facilitator ആയി ആക്‌റ്റ് ചെയ്യണം എന്നാണോ?

ഡോ. സുഗുണന്‍ : അതെ .സര്‍ക്കാര്‍ facilitator ആകേണ്ടതുണ്ട്. പിന്നെ any financial aid should be aimed at making them capable of managing themselves, managing the resources. അതില്‍ ഒരുപാട്` കാര്യങ്ങളുണ്ട്, സ്റ്റോക്കിംഗ് മാത്രല്ല. ചിലപ്പോള്‍ അതിനോട് ചേര്‍ന്ന് അവര്‍ക്കൊരു ഫാം വേണമായിരിക്കും, കുഞ്ഞുങ്ങളെ ഉണ്ടാക്കാന്‍. പിന്നെ ഒരു ഷെഡ് വേണമായിരിക്കും, അതില്‍ ഐസിട്ടു വച്ചു കഴിഞ്ഞാല്‍ ആര്‍ക്കും പ്രൈസ് ഡിക്റ്റേറ്റ് ചെയ്യാന്‍ പറ്റില്ലാ.

കോള്‍ഡ് സ്റ്റോറേജ് സൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കണമെന്നാണോ?

ഡോ. സുഗുണന്‍ : കോള്‍ഡ് സ്റ്റോറേജ് എന്നു പറഞ്ഞാല്‍ വലിയ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഒന്നും വേണ്ട. ഐസ് സൂക്ഷിക്കാന്‍ ഒരു മുറിയും, ഐസ് കൊണ്ടു കൊടുക്കാനുള്ള സംവിധാനവും ഉണ്ടായാല്‍ മതി. അപ്പോള്‍ അവരു തന്നെ മീന്‍ വില്‍ക്കുകയാണെങ്കില്‍ അതിനും അതിന്റെ അപ്പുറവും അവര്‍ക്ക് വില്‍ക്കാന്‍ പറ്റും. ഇപ്പോള്‍ അവര്‍ക്ക് capability ഇല്ല ...പാവങ്ങള്‍...അവരെ exploit ചെയ്യുകയാണ്. പണ്ടത്തെപ്പോലെയല്ല കാര്യങ്ങള്‍.. ഒരു കിലോ മീന്‍ കല്‍ക്കട്ടയിലൊക്കെ വില്‍ക്കുന്നത് നൂറ് രൂപയ്ക്കാണ്. എന്നാല്‍ 25-30-40 രൂപയൊക്കെയാണതിന് ഉള്‍ന്നാട്ടില്‍ കിട്ടുന്നതെന്നാണ് കേട്ടത്.

പിന്നെ വേറൊരു കാര്യം. അക്വാ കള്‍ച്ചര്‍ ചെയ്യുന്നവര്‍ ഉണ്ടല്ലോ. ഫിഷ് വളര്‍ത്തുന്നവര്‍... അവര്‍ക്ക്, അവരുടെ മീനിന് കണ്‍സ്യൂമര്‍ കൊടുക്കുന്ന 1 രൂപയില്‍ 70 പൈസ കിട്ടും. 30 പൈസയേ മ്ര്‍ക്കറ്റിങ്ങ് കോസ്റ്റ് ആകുന്നുള്ളൂ. അതായത് മിഡില്‍ ആയി നില്‍ക്കുന്ന എല്ലാവര്‍ക്കും കൂടി 30 പൈസയേ കിട്ടുന്നുള്ളൂ. കാരണം അവരുടെ marketing chain വളരെ short ആണ്. കാപ്‌ചര്‍ ഫിഷറീസിന്റെ കാര്യത്തില്‍, നദിയില്‍ നിന്ന് പിടിക്കുമ്പോഴും , റിസര്‍വോയറില്‍ നിന്ന് പിടിക്കുമ്പോഴും ഒരു രൂപ കണ്‍സ്യൂമര്‍ കൊടുക്കുമ്പോള്‍ 30 പൈസയേ ഫിഷര്‍മെന്നിന് കിട്ടൂ. 70 പൈസ ഇടനിലക്കാര്‍ക്കാണ്. അതിനു ചെയ്യേണ്ടത് എന്താണെന്ന് വെച്ചാല്‍ നമ്മള്‍ ഈ market chain കുറയ്‌ക്കണം. അത് ഒന്നാമത്തെ കാര്യം. രണ്ടാമതായി, പുതിയ മാര്‍ക്കറ്റ് കള്‍ച്ചറിന്റെ ഭാഗമായി, റിലയന്‍സ്, വാള്‍മാര്‍ട്ട് അതുപോലെ ഉള്ളവരൊക്കെ വരുന്നു. അവരുടെ പോളിസി എന്നു പറയുന്നത്, അത് പരിപ്പായാലും പച്ചക്കറിയായാലും they would procure directly from the producer എന്നതാണ്. ഇപ്പോള്‍ ഒരു വലിയ റിസര്‍വോയര്‍ ഉണ്ടെന്നു കരുതുക, വര്‍ഷം ഒരു പതിനായിരം ടണ്‍ ഫിഷ് പിടിക്കുന്ന ഒരു വലിയ റിസര്‍വൊയര്‍. it will be easy to have a tie-up with such a co-op society. അവര്‍ക്ക് മിഡില്‍മാന്‍ ഒന്നും വേണ്ട. അതിനാല്‍ തന്നെ they will give very good price. അത് സുപ്രധാനമാണ്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം changing market trends should be made beneficial to the fishermen എന്നതാണ്. Everything should be community based. അതിന് first Remedy എന്നു പറയുന്നത് community should be empowered and facilitated to manage their resources എന്നതാണ്. അത് നടപ്പില്‍ വന്നു കഴിഞ്ഞാല്‍ ബാക്കിയൊക്കെ ശരിയാകും.

ഈ റിസര്‍വോയറുകൊണ്ടുള്ള ഏറ്റവും വലിയ bane എന്ന് പറയുന്നത് ഇതാണ്, community is at one end and the rest are on the other. സയന്റിസുകള്‍ ഇങ്ങനെ പ്രഭാഷണങ്ങള്‍ ഒക്കെ നടത്തുകയാണ്. ഗവണ്‍മെന്റിലാണെങ്കില്‍, ലോ ലെവല്‍ ഓഫീസര്‍മാര്‍ക്ക് എന്താ നടക്കുന്നത് എന്നതിനെക്കുറിച്ച് വലിയ ഗ്രാഹ്യം ഒന്നും ഇല്ല. പലപ്പോഴും അവരവലംബിച്ചു കാണുന്നത് റവന്യൂ അപ്രോച്ച് ആണ്. എത്ര രൂപ ലൈന്‍സന്‍സിംഗ് ഫീസ് ആയിട്ട് കിട്ടും, അല്ലെങ്കില്‍ അടച്ചു എന്നതൊക്കെയാണവരുടെ കണ്‍സേണ്‍. പിന്നെ, അവര്‍ ഗവണ്‍‌മെന്റ് ഫാമില്‍ കുഞ്ഞുങ്ങളെ ഉണ്ടാക്കിയിട്ട് സ്റ്റോക്ക്ചെയ്യും. ഒരു പതിനായിരം കുഞ്ഞുങ്ങള്‍ ചത്തു പോയാലും റിസര്‍വോയറില്‍ സ്റ്റോക്ക് ചെയ്‌തെന്ന് ബുക്കില്‍ എഴുതി വെയ്‌ക്കും. കാര്യങ്ങള്‍ എളുപ്പമായില്ലേ.. ഇതാണ് ഇന്ത്യ മുഴുവന്‍ സംഭവിക്കുന്നത്. പിന്നെ മറിച്ചു വില്‍പ്പന. ഇവിടെ കേരളത്തില്‍ അത്രയില്ല. എങ്കിലും പുറത്ത് ഒന്ന് , ഒന്നര രൂപ വരെ കിട്ടും, ഒരു കുഞ്ഞിന്. ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ പ്രൊഡ്യൂസ് ചെയ്യുന്നില്ലേ? എല്ലാം മറിച്ചു വിറ്റിട്ട് റിസര്‍വോയറില്‍ സ്റ്റോക്ക് ചെയ്‌തു എന്നെഴുതുന്നതാണ് ഏറ്റവും ഈസിയസ്റ്റ്.... പേപ്പര്‍ സ്റ്റോക്കിംഗ് എന്നാണ് ഞങ്ങളിതിനെ വിളിക്കുന്നത്.

ഞാന്‍ ആന്ധ്രയില്‍ ഒരു 9 വര്‍ഷം ഉണ്ടായിരുന്നു. അവിടെ ഇത് പോലെ ഒരു റിസര്‍വോയര്‍ പ്രൊജക്റ്റില്‍ സ്റ്റേറ്റുമായി ടൈ-അപ്പ് ചെയ്‌ത് വര്‍ക്ക് ചെയ്‌തപ്പോള്‍ ഞങ്ങള്‍ ഒരു നിബന്ധന വച്ചിരുന്നു, “സ്റ്റോക്ക് ചെയ്യുകയാണെങ്കില്‍ ഞങ്ങളുടെ( റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതിനിധികളുടെ) മുന്നില്‍ വെച്ച് സ്റ്റോക്ക് ചെയ്യണം.” ശരിയെന്നവര്‍ സമ്മതിച്ചു. രാത്രി ഒരുമണി-രണ്ട് മണി ഒക്കെ ആകുമ്പോള്‍, വന്ന് വാതിലില്‍ മുട്ടും. നമ്മള്‍ നല്ല ഉറക്കപ്പിച്ചിലായിരിക്കും. ഞങ്ങള്‍ ഇട്ടോട്ടേ സാറേ എന്ന് ചോദിക്കും. വേണ്ട ഞങ്ങള്‍ വരാം എന്നു പറയും. എന്നിട്ട് പോയി സാമ്പിള്‍ ഒക്കെ എടുത്ത് സൈസ്, എണ്ണം ഒക്കെ നോക്കും.

പേപ്പര്‍ സ്റ്റോക്കിംഗ് ആണ് ഏറ്റവും അപകടം. അത് ഉണ്ടാകുന്നത് ഗവണ്‍‌മെന്റ് സ്റ്റോക്ക് ചെയ്യാന്‍ പോയിട്ടല്ലേ? ഗവണ്‍‌മെന്റ് ഒന്നും ചെയ്യണ്ട. സര്‍ക്കാര്‍ ചെയ്യേണ്ടത് ഇതാണ്, ആദ്യം കുറേ പേര്‍ക്ക് ട്രെയിനിംഗ് കൊടുക്കുക.. എങ്ങനെയാണ് കുഞ്ഞുങ്ങളെ ഉണ്ടാക്കേണ്ടതെന്ന്. അല്ലെങ്കില്‍ എവിടെ നിന്നാണ് വാങ്ങുന്നതെന്ന്. ഈ NFDB സ്റ്റോക്കിങ്ങിന് സബ്‌സിഡി കൊടുക്കുന്നുണ്ട്. അത് വേറെ ഒരു സ്റ്റോറിയാണ് , വേറെ പറയാം. ചുരുക്കത്തില്‍ കമ്യൂണിറ്റിയെ സ്റ്റോക്കിങ്ങിന് എനേബിള്‍ ചെയ്യുക. ഇട്ടുകഴിഞ്ഞാല്‍ അവരോട് പറയുക, ഇത് നിങ്ങളുടെ സ്റ്റോക്കാണ്. പിന്നെ അത് അവര്‍ മാനേജ് ചെയ്‌തോളും. വലയില്‍ കുഞ്ഞുങ്ങളെ കിട്ടിയാല്‍ തിരിച്ച് ഇടുക, അതൊക്കെ അവര്‍ക്കറിയാം- അറിയാന്‍ പാടില്ലാതൊന്നും ഇല്ല. ആളിയാര്‍ റിസര്‍വോയറിലൊക്കെ എന്ത് നീറ്റ് ആയിട്ട് അവരത് ഫോളോ ചെയ്യുന്നുന്നത്.

ട്രൈബല്‍ സൊസൈറ്റി ആണോ?

ഡോ. സുഗുണന്‍ : അത് സൊസൈറ്റി അല്ല വേറൊരു അറേഞ്ച്മെന്റാണ്. ഒരു റിസര്‍വോയറുകൊണ്ട് അവര്‍ക്ക് ജീവിക്കാന്‍ ആകില്ല. ഒരഞ്ചാറ് റിസര്‍വോയറുണ്ടെങ്കിലേ പറ്റുള്ളൂ. അതിനൊക്കെ റൂളും ഉണ്ട്. ചെറുത് കിട്ടിയാല്‍ തിരികെ ഇട്ടേക്കണം.

നിശ്ചിത വലിപ്പം ഉള്ള നെറ്റ് ഉപയോഗിച്ച് ആണോ ക്യാപ്‌ച്ര്‍ ചെയ്യുന്നത്?

ഡോ. സുഗുണന്‍ : അതേ. ഗില്‍ നെറ്റ് വെയ്ക്കുമ്പോള്‍ ഒരു പര്‍ട്ടിക്കുലര്‍ സൈസിലുള്ളത് മാത്രമേ വലയില്‍ കുടുങ്ങൂ. വലിക്കുന്ന വലയില്‍ ചെറുത് വന്നാല്‍ അവര്‍ക്കറിയാം. അത് അവരുടെ തന്നെ നാളത്തെ ഭക്ഷണമാണ്. ഈ കുഞ്ഞുങ്ങളെ കൊണ്ട് ചെന്നാല്‍ വില്‍ക്കാനും പറ്റില്ല, വിലയും കിട്ടില്ല.

NFDB യുടെ പോളിസിയില്‍ ഒത്തിരി തകരാറുണ്ട്. ഫിംഗര്‍ലിങ്ങ് ഒന്നിന് 1 രൂപ ഞങ്ങള്‍ തന്നേക്കാം, നിങ്ങള്‍ സ്റ്റോക്ക് ചെയ്തോ എന്നാണവര്‍ പറയുന്നത്. ഇവരോട് 1 രൂപ വാങ്ങിച്ച് അതിട്ടോ ഇല്ലയോ എന്ന് അവര്‍ അറിയുന്നില്ല.

അവര്‍ക്ക് ഇത് പരിശോധിക്കാന്‍ സൂപ്പര്‍വൈസിംഗ് മെക്കാനിസം ഒന്നും ഇല്ലേ?

ഡോ. സുഗുണന്‍ : ഇല്ല. അവര്‍ സ്റ്റേറ്റ് ഗവണ്മെന്റിന്` കാശു കൊടുക്കുകയാണ്. അവര്‍ക്കത് നേരിട്ട് ചെയ്യാന്‍ പറ്റില്ല. അല്ലെങ്കില്‍ അവര്‍ പണ്ടേ സ്റ്റോക്ക് ചെയ്യുമായിരുന്നില്ലേ? NFDBയോട് ഞാന്‍ പണ്ടേ പറയുന്ന ഒരു കാര്യമുണ്ട് . പലരും കോണ്ട്രാക്റ്റ് എടുക്കുന്ന റിസര്‍വോയറുകള്‍ ഉണ്ടല്ലോ. ഉദാഹരണത്തിന് ഒരാള്‍ 4 ലക്ഷം രൂപയ്ക്ക് ഒരു റിസര്‍വോയര്‍ കോണ്ട്രാക്റ്റ് എടുക്കുന്നു. ഉദ്ദേശം ഒരു 7 ലക്ഷം രൂപയുടെ ഫിഷ് കിട്ടും എന്ന പ്രതീക്ഷയിലാണ് അയാളത് എടുക്കുന്നത്. അതില്‍ സ്റ്റോക്ക് ചെയ്യുന്ന കുഞ്ഞുങ്ങള്‍ക്ക് ആകെ 10,000-20,000 രൂപ പോലും വരില്ല. ആ പതിനായിരം രൂപയൊന്നും അയാള്‍ക്ക് ആവശ്യമില്ല. അങ്ങനെയൊരാളെ നമ്മള്‍ ഹെല്‍പ്പ് ചെയ്തിട്ട് കാര്യമില്ല. ഈ പതിനായിരം രൂപ ആവശ്യമുള്ളത് ആര്‍ക്കാണ് ? കമ്യൂണിറ്റീസ് സ്റ്റോക്ക് ചെയ്യുമ്പോള്‍ ആണ് അത് ആവശ്യമായി വരുന്നത്. അവര്‍ക്ക് ഒരു രൂപ പോലും ഉണ്ടാക്കാന്‍ പ്രയാസമാണ്. അവര്‍ക്കാണ് NFDBയുടെ ലോണ്‍ കൊടുക്കേണ്ടത്.

NFDB ലോണ്‍ ആയാണോ കൊടുക്കുന്നത് ?

ഡോ. സുഗുണന്‍ : ഫ്ലാറ്റ് റേറ്റില്‍ ഫിംഗര്‍ലിംഗ് ഒന്നിന് ഒരു രൂപഎന്ന നിരക്കിലാന് കൊടുക്കുന്നത്. സ്വന്തമായി produce ചെയ്യുകയാണെങ്കില്‍ അത്ര പോലും ആകില്ല. NFDB ഒരു രൂപാ വെച്ച് കൊടുക്കാതെ ഫെസിലിറ്റേറ്റ് ചെയ്യുകയാണ് വേണ്ടത്. തിരിച്ചു വാങ്ങുകയും വേണം.

ഗവണ്‍‌മെന്റ് റിസര്‍വോയറുകളില്‍ സ്റ്റോക്ക് ചെയ്യുന്നുണ്ടല്ലോ, ഉദാഹരണത്തിന് കേരളത്തില്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ്. അതിനൊക്കെ NFDBയുടെ പൈസ ലഭിക്കുന്നുണ്ടോ?

ഡോ. സുഗുണന്‍ : ഫിംഗര്‍ലിങ്ങിന് ഓരോ രൂപ വച്ച് വാങ്ങിക്കുന്നുണ്ട്.

അത് ലോണ്‍ ആയിട്ടാണോ?

ഡോ. സുഗുണന്‍ : ഫ്രീ. ഒരു രൂപ ഫ്രീ ആയിട്ടാണ് കൊടുക്കുന്നത്. NFDB വരുന്നതിന് മുമ്പ് തന്നെ പറഞ്ഞിരുന്നത് “ഞങ്ങള്‍ ഇവിടെ ആവശ്യത്തിന് സ്റ്റോക്ക് ചെയ്യുന്നുണ്ട്” എന്നാണ്. NFDB വന്നപ്പോല്‍ സ്‌കീമുണ്ട്, പൈസയുണ്ട്. അപ്പോള്‍ അത് യൂട്ടിലൈസ് ചെയ്യാന്‍ അതും വാങ്ങിക്കുന്നു എന്നേയുള്ളൂ. അവര്‍ക്കതിന്റെ ആവശ്യമില്ല, ശരിക്കുപറഞ്ഞാല്‍.

കഴിഞ്ഞ ദിവസം പത്രത്തില്‍ ഒക്കെ കണ്ടത് MLA മാരും, MPമാരും ഒക്കെ നേതൃത്വം നല്‍കി ജനങ്ങളുടെ ഇന്‍വോള്‍വ്മെന്റോടുകൂടിയാണല്ലോ ഫിഷറീസ് ഡിപ്പര്‍ട്ട്മെന്റ് ഭൂതത്താന്‍ കെട്ടിലും മറ്റും മ.ത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.

ഡോ. സുഗുണന്‍ : അത് സ്റ്റോക്ക് ചെയ്യുമ്പം അവരീ പബ്ലിസിറ്റിക്ക് വേണ്ടി ഫോട്ടോ എടുക്കാനൊക്കെ നിന്ന് കൊടുക്കും. പക്ഷേ ഇതിനൊക്കെ സ്കീമുണ്ട്. NFDBയുടെ സ്കീമുണ്ട്. എല്ലാ സ്റ്റേറ്റ്കാരും ഉപയോഗിച്ചിട്ടുണ്ട്.

പക്ഷേ ഫിഷറീസുകാര്‍ ഒന്നും കിട്ടുന്നില്ലെന്ന് പറയുന്നുണ്ടല്ലോ?

ഡോ. സുഗുണന്‍ : അതിപ്പോള്‍ അവര്‍ ഉപയോഗിച്ച് കാണില്ലായിരിക്കും. പക്ഷേ അതിന് സ്കീമുണ്ട്, ഇവര്‍ക്ക് ഏതെങ്കിലും സ്ഥലത്ത് സ്റ്റോക്ക് ചെയ്യണം എന്നുണ്ടെങ്കില്‍ NFDB അവൈലബിള്‍ ആണ്. ഇവര്‍ മുമ്പ് ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോള്‍ എങ്ങനെയെന്ന് കൃത്യമായി അറിയില്ല. കേരളത്തിനു മാത്രമല്ല, എല്ലാ സ്റ്റേറ്റിനും കൊടുക്കുന്നുണ്ട്. ഇപ്പോള്‍ എന്നെ വിളിച്ചിരിക്കുകയാണ് റിവ്യൂ ചെയ്യണമെന്നും പറഞ്ഞ്. ഞാന്‍ പറഞ്ഞു “റിവ്യൂ ചെയ്തിട്ടൊന്നും കാര്യമില്ല, നിങ്ങളിങ്ങനെ blind ആയി 1 രൂപ കൊടുക്കുന്നത് കൊണ്ട് ആര്‍ക്കും ഒരു പ്രയോജനവും ഇല്ല. വേണംഎങ്കില്‍, ഏതെങ്കിലും 2-3 കമ്യൂണിറ്റി എടുത്ത് ഡെമോണ്‍‌സ്‌ട്രേഷന്‍ നടത്തി കാണിച്ചു കൊടുക്കൂ. അവരെ empower ചെയ്യൂ . അതിനുള്ള പൈസ കൊടുക്കൂ”

ഈയവസരത്തില്‍ മറ്റൊരു സംശയം ചോദിച്ചോട്ടെ, വനമേഖലയിലെ മത്സ്യകൃഷിക്ക് എക്കോളജിയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ ആവശ്യമുണ്ട് .. ഇനിയും നടത്തേണ്ടതുണ്ട് എന്നൊക്കെ സാറിന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ . അതുകഴിഞ്ഞിട്ടാണല്ലോ ഇന്‍ഡോ ജര്‍മ്മന്‍ പഠനം നടന്നത്. ആ പഠനം തൃപ്തികരമാണോ?

ഡോ. സുഗുണന്‍ : വനമേഖല ആയതുകൊണ്ട് മാത്രമല്ല, നമ്മളൊരു റിസര്‍വോയറില്‍ സ്റ്റോക്ക് ചെയ്യുമ്പോള്‍ പല കാര്യങ്ങളും നോക്കാനുണ്ട്. ഉദാഹരണത്തിന് ഉയര്‍ന്ന ഓൾറ്റിറ്റ്യൂഡില്‍ ഉള്ളതാണെങ്കില്‍ അതിനുപയോഗിക്കുന്ന ഫിഷ് വേറെയായിരിക്കും. അവിടെ കാര്‍പ്പ് വളരില്ല. തണുപ്പൊക്കെ കൂടുതലായതുകൊണ്ട് ഏര്‍ക്കാടു ലേയ്‌ക്ക് പോലുള്ള സ്ഥലങ്ങളില്‍ കോമണ്‍ കാര്‍പ്പുപോലുള്ള വേറേതെങ്കിലും ഫിഷ് ആവും ഉപയോഗിക്കുക. നമ്മുടെ പല റിസര്‍വോയറുകളും പാലക്കാട്, കോഴിക്കോട് പോലുള്ള പ്ലെയിന്‍ പ്രദേശങ്ങളിലാണല്ലോ ഉള്ളത്. ഏറ്റവും പ്രധാന പ്രശ്നം ഇന്ഡ്യയില്‍ റിസര്‍വോയറിനെപ്പറ്റി ഫോറസ്റ്റ് ഡിപ്പാര്ട്ട്മെന്റ്കാര്ക്ക് വളരെ വിചിത്രമായ ചില ധാരണകളാണുള്ളത്. അവര്‍ ഫോറസ്റ്റിനെപ്പോലെയാണിതിനെക്കാണുന്നത്. ഫോറസ്റ്റിലാണെങ്കില്‍ നമുക്ക് കേറി മൃഗങ്ങളെയൊന്നും പിടിക്കാന്‍ പറ്റില്ല, മരമൊന്നും വെട്ടാന്‍ പറ്റില്ല. അങ്ങനെയല്ല ഫിഷെന്നു പറയുന്നത്. ഫിഷ് ഒരു റിന്യൂവബിള്‍ റിസോഴ്‌സാണ്. അതിനെ കാപ്‌ചര്‍ ചെയ്യാന്‍ നമ്മള്‍ ഫിഷര്‍മെന്‍ കമ്യൂണിറ്റിയെ അനുവദിക്കണം. സായിപ്പിന്റെ ഫിഷിങ് കണ്‍സെപ്‌റ്റ് വേറെയാണ്. അവര്‍ മീന്‍ പിടിക്കുന്നത് വിനോദത്തിനു വേണ്ടി മാത്രമാണ്. അവര്‍ക്ക് (ഇന്‍ലാന്‍ഡ്) ഫിഷ് ഡിപ്പന്‍ഡന്റ് ആയ ഒരു ലൈവ് ലി ഹുഡ് ഇല്ല. ഈ കോണ്‍‌സപ്റ്റ് അവര്‍ പ്രാവര്‍ത്തികമാക്കിയപ്പോള്‍ കുറേയിടങ്ങളില്‍ അതിനെ സാന്‍‌ൿച്വറിയായി വിട്ടിട്ട് ഞങ്ങളിവിടെ ചൂണ്ടയിടുന്നില്ല എന്നു പറഞ്ഞ് സാക്രിഫൈസ് ചെയ്തു. ചൂണ്ടയിടാന്‍ അവര്‍ക്ക് പ്രത്യേക സ്ഥലങ്ങളുണ്ട്. ഇതൊന്നും ഇന്‍ഡ്യയില്‍ നടക്കില്ല. ഇവിടെ ഇതെല്ലാം ലൈവ് ലി ഹുഡുമായി ബന്ധപ്പെട്ടാണു കിടക്കുന്നത്. ഇവയെല്ലാം പ്രൊട്ടക്റ്റഡ് ഏരിയ ആക്കി മാറ്റിക്കഴിഞ്ഞാല്‍ ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവര്‍ക്ക് ഓള്‍ട്ടര്‍നേറ്റീവ് ലൈവ്‌ലിഹുഡ് കൊടുക്കാന്‍ നമ്മുടെ ജിഡിപിയുടെ മൊത്തം പൈസ ഉപയോഗിച്ചാലും സാധിക്കില്ല. ഇതൊക്കെ പതുക്കെ പലര്‍ക്കും മനസ്സിലായി തുടങ്ങിയിട്ടുണ്ട്.

സായിപ്പ് ചെയ്യുന്നതുപോലെ കടലൊക്കെ പ്രൊട്ടക്റ്റഡ് ഏരിയ ആയി പ്രഖ്യാപിച്ച് ആരേയും കയറ്റാതെ വെക്കാന്‍ നമുക്ക് ആവില്ല. ഇവിടെ മത്സ്യബന്ധനം കൊണ്ടു ജീവിക്കുന്ന പലരുടെയും ലൈവ്‌ലിഹുഡാണ് കടല്‍. അതു അവര്‍ക്ക് ഡിപ്രൈവ് ചെയ്യാന്‍ നമുക്കാവില്ല. റെസ്‌ട്രിൿറ്റഡ് ആയുള്ള ചില കോര്‍ ഏരിയകളുണ്ട്. അവിടെ കയറാന്‍ അവര്‍ക്ക് പറ്റില്ല എന്നു പറഞ്ഞാല്‍ മനസ്സിലാക്കാനാവും. കേരളത്തിലെ റിസര്‍വോയറുകളിലെ പ്രധാന പ്രശ്നം പല റിസര്‍വോയറുകളും പ്രൊട്ടക്റ്റഡ് ഏരിയയില്‍ ആണ് എന്നതാണ്. അവര്‍ ഫിഷര്‍മെന്നിനെ അനുവദിക്കുന്നതേയില്ല. അതു ശരിയല്ല. അവര്‍ക്ക്, ലിമിറ്റഡ് ആയി ആക്സസ് കൊടുക്കണം.

സെക്യൂരിറ്റി കാരണങ്ങളാണല്ലോ ആക്സസ് ഡിനൈ ചെയ്യാന്‍ കാരണമായി പറയുന്നത്?

ഡോ. സുഗുണന്‍ : സെക്യൂരിറ്റി പ്രശ്നങ്ങളാന്നുമല്ല. ഈ ഫിഷര്‍മെന്‍ അവിടെ ചെന്നിട്ട് ഡാമിനെന്തു ദോഷം വരുത്താനാണ്? ഫിഷര്‍മെന്‍ ഒരിക്കലും തോട്ടപൊട്ടിക്കുന്നതു പോലുള്ള പരിപാടികള്‍ ചെയ്യില്ല. ക്വാറി പണിക്കാര്‍ പോലുള്ള നോണ്‍-ഫിഷര്‍മെന്‍ കമ്യൂണിറ്റിക്കാരാണ് തോട്ടപൊട്ടിക്കുന്നതു പോലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നത്. സെക്യൂരിറ്റിയുടെ പേരില്‍ വനത്തില്‍ ഫിഷര്‍മെന്‍ കമ്യൂണിറ്റിയുടെ പ്രവേശനം നിഷേധിച്ചാലും തോട്ട പൊട്ടിക്കേണ്ടവന്‍ അതു ചെയ്തിരിക്കും. കൂടുതല്‍ പൊട്ടിക്കുകയും ചെയ്യും കാരണം ഫിഷിങ്ങ് നടക്കാത്തതുകൊണ്ട് മീനുകളുടെ എണ്ണം കൂടുതലായിരിക്കും. തോട്ടയിട്ടാല്‍ എളുപ്പം മീന്‍ കിട്ടുകയും ചെയ്യും. കംപ്ലീറ്റ് പ്രൊട്ടക്റ്റഡ് ആയ ഏരിയയില്‍ ആണ് കൂടുതലായി ഡൈനാമിറ്റിങ് നടക്കുന്നത്. മീനുകള്‍ തിങ്ങിനിറഞ്ഞു കിടക്കുന്നതുകൊണ്ട് ബ്ലൈന്‍ഡായി ഒരു തോട്ടപൊട്ടിച്ചാല്‍ തന്നെ മീനുകള്‍ ചത്തു പൊങ്ങും. തോട്ടയിടുന്നതിന് ഫിഷര്‍മാനുള്ളതുപോലെ വലയെറിയാനോ ചൂണ്ടയിടാനോ ഉള്ള സ്കില്‍ ആവശ്യമില്ല. ഞാന്‍ തോട്ട ഇട്ടാലും നിങ്ങള്‍ ഇട്ടാലും മീന്‍ കിട്ടും. ഫിഷര്‍മാന് അതിന്റെ ആവശ്യമില്ല.

പല സംസ്ഥാനങ്ങളും വനമേഖലയെ പ്രൊട്ടക്റ്റട് ഏരിയ ആയി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവിടുത്തെ ഫിഷിങ് റൈറ്റുകള്‍ ഫിഷറീസ് വകുപ്പിന് നല്കിയിട്ടുണ്ട്. Reservoir is owned by Electricity board, OK, We are not claiming that. Water is there. We are not asking them to keep more water, don't release for turbine etc. എന്ന് പറയാന്‍ പറ്റില്ല. കാരണം അതുണ്ടാക്കിയിരിക്കുന്നതു തന്നെ ആ purposeനാണല്ലോ. പക്ഷെ, ഈ വെള്ളം ചുമ്മാ കിടക്കുമ്പോള്‍ നമ്മള്‍ അവിടുത്തെ ഫിഷ് പ്രൊഡക്ഷന്‍ കൂട്ടിയാല്‍ കുറേയേറെ ഫിഷ് നമുക്ക് അവയിലബിള്‍ ആകും. കുറേപ്പേരുടെ ഉപജീവനം അതുകൊണ്ട് നടക്കും. നമ്മുടെ മാര്‍ക്കറ്റില്‍ കൂടുതല്‍ ഫിഷ് വന്നിട്ട് വിലയും കുറയും. ഇതാണു നമുക്ക് വേണ്ടത്. അതുപയോഗിക്കുന്നതിനുള്ള നോളേജ് ഒക്കെ ഫിഷറീസ് വകുപ്പിന്റെ കയ്യിലാണുള്ളത്. For the purpose of fish management, it should be allowed for fishing. സീ, ആന്ധ്രയിലൊക്കെ അങ്ങനെയാണ്. ഞങ്ങള്‍ താമസിച്ചിരുന്നത് മുതലയൊക്കെ ഉള്ള പ്രൊട്ടക്റ്റഡ് ആയ സ്ഥലമായിരുന്നു. അവിടെയൊന്നും ആരെയും അടുപ്പിക്കില്ല, ഫിഷര്‍മാനെ മാത്രം അനുവദിക്കും. ആ ഫിഷര്‍മെനൊക്കെ മുതലയെ അറിയാതെ കിട്ടികഴിഞ്ഞാല്‍ തിരിച്ചുവിടും. മുതല കേറി വലയെല്ലാം കീറിപ്പറിച്ചുകളഞ്ഞാലും അവര്‍ അതിനെ തിരിച്ചുവിടും. ഫിഷെര്‍മെനിനൊക്ക വളരെ പെട്ടന്ന് കാര്യങ്ങള്‍ മനസ്സിലാകും. കാരണം അവരുടെ നാളെയാണിതെന്ന് അവര്‍ക്കറിയാം. മാത്രമല്ല, അവര്‍ക്കറിയാം ഇതിന്റെയൊക്കെ ഇന്റ്ന്‍ഷന്‍സ്. ഇപ്പോള്‍തന്നെ കേരളത്തില്‍ മണ്‍സൂണ്‍ കാലത്തെ ട്രോളിംഗ് നിരോധനം ഒക്കെയില്ലേ, the initiative is coming from fishermen themselves. ഇക്കാര്യത്തില്‍ സൈന്റിസ്റ്റുകളേക്കാള്‍ അവയര്‍നെസ് അവര്‍ക്കുണ്ട്. ഞാന്‍ പറഞ്ഞുവരുന്നത്, പ്രൊട്ടക്റ്റഡ് ഏരിയയിലും ഫോറസ്റ്റ് ഏരിയയിലും ഉള്ള റിസര്‍വോയറുകളിലെ fishing rights should be vested with fisheries department എന്നാണ്. അതൊരു നല്ല മൂവ് ആയിരിക്കും പല സ്റ്റേറ്റിലും അങ്ങനെ ചെയ്തിട്ടുണ്ട്. ചില സ്റ്റേറ്റുകളില്‍ ചെയ്യാത്തവരുമുണ്ട്. പക്ഷെ ചെയ്യാന്‍ ശ്രമിക്കണം. സേഫ്റ്റി ഡിഫറന്റ് ഇഷ്യൂ ആണ്. ഇപ്പോള്‍ ഹിരാക്കുഡ് റിസര്‍വോയര്‍ ഉണ്ട്. 71000 ഹെക്ടര്‍വിസ്‌തൃതി ഉണ്ടതിന്. ഇതുവരെ ഏറ്റവും വലിയ റിസര്‍വോയര്‍ ആയിരുന്നു. ഇന്ദിരാ സാഗര്‍ വന്നപ്പോള്‍ നമ്പര്‍ 2 ആയി. അവിടെ 12 സെക്റ്ററായി ഡിവൈഡ് ചെയ്തിട്ടുണ്ട്. 12 സെക്റ്ററുകളില്‍ 12 കോ-ഓപറേറ്റീവ് സൊസൈറ്റികള്‍ ഉണ്ട്. അവരാണതു മാനേജ് ചെയ്യുന്നത്. അവര്‍ക്കോരോ ഏരിയ ഡീമാര്‍ക്ക് ചെയ്തിട്ടുണ്ട്. ഡാമിന്റെ മൂന്നു കി.മി ചുറ്റളവില്‍ ഫിഷിങ്ങ് ബാന്‍ഡ് ആണ്. ആരും കടക്കാന്‍ പാടില്ല. അതുപോലെ തന്നെ ഡാമിന്റെ അടുത്തും ആരും പോകരുത്.

റിസര്‍വോയറിന്റെ സൈസുമായി ഈ സ്റ്റോക്കിങ്ങ് എങ്ങനെ ബന്ധപ്പെട്ടുന്നു?

ഡോ. സുഗുണന്‍ : തീര്‍ച്ചയായും ബന്ധം ഉണ്ട്. സൈസും ഡെപ്‌ത്തുമായി ബന്ധമുണ്ട്. ഒന്നാമത്തെ കാര്യം റിസര്‍വോയറുകളില്‍ രണ്ടു തരം ഫിഷിങ്ങ് ഉണ്ട്. ഒന്ന് കള്‍ചര്‍ ബേസ്‌ഡ് ഫിഷിങ്ങ്, മറ്റൊന്ന് എന്‍ഹാന്‍സ്‌ഡ് ഫിഷിങ്ങ്. കള്‍ചര്‍ ബേസ്‌ഡ് എന്നുപറഞ്ഞാല്‍ പുട് ആന്‍ഡ് ടേക്. അതായത് സ്റ്റോക് ആന്‍ഡ് റീ കാപ്‌ചര്‍. നമ്മള്‍ റിസര്‍വോയറില്‍ സ്റ്റോക് ചെയ്തു കഴിഞ്ഞാല്‍, ആ വര്‍ഷം തന്നെ എട്ടോ പത്തോ മാസം കഴിഞ്ഞാല്‍ അത് അരക്കിലോ മുക്കാള്‍ കിലോ ആയി വളരും. നമ്മളതിനെ ഓള്‍മോസ്റ്റ് എല്ലാം പിടിച്ചെടുക്കും. പിന്നെയും നമ്മള്‍ അടുത്ത വര്‍ഷം സ്റ്റോക്ക് ചെയ്യും. അവിടെ ഇട്ടതിന്റെ 50%ല്‍ കൂടുതല്‍ കിട്ടിയാല്‍ വളരെ നല്ലത്. 50 കുറഞ്ഞ് 45 ഓ 40 ഓ ശതമാനം കിട്ടുന്ന സ്ഥലങ്ങളുണ്ട്. 70 ശതമാനം വരെ കിട്ടുന്ന സ്ഥലങ്ങളും ഉണ്ട് . അത് വെരി ഗുഡ് ഫിഷറീസ് ആണ്. കുറേയെണ്ണം ചത്തുപോകും. കുറേയണ്ണം റീ കാപ്‌ചര്‍ ചെയ്യാന്‍ പറ്റാതെ പോകും. എങ്ങിനെ വന്നാലും 45% ഓളം കിട്ടിക്കഴിഞ്ഞാല്‍ ഇറ്റ് ഈസ് ഹൈലി സക്‌സസ്‌ഫുള്‍. ഇതാണ് കള്‍ചര്‍ ബേസ്‌ഡ് ഫിഷറീസ്. ചെറിയ റിസര്‍വോയറിലെല്ലാം നമ്മള്‍ ഇതാണ് ചെയ്യുന്നത്. സ്റ്റോക്കിങ്ങ് ആന്‍ഡ് റീ കാപ്‌ചറിങ്ങ്. വീ ആര്‍ സ്റ്റോക്കിങ്ങ് ഫോര്‍ റീ കാപ്‌ചറിങ്ങ്.

പക്ഷെ, ഇതൊന്നും ലാര്‍ജ് റിസര്‍വോയറില്‍ നടക്കില്ല. ഇടുക്കി, നാഗാര്‍ജുന സാഗര്‍, പിന്നെ, ഹിരാക്കുഡ്, ഇന്ദിരാസാഗര്‍ ഇതൊക്കെ ഹ്യൂജ് ലേയ്ക്ക്, ഓഷനാണ്. അവിടെ കടലില്‍ കായം കലക്കിയതുപോലെ ഇട്ട മീനെ കണ്ടെത്താന്‍ പറ്റില്ല. അവന്‍ എവിടെപ്പോയി ഒളിക്കും എന്നറിയാന്‍ പറ്റില്ല. തപ്പിപ്പിടിക്കാന്‍ ബുദ്ധിമുട്ടാണ്. പിന്നെ അത്രയും ഏരിയയില്‍ സ്റ്റോക് ചെയ്യാനുള്ള സ്റ്റോക്കിങ്ങും വേണം. പെര്‍ ഹെക്റ്ററില്‍ എത്ര സ്റ്റോക്കിങ്ങ് ഇടണം എന്നതിന് ചില കാല്‍കുലേഷന്‍സ് ഉണ്ട്. എന്റെ ബുക്കില്‍ ഞാനതു കൊടുത്തിട്ടുണ്ട്. (6) കാല്‍ക്കുലേഷന്‍ അനുസരിച്ച് പെര്‍ ഹെക്ടറില്‍ നിക്ഷേപിക്കേണ്ടത് മുന്നൂറ് ആണെന്ന് വിചാരിക്കൂ. മുന്നൂറാണെങ്കില്‍, 70000 ഹെക്ടറില്‍ മുന്നൂറു വെച്ച് എത്രകോടി ഫിംഗര്‍ ലിങ്ക്സ് വേണ്ടി വരും? ഇത്രയും ഫിങ്കര്‍ ലിങ്ക്സ് ഉണ്ടാക്കാനുള്ള സംവിധാനമൊന്നും ഇല്ലെന്നു മാത്രമല്ല അത്രയും എണ്ണം സ്റ്റോക്ക് ചെയ്യുവാന്‍ കോടിക്കണക്കിനു രൂപ ചിലവാകുകയും ചെയ്യും. ഇനി അഥവാ സ്റ്റോക്ക് ചെയ്യുകയാണെങ്കില്‍ തന്നെ അതൊന്നും തിരിച്ചുകിട്ടുമെന്ന് ഉറപ്പുമില്ല. അത് നല്ല സ്റ്റോക്കിങ്ങ് മാനേജ്‌മെന്റല്ല. അങ്ങനെ വരുമ്പോള്‍ എന്തുചെയ്യണമെന്നു വെച്ചാല്‍, നമ്മള്‍ കാപ്‌ചര്‍ ഫിഷിങ്ങ് സ്റ്റോക്കിങ്ങ് ചെയ്യണം. അതായത് റിസര്‍വോയറുണ്ടാക്കി ആദ്യം കുറേക്കാലം ഹെവി സ്റ്റോക്കിങ്ങ് ചെയ്യണം. അപ്പോള്‍ അവിടെ ഫിഷിങ്ങ് അനുവദിക്കില്ല. ബാന്‍ഡ് ആയിരിക്കും. അതുകഴിഞ്ഞ് ഈ ഫിഷ് അവിടെ എസ്റ്റാബ്ലിഷ്‌ഡ് ആയി ഓട്ടോമാറ്റിക് ആയി ബ്രീഡ് ചെയ്യാന്‍ തുടങ്ങും.

ഈ കാര്‍പ് ഒക്കെ ബ്രീഡ് ചെയ്യുമോ?

ഡോ. സുഗുണന്‍ : ഓരോ സ്ഥലത്തും ഓരോ ഫിഷുണ്ട്. നോര്‍ത്തിന്‍ഡ്യയിലൊക്കെ കാര്‍പ്പ് ബ്രീഡ് ചെയ്യും. അവിടത്തെ കണ്ടീഷനില്‍ഇവിടെയും ബ്രീഡ് ചെയ്യും. സ്റ്റാന്‍ലി റിസര്‍വോയറില്‍ (മേട്ടൂര്‍ ഡാമിലൊക്കെ.) മേട്ടൂര്‍ ഡാമില്‍ ആകെ 10000 കട്‌ലയേ ഇട്ടിട്ടുള്ളൂ. 10000 കട്‌ല ഇട്ടിട്ട് അടുത്ത പത്തുവര്‍ഷത്തേക്ക് ഒന്നും ചെയ്തില്ല. അത് ഓട്ടോ മാറ്റിക് ആയി ബ്രീഡ് ചെയ്തു തുടങ്ങി.

അതാണ് വലിയ റിസര്‍വോയറില്‍ ചെയ്യേണ്ടത്. you stock a fish, which is capable of breeding in the reservoir. അപ്പോള്‍ സ്റ്റോക്കിങ്ങ് അവിടെയും ഉണ്ട്. stocking for establishing a natural population. അതാണ് enhanced capture fishing. പിന്നെ ഒരു പര്‍ട്ടിക്കുലര്‍ ഈയറില്‍ മണ്‍സൂണ്‍ വന്നിട്ട് ആ വര്‍ഷം സ്റ്റോക്കിങ്ങ് വീക്ക് ആണെന്നു കണ്ടാല്‍ ഇടക്കിടക്ക് സപ്ളിമെന്റ് സ്റ്റോക്കിങ്ങ് കൊടുക്കണം. പക്ഷേ regular stocking for re-capture is impossible in a large reservoir. അതാണതിന്റെ പ്രിന്‍സിപിള്‍. Small reservoirs will be manged on the basis of culture based fishing. Large reservoirs will be managed on the basis of enhanced capture fishing. എഗൈന്‍, NFDB ഇവിടെ ചെയ്യുന്ന തെറ്റ് ഇതാണ്. അവര്‍ ഈ റിസര്‍വോയറിന്റെ സൈസോ റിസര്‍വോയറിന്റെ ഓപര്‍ച്യൂണിറ്റീസോ നോക്കാതെ ബ്ളൈന്‍ഡായി ഒരു രൂപ കൊടുക്കുകയാണ്. അപ്പോ ഈ ഒരുരൂപ മേടിച്ചിട്ട്( അത് ബുക്കിലൊക്കെ കൊള്ളിച്ച് അതിനകത്തു നിന്നും തിരിമറിയൊക്കെയുണ്ട്) അവര്‍ അത് റിസര്‍വോയറില്‍ സ്റ്റോക്ക് ചെയ്തെന്ന് പറയും. പിന്നെ ചെന്നു നോക്കുമ്പോള്‍ ഈ സ്റ്റോക്ക് കൊണ്ട് ഒരു പ്രയോജനവുമുണ്ടാകില്ല. സ്റ്റോക്ക് ചെയ്തതു തിരിച്ചുപിടിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ അതുകൊണ്ട് പ്രയോജനമില്ലല്ലോ? അപ്പോള്‍ നമ്മള്‍ ആദ്യം തീരുമാനിക്കണം whether it is a culture based fishery reservoir or not. if it is a culture based fishery, then stock it annually. Otherwise stocking strategy is completely different. റിസര്‍വോയര്‍ ഉണ്ടാക്കി കഴിഞ്ഞ് ആദ്യം തന്നെ കുറേ ഹെവി സ്റ്റോക്കിംഗ് ചെയ്യുക, ബ്രീഡിംഗ് നോക്കുക. പിന്നേയും കുറെ കാര്യങ്ങളുണ്ട്. അതു മാനേജ്‌മെന്റിനു ചെയ്യാനുള്ളതാണ്. ബ്രീഡിങ്ങ് ഗ്രൗണ്ട്സ് പ്രൊട്ടക്റ്റ് ചെയ്യണം. കാരണം ബ്രീഡിങ്ങ് ചെയ്യുമ്പോള്‍ പിടിക്കാന്‍ എളുപ്പമാണ്. അതുകൊണ്ട് അതിന്റെ ബ്രൂഡ് സ്റ്റോക്ക് പ്രൊട്ടക്ട് ചെയ്യണം.

ബ്രീഡിംഗ് ഗ്രൗണ്ട്സ് എന്നു പറയുമ്പോള്‍, അതിനു പറ്റിയ ചെടികളും സസ്യജാലങ്ങളും മറ്റുമാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്?

ഡോ. സുഗുണന്‍ : അല്ലല്ല.വെള്ളം ഒലിച്ച് വന്ന് റിസര്‍വോയറിലേക്ക് കേറുമല്ലോ, അപ്പോള്‍ ആദ്യത്തെ മഴയ്ക്ക് വെള്ളം ഇങ്ങോട്ടു വരുമ്പോള്‍ മത്സ്യങ്ങള്‍ ആ ഒഴുക്കിനെതിരെ പോകും. കേറിപ്പോയിട്ട് അവിടെ ബ്രീഡ് ചെയ്യും. ബ്രീഡ് ചെയ്തിട്ട് ഫിഷും ഇങ്ങു പോരും, കുഞ്ഞുങ്ങളും ഇങ്ങു പോരും. ഇങ്ങനെയാണ് ബ്രീഡിംഗ് നടക്കുന്നത്. ഇങ്ങനെ പോകുമ്പോള്‍, അതിനു ജീവനോടു പോലും ഭയമില്ല. വളരെ കുറച്ചു വെള്ളത്തിലൂടെയൊക്കെ വലിയ മീന്‍ പോകും. അപ്പോള്‍ കൈ കൊണ്ടൊക്കെ മനുഷ്യര്‍ക്ക് പിടിച്ചെടുക്കാന്‍ പറ്റും.

ഇവിടെ മഴക്കാലത്ത് ഊത്ത കയറി വരുന്നതുപോലെ?


ഡോ. സുഗുണന്‍ : അതുപോലെ തന്നെ. വലിയ കട്‌ലയെ ഒക്കെ വടി കൊണ്ടു തല്ലിയും കൈകൊണ്ടുമൊക്കെ പിടിക്കാം. അതിനു ജീവഭയമില്ല, ഈ ബ്രീഡിംഗ് ഇന്‍സ്റ്റിംഗ്ക്റ്റ് വരുമ്പോള്‍. ആ സമയത്ത് അങ്ങനെയുള്ള ബ്രീഡിംഗ് ഗ്രൌണ്ട്സൊക്കെ പ്രൊട്ടക്ട് ചെയ്യണം. കാരണം, അപ്പോള്‍ പിടിച്ചു കഴിഞ്ഞാല്‍ ബ്രൂഡിംഗ് സ്റ്റോക്ക് ഒക്കെ പോകും. പിന്നെ ബ്രീഡിംഗ് നടക്കില്ല. ഫിഷ് പിടിക്കുന്നതിനു കുറെ സൈസ് ലിമിറ്റേഷനൊക്കെ ഉണ്ട് എന്നതാണ് മറ്റൊരു കാര്യം. കാപ്‌ചറിംഗ് ഫിഷ്, അതിനു വേറെ റൂള്‍സാണ്. ഓരോ ഫിഷിനും വലുതായി ബ്രീഡ് ചെയ്യാനുള്ള അവസരം കൊടുക്കണം. കള്‍ച്ചര്‍ ബേസ്‌ഡ് ഫിഷിങ്ങിന് അതു വേണ്ട. നമ്മളീ വര്‍ഷം ഇട്ടാല്‍, ഈ വര്‍ഷം തന്നെ പിടിക്കാം.

ഈ വര്‍ഷം തന്നെ പിടിക്കണമെന്നാണല്ലേ?

ഡോ. സുഗുണന്‍ : നിര്‍ബന്ധമില്ല. അടുത്ത വര്‍ഷമായാലും കുഴപ്പമില്ല. W are not insisting that it should be there. പക്ഷേ, കാപ്‌ചര്‍ ഫിഷറി അങ്ങനെയല്ല, each fish should be allowed to breed at least once. മത്സ്യങ്ങള്‍ക്ക് സെക്സ് മച്ച്വരിറ്റി ടൈമുണ്ട്. അത് ഓരോ സ്പീഷീസിനും വ്യത്യസ്തമാണ്. അതൊക്കെ നമ്മളതിനനുസരിച്ച് റെഗുലേറ്റ് ചെയ്യണം. അതിനൊക്കെ റൂള്‍സ് ഉണ്ട്, ഇറ്റ്സ് നോട്ട് എ ബിഗ് ഡീല്‍. അപ്പോള്‍ നമ്മളാദ്യം സെലക്ട് ചെയ്യേണ്ടത് റിസര്‍വോയര്‍ ഏതു തരം ഫിഷറി ആണ് അഡോപ്റ്റ് ചെയ്യുന്നത് എന്നതാണ്. ഇതു രണ്ടു തരം ഉണ്ട്. culture based fishery ഉണ്ട്, പിന്നെ ഓപ്പണ്‍ enhanced capture fishery ഉണ്ട്.

കേരളത്തിലെ റിസര്‍വോയറുകളില്‍ സ്റ്റോക്കിംഗ് നടത്തുന്നതിലേക്കായി പഠനങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്ന് ചിലര്‍ പറയുന്നു.

ഡോ. സുഗുണന്‍ : കേരളത്തിലെ റിസര്‍വോയര്‍ സ്റ്റോക്കിംഗ് നടത്തുന്നതിനെ സംബന്ധിച്ച് പഠനങ്ങളൊന്നും നടന്നിട്ടില്ലെന്ന് ചിലര്‍ പറയും, പുസ്തകങ്ങളിലും ചിലപ്പോള്‍ അങ്ങനെ കാണും. ഈ സ്റ്റഡീസ് കേരളത്തില്‍ തന്നെ നടത്തണമെന്നുമില്ല. ഇന്ത്യയില്‍ നമുക്ക് ഒരുപാട് ഉദാഹരണങ്ങളുണ്ട്. കേരളത്തിലെ കാലാവസ്ഥ ഇന്ത്യയിലെ മറ്റു ഭാഗങ്ങളുമായി അത്ര വ്യത്യസ്‌തമൊന്നുമല്ല. പിന്നെ ഒരു കാര്യം, ഇവിടുത്തെ പ്ലാംഗ്‌ടണ്‍ ഒക്കെ കുറച്ച് വേറെയാണ്. ഇവിടുത്തെ പ്ലാംഗ്‌ടന്‍ കൂടുതലും ഗ്രീന്‍ ആല്‍ഗെ ആണ് . മറ്റു സ്ഥലങ്ങളില്‍ ബ്ലൂ ഗ്രീന്‍ ആല്‍ഗേ ആണ്. പക്ഷേ അതൊന്നും ഈ സ്റ്റോക്കിങ്ങിനെ ബാധിക്കില്ല. സ്റ്റോക്ക് ചെയ്താല്‍ ഇവിടെയും കിട്ടും. അതിനു പ്രശ്നമൊന്നുമില്ല. മറ്റുള്ള സ്റ്റേറ്റുകളില്‍ നടന്ന പഠനങ്ങള്‍ മതി. അതിന്റെ ബേസിസില്‍ തന്നെയാണ് കാര്‍പ്പ് സ്റ്റോക്ക് ചെയ്യുന്നത്. അതുകൊണ്ട് കേരളത്തില്‍ റിസര്‍വോയര്‍ സ്റ്റോക്കിങ്ങ് ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല. ലോക്കല്‍, ഇന്‍ഡിജീനിയസ് സ്പീഷീസ് സ്റ്റോക്ക് ചെയ്യുന്നത് എപ്പോഴും നല്ലത് തന്നെയാണ്. പക്ഷേ നമുക്ക് അനുയോജ്യമായ സ്പീഷീസ് ഇവിടെ ഇല്ല. വലിപ്പം വയ്ക്കുന്ന, വേഗം വളരുന്ന സ്പീഷീസ് വേണം. ആവശ്യത്തിന് സീഡ്‌സ് ലഭ്യമാകുന്നവ ആകണം. പിന്നെ ചില ഫിഷുകളൊന്നും റിസര്‍വോയറിലുള്ളതല്ല. ഉദാഹരണത്തിന് മുഷി. അത് റിസര്‍വോയര്‍ ഫിഷ് അല്ല. ചാലുകളിലും ചതുപ്പിലുമൊക്കെയാണത് വളരുന്നത്. അതിന് ഏറ്റവും അനുയോജ്യം ചതുപ്പാണ്. പാടത്തിനോടു ചേര്‍ന്നുള്ള ചതുപ്പിലാണ് മുഷി ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ മുഷി റിസര്‍വോയര്‍ സ്റ്റോക്കിങ്ങിന് സ്യൂട്ടബിളല്ല.

മുഷി ഇന്‍വേസീവാണോ?

ഡോ. സുഗുണന്‍ : മുഷി ഇന്‍വേസീവാണ് . എങ്കിലും അത് നാച്ചുറല്‍ ആണ്. മുഷിയോടു കൂടിയല്ലേ നമ്മളുടെ ജലജീവികള്‍ ഇത്രയും കാലം ജീവിച്ചത്, അത് ലോക്കലാണ്. അതിന്റെ ഇന്‍വേസീവ്നെസ് എല്ലാം ആ നാചുറല്‍ പ്രോസസിനുള്ളില്‍ നില്‍ക്കുന്നതേ ഉള്ളൂ. വെളിയില്‍ നിന്നു കൊണ്ടുവരുമ്പോഴാണ്, invasive alien species ആണു പ്രശ്നമുണ്ടാക്കുന്നത്. exotic invasive വന്നാല്‍ എന്താണ് സംഭവിക്കുക എന്ന് നമുക്ക് പറയാന്‍ പറ്റില്ല. അതാണു വിക്ടോറിയ ലേയ്ക്ക് എക്സാമ്പിളായി പറയുന്നത്. വിക്ടോറിയ ലേയ്ക്കില്‍ തിലാപ്പിയ സ്റ്റോക്ക് ചെയ്യാന്‍ വച്ചിരുന്ന കൂട്ടത്തില്‍ അറിയാതെ അബദ്ധത്തില്‍ സ്റ്റോക്ക് ചെയ്തതാണ് നൈല്‍ പെര്‍ച്ച് എന്ന exotic invasive സ്പീഷീസിനെ .ആ നൈല്‍ പെര്‍ച്ച്, 100 കിലോ, 75 കിലോ വരെയൊക്കെ വളരുന്നതാണ്. അത് അവിടുത്തെ ബയോ ഡൈവേഴ്സിറ്റി മുഴുവന്‍ നശിപ്പിച്ചുകളഞ്ഞു.

അങ്ങനെയൊക്കെ വന്നു കഴിഞ്ഞാല്‍ പിന്നെ എങ്ങനെയാണു കണ്ടൈന്‍ ചെയ്യുന്നത്?

ഡോ. സുഗുണന്‍ : ഇപ്പോളത് കുറഞ്ഞിട്ടുണ്ട് . എന്നാലും, കണ്ടൈന്‍ ചെയ്യേണ്ടി വന്നില്ല. വിക്ടോറിയ ലേക്ക് 5 കണ്ട്രീസിലുണ്ടായിരുന്നു. ഉഗാണ്ട, ടാന്‍സാനിയ, എത്യോപ്യ തുടങ്ങി. അവരുടെയൊക്കെ എക്കോണമി ഇതിന്റെ പുറത്തായിരുന്നു. യൂറോപ്പിലേക്കൊക്കെ ഇത് കയറ്റി അയയ്ക്കുന്നുണ്ട്. വലിയ ട്രോളര്‍ വെച്ച് പിടിച്ചിട്ട് സ്ലൈസാക്കി, പ്രോസസ് ചെയ്ത് യൂറോപ്പിലേക്ക് വില്‍ക്കുകയാണ്. അതിനെപ്പറ്റി പല അഭിപ്രായങ്ങളുമുണ്ട്. ബയോഡൈവേഴ്സിറ്റി പോയത് ഇത് കാരണമല്ലെന്ന് പറയുന്നവരുമുണ്ട്. പക്ഷേ, ഇങ്ങനുള്ള ഇന്‍വേസീവ് സ്പീഷീസിനു റിസ്‌ക്കുണ്ട് എന്നതാണു ശരി. ആഫ്രിക്കന്‍ മുഷി പോലുള്ള സാധനങ്ങള്‍, വളരെ കരുതലോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

ഇന്ത്യന്‍ മേജര്‍ കാര്‍പ്പ് കൊണ്ട് ആ റിസ്ക്കില്ല....?

ഡോ. സുഗുണന്‍ : ആ റിസ്ക്കില്ല.

കാര്‍പ്പുകള്‍ മഴക്കാലത്ത്, അപ്‌സ്‌ട്രീമില്‍ പോയിട്ട്, ബ്രീഡ് ചെയ്ത്, റിസര്‍‌വോയറില്‍ തിരിച്ചു വന്ന് ഒരു നേറ്റീവായിട്ട് മാറാനുള്ള സാധ്യത..?

ഡോ. സുഗുണന്‍ : സാധ്യതയുണ്ട്. അങ്ങനെ വരുമ്പോഴും റിസ്‌ക്കില്ല, പ്രിഡേറ്ററി അല്ലാത്തതുകൊണ്ട്. റിസര്‍വോയറില്‍ ഒരു പോപ്പുലേഷന്‍ വേണം. നമ്മള്‍ സ്റ്റോക്ക് ചെയ്യുന്ന, കള്‍ച്ചര്‍ ബേസ്‌ഡ് ഫിഷറിക്ക് അതു വേണ്ടല്ലോ. നമ്മള്‍ എക്സ്ട്രാ ഒരുപാട് ഫിഷിനെ അങ്ങോട്ടിടുന്നു, അതീ പ്ലാംഗ്‌ടണൊക്കെ തിന്ന് വളരുന്നു. നമ്മളതിനെ പിടിക്കുന്നു. അതിന്റെ സ്ഥാനത്ത് നാചുറല്‍ ബ്രീഡിംഗ് കൊണ്ട് അത് ഫില്ലു ചെയ്യാനുള്ള ശ്രമമാണ് ഇവിടെ. അതു ഫില്‍ ചെയ്യാത്തിടത്തോളം കാലം വേക്കന്റ് നിഷ് എന്നു പറയും. അത് വേക്കന്റ് ആയി കിടക്കുകയാണ്. ഓരോന്നിനോരോ നിഷ് ഉണ്ടല്ലോ. ആ പ്ലാംഗ്‌ടണ്‍ നിഷ് വേക്കന്റായി കിടക്കുകയാണ്. ആ വേക്കന്റായി കിടക്കുന്നത് യൂട്ടിലൈസ് ചെയ്യാന്‍ വേണ്ടി, ഒന്നുകില്‍ ബ്രീഡ് ചെയ്യാന്‍ വിടുക, അല്ലെങ്കില്‍ നമ്മള്‍ തന്നെ കുഞ്ഞുങ്ങളെ ഇട്ടിട്ട്, വളര്‍ന്നിട്ട് തിരിച്ചുപിടിക്കുക. we are only filling a vacant niche.

ഈ ആല്‍ഗയും മറ്റും പ്രോട്ടീനായി കണ്‍വര്‍ട്ട് ചെയ്ത്, മനുഷ്യന്റെ എനര്‍ജി നീഡ്‌സിനുപയോഗിക്കുക എന്നതാണോ പദ്ധതിയുടെ ലക്ഷ്യം? പദ്ധതി മുന്നോട്ടു കൊണ്ടു പോകുന്നതിനെപ്പറ്റി അങ്ങയുടെ അഭിപ്രായം എന്താണ്?

ഡോ. സുഗുണന്‍ : അതെ. അല്ലെങ്കില്‍ അതു വെറുതെ പോകില്ലേ? ആര്‍ക്കും പ്രയോജനപ്പെടാതെ പോകും. അപ്പോള്‍ സ്റ്റോക്കിംഗ് ചെയ്യാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല. പിന്നെ ഫിഷ് എന്തായാലും നമുക്ക് വേണം. ഈ ഫിഷ് അക്വാ കള്‍ച്ചര്‍ കുളത്തിലുണ്ടാക്കിയാല്‍ പരിസ്ഥിതി പ്രശ്നങ്ങളുണ്ട്. കോസ്റ്റിന്റെ പ്രശ്നമുണ്ട്. വളരെ ഹൈ കോസ്റ്റാകും. അങ്ങനെ നോക്കുമ്പോള്‍ ഇത് നല്ലൊരു ഓപ്‌ഷനാണ്. പിന്നെ.. കരുതല്‍...കരുതല്‍ വേണം. സ്റ്റോക്ക് ചെയ്യുന്ന കൂട്ടത്തില്‍ അറിയാതെ പോലും മറ്റുള്ള സ്പീഷീസ്, എക്സോട്ടിക് സ്പീഷീസ് വരാതെ നോക്കണം. ഇതിനു കേരളത്തിലെ സ്ഥിതിയില്‍ പ്രത്യേകപഠനം നടത്തേണ്ട ആവശ്യമില്ല. ഞങ്ങള്‍ ( CIFRI) നടത്തിയ പഠനങ്ങള്‍ കേരളത്തിലും വാലിഡ് ആണ്. ഈ പദ്ധതിയുടെ കാര്യം വരുമ്പോള്‍ റിസര്‍വോയറിന്റെ കാര്യത്തിലാണെങ്കില്‍ സ്റ്റോക്കിംഗ് ഈസ് എ ഗുഡ് ഓപ്‌ഷന്‍, stocking reservoir with carps is a good option and it should be continued.

കേരളത്തിലെ തദ്ദേശീയ പുഴ മത്സ്യങ്ങളില്‍ മഹ്സീര്‍ ഒഴികെ മറ്റൊന്നും വാണിജ്യ കൃഷിക്ക് യോജിച്ചതല്ലെന്നും അവയുടെ ബ്രീഡിംഗ് റ്റെക്നോളജി പെര്‍ഫെക്റ്റ് ചെയ്തിട്ടില്ലെന്നും അതിനാലാണ് ഇന്ത്യന്‍ കാര്‍പ്പുകളെ സ്റ്റോക്ക് ചെയ്യേണ്ട ആവശ്യം വരുന്നതെന്നും ഒരു ശാസ്ത്രജ്ഞന്‍ ഞങ്ങളോട് അഭിപ്രായപ്പെട്ടു. ഇത് എത്രകണ്ട് ശരിയാണ്?

ഡോ. സുഗുണന്‍ : ഈ മഹ്സീര്‍ കിട്ടാത്തതുകൊണ്ട് മാത്രമാണു കാര്‍പ്പ് ഇടുന്നതെന്ന് പറയാനൊക്കില്ല. മഹ്സീറിനും അതിന്റേതായ ചില സവിശേഷതകളുണ്ട്. മഹ്സീര്‍ നദിയിലൂടെ കയറിപോകുന്ന...അതിപ്പോള്‍ ഏറ്റവും താഴെ കടലിനടുത്തുള്ള ജലം തൊട്ട് ഹിമാലയം, നേപ്പാള്‍ വരെ പോകാന്‍ കഴിവുള്ള മത്സ്യമാണത്. അതിന്റെ നാചുറല്‍ ഹാബിറ്റാറ്റ് എന്നു പറയുന്നത് വൈഡ് റേഞ്ചാണ്. റിസര്‍വോയറില്‍ അത് സ്റ്റോക്ക് ചെയ്താല്‍ കാര്‍പ്പ് പോലെ അത് പ്രയോജനം ചെയ്യും എന്നൊന്നും തെളിയിച്ചിട്ടില്ല. അതൊക്കെ പരീക്ഷിച്ച് നോക്കേണ്ട കാര്യമാണ്. ഒന്നാമത് മഹ്സീറിന്റെ മുട്ടയുടെ എണ്ണം കുറവാണ്. കാര്‍പ്പിന്റേതു പോലെ ആവശ്യത്തിനു സീഡ് കിട്ടാനുള്ള ടെക്നോളജിയൊന്നും ഡെവലപ്പ് ചെയ്തിട്ടില്ല. ഡെവലപ്പ് ചെയ്താല്‍ തന്നെ, അതിന്റെ ഗ്രോത്ത് വളരെ സ്ലോ ആണ്. പല കാര്യങ്ങളുണ്ടിതില്‍. പലതും പരീക്ഷിച്ചറിയാത്ത കാര്യങ്ങളാണ്. മഹ്സീര്‍ ഒരു ഓപ്പര്‍ചുണിറ്റി ആണെന്ന് വേണമെങ്കില്‍ പറയാം. അതല്ലാതെ നമുക്ക് നാളെപ്പോയി ട്രൈ ചെയ്യാന്‍ പറ്റിയ ഒരു ഓപ്‌ഷന്‍ അല്ലത്. ഇപ്പോഴും നൈനിറ്റാളിലെ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അതിനെക്കുറിച്ച് സ്റ്റഡി നടക്കുന്നുണ്ട്.

മഹ്സീറിന്റെ നാചുറല്‍ ആവാസവ്യവസ്ഥ നോര്‍ത്ത് ഇന്ത്യയിലാണോ?

ഡോ. സുഗുണന്‍ : കടലിന്റെ അടുത്തുള്ള ജലം മുതല്‍ ഹിമാലയം വരെ എന്നു പറഞ്ഞല്ലോ. സൗത്തും നോര്‍ത്തുമെല്ലാം.. ഇന്ത്യ മുഴുവനുമുണ്ടത്.

നമ്മുടെ പമ്പാനദിയിലൊക്കെ ഉണ്ടെന്ന് കേട്ടിട്ടുണ്ട്?

ഡോ. സുഗുണന്‍ : ശരിയാണ്. ആ നദിയില്‍ തന്നെ കടലിന്റെ അടുത്തും നദിയുടെ ഉത്ഭവ സ്ഥാനത്തും അതിനെ കാണാം. ഹിമാലയത്തിനടുത്ത് നിന്നും കടലിനടുത്തുനിന്നും അതിനെ കിട്ടും. ഇത്രയും റേഞ്ചുള്ള ഫിഷ് വേറെയില്ല. അങ്ങനത്തെ വളരെ ചുരുക്കം മത്സ്യങ്ങളേ ഉള്ളൂ.

അപ്പോള്‍ ഈ ഡാമുകള്‍ ഒക്കെ വരുമ്പോള്‍ അതിന്റെ മൂവ്മെന്റ് തടസ്സപ്പെടില്ലേ?

ഡോ. സുഗുണന്‍ : ഡാമുകളൊക്കെ ഏറ്റവും പ്രശ്നം മഹ്സീറിനാണ്. അവന്റെ വഴി മുടങ്ങി പോകുകയാണ്.

എന്‍ഡെമിക്ക് മീനുകള്‍ അടക്കം നമ്മുടെ തദ്ദേശീയ പുഴമീനുകള്‍ ഇങ്ങനെ അംഗബലം കുറഞ്ഞു കുറഞ്ഞു വരുന്നതിനു കാരണമെന്താണ്? ഇതിനെ പരിഹരിക്കാന്‍ സര്‍ക്കാരുകളോ ഗവേഷണ സ്ഥാപനങ്ങളോ എന്തെങ്കിലും ചെയ്യുന്നുണ്ടോ?

ഡോ. സുഗുണന്‍ : എന്‍ഡമിക് മീനുകളുടെ അടക്കം അംഗബലം കുറഞ്ഞുവരുന്നതിനു കാരണം റിസര്‍വോയറല്ല, നമ്മള്‍ ജലാശയങ്ങളും ചതുപ്പുമൊക്കെ നശിപ്പിക്കുന്നതുകൊണ്ടാണ്. വെറ്റ്ലാന്‍ഡ്‌സ് നശിപ്പിക്കുന്നതു കൊണ്ടാണ്.

ആലപ്പുഴയിലെ വീട്ടില്‍ നാലു കുളമുണ്ടായിരുന്നു. മഴക്കാലത്ത് വെള്ളം നിറയുമ്പോള്‍ കുളങ്ങള്‍ പാടങ്ങളുമായി കണക്ടഡ് ആകും. ഈ കണക്ഷനെ കഴുവ എന്ന് പറയും. വേനല്‍ക്കാലത്ത് വെള്ളം കുറയുമ്പോള്‍ കഴുവ മുറിഞ്ഞ് കുളം സെപ്പറേറ്റാവും. അപ്പോള്‍ കുളത്തില്‍ നിറച്ച് മീനായിരിക്കും. വരാല്‍, ചെമ്പല്ലി ഒക്കെ. നമ്മളവിടെ സ്റ്റോക്കും ചെയ്യുന്നില്ല. എന്നിട്ടും എല്ലാ വെറൈറ്റി മത്സ്യങ്ങളുമുണ്ട്, ഇഷ്ടം പോലെ മത്സ്യങ്ങളുണ്ട്. അതൊക്കെ ചെറുപ്പത്തിലെ ഓര്‍മകളാണ്. അപ്പോഴീ കുളത്തിലേക്ക് കണക്
റ്റ് ചെയ്യുന്ന സ്ഥലമുണ്ടല്ലോ - കുളവും പടവുമായിട്ട്, അപ്പോഴാണ് വരാല് പാര്‍പ്പിടുക എന്ന് പറയും. വരാല് എന്ന മീനുണ്ടല്ലോ .അത് ചുവന്ന നിറമുള്ള കുഞ്ഞുങ്ങളുമായി അങ്ങനെ നടക്കും. അതാണതിന്റെ ബ്രീഡിങ്ങ്. അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത് .. എന്റെ വീട്ടില്‍ നാലു കുളത്തിനും കണക്ഷനില്ല. പാടം എല്ലാം നികത്തിപ്പോയി. കുറേക്കാലം ആ കുളങ്ങള്‍ സ്വതന്ത്രമായി നിന്നു. സ്റ്റാഗനന്റായി.

അതിനകത്തേയ്‌ക്കൊന്നും വരാനുമില്ല?

ഡോ. സുഗുണന്‍ : വരാനുമില്ല പോകാനുമില്ല. വന്നാല്‍ത്തന്നെ ജീവിക്കുകയുമില്ല, കാരണം സ്റ്റാഗ്നന്റ് വാട്ടറാണ്. അതു കെട്ടിക്കിടന്നിട്ട് പിന്നെ ഒന്നിനും കൊള്ളാതായിപ്പോവും. പിന്നീട് മൂന്നു കുളങ്ങള്‍ നികത്തി. ഒരു കുളം അവിടെ കിടപ്പുണ്ട്. ആ കുളത്തിനു ഒരു കണക്ഷനുമില്ല. ഇതാണ് കേരളത്തിലെ പുതിയ അവസ്ഥ. അപ്പോള്‍ അതിന്റെ കണ്ടിന്യൂവിറ്റി പോയി. പല സ്പീഷീസും പോയി. അത് കാണാനേയില്ല. ഈ മുഷിയൊക്കെ, ദൈവത്തിനറിയാം, അത് എത്ര നാളുകള്‍ കൂടി ഉണ്ടാവുമെന്ന്. കാരണം അതിനീ ചതുപ്പിലൊക്കെ പോണം. ചതുപ്പിലൊക്കെ പോയി ബ്രീഡ് ചെയ്തിട്ടാണ് പിന്നെ കുളത്തിലോട്ടൊക്കെ വരുന്നത്. ചുരുക്കത്തില്‍ ഇന്‍ഡിജീനസ് ഫിഷിന്റെ എണ്ണം കുറയുന്നത് അതിന്റെ ഹാബിറ്റാറ്റ് നഷ്ടം കൊണ്ടാണ്. വെള്ളം ആണ് മീനിന്റെ ഹാബിറ്റാറ്റ്. ഹാബിറ്റാറ്റിനു മാറ്റം വരുമ്പോള്‍ - വെള്ളത്തിന്റെ കെമിക്കല്‍ പ്രോപ്പര്‍ട്ടീസ് മാറുമ്പോള്‍ - അതുകൊണ്ടാണ് പോവുന്നത്. അല്ലാതെ റിസര്‍വോയര്‍ കൊണ്ടല്ല.

റിസര്‍വോയര്‍ ഉണ്ടാക്കാന്‍ നമ്മള്‍ തീരുമാനിച്ച് കഴിഞ്ഞാല്‍ ആ റിസര്‍വോയര്‍ വലിയൊരു വാട്ടര്‍ ബോഡിയാണ്. അതിനകത്ത്, അതിനും മാത്രം ഫിഷ് കാണില്ലൊരിടത്തും. വളരെ പ്രധാനപ്പെട്ട ഒരു കാര്യം എന്താണെന്നു വച്ചാല്‍, ചില മീനുകള്‍ ഒഴുകുന്ന വെള്ളത്തില്‍ (running water) മാത്രമേ അഡാപ്റ്റ് ചെയ്യുകയുള്ളൂ. മറ്റു ചില മീനുകള്‍ ചതുപ്പു നിലത്തില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ലേയ്ക്കിനകത്ത് മാത്രം ജീവിക്കുന്ന ഫിഷ് ഇല്ല. ഇന്ത്യയില്‍ ഒരിടത്തുമില്ല. തിലാപ്പിയ അങ്ങനെ ആണെന്ന് പറയപ്പെടുന്നു. അതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടൊന്നുമില്ല. ലോകത്ത് ശുദ്ധജലതടാകങ്ങള്‍ വളരെ കുറവാണ് - ടാങ്കനിക്ക, വിൿടോറിയ പിന്നെ ആഫ്രിക്കയില്‍ കുറേ ലേയ്ക്കുകളാണുള്ളത്. ഈ ലേയ്ക്കിനൊന്നും അധികം പഴക്കമില്ല.

ഈയൊരു കാര്യമാണ് ഒന്നു കൂടെ എടുത്തു ചോദിക്കാനുള്ളത്. അതായത് റിസര്‍വോയറിലെ തദ്ദേശീയമത്സ്യങ്ങള്‍ക്ക് റിസര്‍വോയര്‍ സ്റ്റോക്കിങ്ങ് ബുദ്ധിമുട്ട് സൃഷ്ടിക്കും എന്ന് പറയുമ്പോള്‍, എന്താണ് റിസര്‍വോയറില്‍ മാത്രമായിട്ട് എന്‍ഡെമിക് ആയിട്ടുള്ള. മത്സ്യങ്ങള്‍? അങ്ങനെ എന്തെങ്കിലും സ്പീഷീസ് ഉണ്ടോ?

ഡോ. സുഗുണന്‍ : അതാണ് ഞാന്‍ പറഞ്ഞുവരുന്നത്. ഈ വിഷയത്തില്‍ ഏറ്റവും വലിയ പഠനങ്ങള്‍ നടത്തിയിട്ടുള്ളത് സി.എച് ഫെര്‍ണാണ്ടസ് [വാട്ടര്‍ലൂ, കാനഡ] എന്ന ശാസ്ത്രജ്ഞനാണ്. അദ്ദേഹം തെളിയിച്ചിട്ടുള്ളതാണ്. ലോകത്തില്‍ ഉള്‍നാടന്‍ തടാകങ്ങള്‍ വളരെ കുറവാണ്. ഉള്ളത് എല്ലാം ആഫ്രിക്കയിലാണുള്ളത്. പത്തുപന്ത്രണ്ടെണ്ണമുണ്ട്. അതിനായുസ്സ് വളരെ കുറവാണ്. അതിനാല്‍ തന്നെ ശുദ്ധജല തടാകങ്ങളില്‍ മാത്രം ജീവിക്കാന്‍ അഡാപ്റ്റ് ചെയ്ത മത്സ്യങ്ങള്‍ ഇല്ല എന്നു തന്നെ പറയാം.

അഡാപ്റ്റേഷനും ഇവല്യൂഷനും രണ്ടല്ലേ? ഒന്നു വിശദമാക്കാമോ?

ഡോ. സുഗുണന്‍ : അഡാപ്റ്റേഷനുണ്ട്. ഇവല്യൂഷനുമുണ്ട്. പരിണാമസിദ്ധാന്തപ്രകാരം പരിണാമംനടക്കണമെങ്കില്‍, അനേകം മില്ലേനിയം കഴിഞ്ഞാലേ പരിണാമം നടക്കുകയുള്ളൂ. അതിനൊന്നുമുള്ള സമയമായിട്ടില്ല. ഈ തടാകങ്ങള്‍ വളരെ ചെറുപ്പമാണ്.

വളരെ ചെറുപ്പമെന്ന് പറയുമ്പോള്‍?

ഡോ. സുഗുണന്‍ : ഏതാണ്ട് ഒരു പതിനായിരം വര്‍ഷങ്ങള്‍ മുന്‍പൊക്കെ ഉണ്ടായിട്ടുള്ളതാണ് ഈ തടാകങ്ങള്‍. അതുകൊണ്ട് തടാകങ്ങളിലെ മത്സ്യങ്ങള്‍ക്ക് പരിണാമം നടക്കാന്‍ മാത്രമുള്ള സമയം കഴിഞ്ഞിട്ടില്ല. അതു കൊണ്ട്, ലോകത്തുള്ള എല്ലാ മീനുകളും ഒന്നുകില്‍ കടലിലെ മീനാണ്. അല്ലെങ്കില്‍ പുഴയിലെ മീനാണ്. അതുമല്ലെങ്കില്‍ ചതുപ്പിലെ. തടാകത്തിലെ മീനെന്ന് പറയുന്നവ ഉണ്ടായിട്ടില്ലിതുവരെ. അതാണീ റിസര്‍വോയര്‍ മാനേജ്‌മെന്റിന്റെ ഏറ്റവും വലിയ ഡൈലമ്മ. റിസര്‍വോയറില്‍ തടാകമത്സ്യങ്ങളാണല്ലോ ഇടേണ്ടത്, പക്ഷേ തടാകമത്സ്യങ്ങള്‍ എന്നൊരു വിഭാഗമേയില്ല. അതിനാലാണ് സി.എച്. ഫെര്‍ണാണ്ടസ് പറഞ്ഞിരിക്കുന്നത്, ഏതെങ്കിലും ഒരു മത്സ്യത്തെ അങ്ങിനെ വിളിക്കാമെങ്കില്‍ അത് തിലാപ്പിയ മാത്രമാണ്. അതും ആഫ്രിക്കയിലെ തടാകങ്ങളിലാണ്. അവിടേയ പരിണാമമല്ല, അഡാപ്റ്റേഷനാണ്.

അഡാപ്റ്റേഷന്‍ എന്ന് പറയുമ്പോള്‍?

ഡോ. സുഗുണന്‍ : പരിണാമവും അഡാപ്റ്റേഷനും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് വെച്ചാല്‍, ഉദാഹരണത്തിനു മനുഷ്യര്‍ പണ്ട് കാടുകളില്‍ പഴങ്ങളും കായ്‌കനികളും ഭക്ഷിച്ച് കഴിഞ്ഞവരാണ്. മാംസം ദഹിപ്പിക്കാനുള്ള കഴിവില്ലായിരുന്നു. ഇറച്ചി തിന്നാല്‍ ചത്തു പോകുമായിരുന്നു. പില്‍ക്കാലത്തെപ്പോഴോ, തീയിലോ മറ്റോ പെട്ട് കായ്കനികളുടേയും മറ്റും സ്രോതസ്സ് ഇല്ലാതായപ്പോള്‍ മത്സ്യങ്ങളും മറ്റും ഭക്ഷിച്ച് തുടങ്ങിയതാണ്. അത് അഡാപ്റ്റേഷനാണ്. over a period of time. അത് നമ്മുടെ ജീവിതകാലത്തും കാണാം. ഉദാഹരണത്തിനു എസ്കിമോകള്‍ പച്ചമീന്‍ കഴിക്കുന്നതും മറ്റും - അതൊക്കെ അഡാപ്റ്റ് ചെയ്തതാണ്. വേറൊന്നും ഭക്ഷണമായി ലഭിക്കുന്നില്ല. തിലാപ്പിയ അത് പോലെ അഡാപ്റ്റ് ചെയ്തിട്ടുള്ള ഒരു മത്സ്യമാണ്. അതുകൊണ്ടാണ് തിലാപ്പിയ റിസര്‍വോയറില്‍ സ്റ്റോക്ക് ചെയ്യണം എന്ന് പറയുന്നത്. പക്ഷേ നമ്മുടെ ഗവണ്മെന്റ് അത്തരമൊരു തീരുമാനമെടുത്തിട്ടില്ല. That's a different story.

തിലാപ്പിയ ഒരു ഇന്‍വേസീവ് സ്പീഷിസ് ആണോ?

ഡോ. സുഗുണന്‍ : തിലാപ്പിയക്ക് നമ്മുടെ നാട്ടില്‍ ക്ലിയറന്‍സ് കൊടുത്തിട്ടില്ല. പക്ഷേ ഗവണ്‍‌മെന്റാണ് 1957-ല്‍ കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം എല്ലാ റിസര്‍വോയറിലും കൊണ്ട് തിലാപ്പിയ ഇട്ടത്. ഇട്ട് കഴിഞ്ഞതിനു ശേഷം ചെറിയ കുളങ്ങളിലും മറ്റും അവ പെട്ടെന്ന് ബ്രീഡ് ചെയ്യാന്‍ തുടങ്ങി. അമ്പലക്കുളങ്ങളിലൊക്കെ ഇവ നിറഞ്ഞു കവിഞ്ഞു. അത് പിന്നീടൊരു ശല്യമായി(weed) മാറി. അത് മൊസാംബിക്കസ് എന്ന സ്പീഷീസാണ്. പക്ഷേ ഇപ്പോള്‍ തിലാപ്പിയയുടെ തന്നെ നൈലോട്ടിക്കസ് എന്ന സ്പീഷീസിനു അത്തരത്തിലുള്ള കുഴപ്പങ്ങളൊന്നുമില്ല എന്നാണ് പറയുന്നത്. ഇന്ത്യാ ഗവണ്‍മെന്റ് പക്ഷേ ഇതുവരെ അവയെ റിസര്‍വോയറില്‍ സ്റ്റോക്ക് ചെയ്യുന്ന പോളിസി എടുത്തിട്ടില്ല. അത്തരമൊരു പോളിസി എടുക്കാത്തിടത്തോളം കാലം നമുക്ക് സ്റ്റോക് ചെയ്യാന്‍ കഴിയില്ല.

തമിഴ്‌നാട്ടിലെ ഏതോ റിസര്‍വോയറില്‍ തിലാപ്പിയ ഉണ്ട്, അല്ലേ?

ഡോ. സുഗുണന്‍ : അതെ, അമരാവതി റിസര്‍വോയറില്‍.

തിലാപ്പിയയെ നിയന്ത്രിക്കാന്‍ വേണ്ടി കാര്‍പ്പുകളെ ഉപയോഗിച്ചു എന്ന് വായിച്ചിട്ടുണ്ട്.

ഡോ. സുഗുണന്‍ : അതെ, അമരാവതിയില്‍ തന്നെ. തമിഴ്‌ട്ടില്‍ തന്നെ ബാങ്കളൂരുവിന്റെ അടുത്തുള്ള ഹൊസൂര്‍ റിസര്‍വോയറില്‍ ഞാന്‍ ഈയടുത്ത് പോയിരുന്നു. അവിടെ തിലാപ്പിയ പ്രധാനമത്സ്യമാണ്. ഒഫീഷ്യലായിട്ടല്ല, അണ്‍ ഒഫീഷ്യലായിട്ട്. നൈലോട്ടിക്കസാണ്. അത് പണ്ടത്തെപ്പോലെ ചെറുതല്ല. അരക്കിലോ മിനിമം ഉണ്ടാകും.

അത് കരിമീനിന്റെ തന്നെ ഫാമിലി അല്ലേ ?

ഡോ. സുഗുണന്‍ : അതുതന്നെ.സിക്ലഡേ.. കരിമീനിന്റെ ഫാമിലിയില്‍ പെട്ട രണ്ടെണ്ണമേ നമുക്കുള്ളൂ. കരിമീനും പള്ളത്തിയും. കരിമീനിന്റെ ഫാമിലി ആണീ തിലാപ്പിയ.

മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും വനം മേഖലയിലെ റിസര്‍വോയറുകളില്‍ സ്റ്റോക്കിംഗ് ചെയ്യാറുണ്ടോ? അതിന്റെ പരിണിത ഫലവും ഗുണങ്ങളും എന്തായിരുന്നു?

ഡോ. സുഗുണന്‍ : മറ്റു സംസ്ഥാനങ്ങളില്‍ വനം മേഖലയില്‍ റിസര്‍വോയര്‍ സ്റ്റോക്കിങ്ങ് ചെയ്യാറുണ്ട്. ഉള്ളതും ഇല്ലാത്തതുമായ സംസ്ഥാനങ്ങള്‍ ഉണ്ട്. കേരളത്തില്‍ ഇല്ല. സ്റ്റോക്കിങ്ങ് അനുവദിക്കണമെന്നാണ് നമ്മുടെ അഭിപ്രായം. മറ്റുള്ള നിയന്ത്രണങ്ങള്‍ വെച്ചോട്ടെ. മറ്റാരും ഡാമിന്റെ അടുത്തേക്ക് പോകരുത് മുതലായവ. പക്ഷേ മത്സ്യബന്ധനം അനുവദിക്കരുത് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. കാരണം എന്താണെന്ന് വെച്ചാല്‍ റിസോര്‍സസ് വെറുതെ കളയലാവും ഫലം. സമ്പൂര്‍ണ്ണ സംരക്ഷണം ആവശ്യമില്ലാത്തവയാണ് മത്സ്യങ്ങള്‍. അവ മരങ്ങളെപ്പോലെയല്ല. മരങ്ങളുടെ കാര്യത്തില്‍ ഒരു മരം പോലും മുറിക്കാന്‍ പാടില്ലാത്തതാണല്ലോ. മത്സ്യങ്ങളുടെ കാര്യത്തില്‍ അങ്ങിനെയല്ല.

സ്റ്റോക്കിംഗ് ചെയ്യാതെ ഇരുന്നാല്‍ അണക്കെട്ടിലെ ജലത്തില്‍ ഫൈറ്റോ പ്ലാംഗ്‌ടണുകള്‍ അധികരിക്കുമെന്നും അത് ജലത്തിന്റെ ക്വാളിറ്റിയെ പ്രതികൂലമായി ബാധിക്കുമെന്നും ഒരു വിദേശ പഠനത്തില്‍ (ചൈനീസ്) കാണുന്നു. ഇത് ശരിയോ? അങ്ങനെ എങ്കില്‍ നമ്മുടെ പുഴജലത്തിനു തരിശു കിടക്കുന്ന റിസര്‍വോയറുകള്‍ ക്ഷതമേല്പ്പിക്കുക അല്ലേ?

ഡോ. സുഗുണന്‍ : അങ്ങനെയില്ല. തരിശിട്ടാല്‍ നമ്മുടെ റിസോര്‍സസ് വേസ്റ്റ് ആയിപ്പോകും എന്നേയുള്ളൂ. ചൈനക്കാര്‍ നൈറ്റ് സോയില്‍ വരെ റിസര്‍വോയറില്‍ കൊണ്ടിടുമെന്ന് കേട്ടിട്ടുണ്ട്. നമ്മെ സംബന്ധിച്ചിടത്തോളം റിസര്‍വോയറിലെ വെള്ളത്തിന് പല പല ഉപയോഗങ്ങളാണ്. മത്സ്യകൃഷിക്ക് മാത്രമായല്ല അവ ഉപയോഗിക്കുന്നത്. കുടിവെള്ളത്തിനും നാം റിസര്‍വോയറുകളെ ആശ്രയിക്കുന്നുണ്ട്. അതിനാല്‍ തന്നെ യൂട്രോഫിക്കേഷനിലേക്ക് നയിക്കുന്ന നടപടികള്‍ നമുക്കെടുക്കാനാവില്ല.

റിസര്‍വോയര്‍ സ്റ്റോക്കിംഗ് ഇല്ലെങ്കില്‍ അമിത മത്സ്യബന്ധനം വഴി തദ്ദേശീയ പുഴമീനിന്റെ വംശബലം വളരെക്കുറയുകയോ ചിലപ്പോള്‍ പലതും ഇല്ലാതെ ആകുകയോ തന്നെ ചെയ്തേക്കാം എന്ന അഭിപ്രായത്തില്‍ കഴമ്പുണ്ടോ?

ഡോ. സുഗുണന്‍ : ഇന്‍ഡൈറക്ട്‌ലി ശരിയാണ്. റിസര്‍വോയര്‍ മത്സ്യങ്ങള്‍ക്ക് നമ്മള്‍ ഒരു അവസരം കൊടുത്താല്‍ മറ്റുള്ള സ്ഥലങ്ങളില്‍ സമ്മര്‍ദ്ദം കുറയും.

റിസര്‍വോയര്‍ മത്സ്യങ്ങള്‍ നമ്മുടെ രുചിസങ്കല്പങ്ങളുമായി ചേര്‍ന്നു പോകുന്നുണ്ടോ?

ഡോ. സുഗുണന്‍ : നല്ല ചോദ്യം. വ്യക്തിപരമായി എനിക്ക് ‘കട്‌ല’ വലിയ ഇഷ്ടമൊന്നുമല്ല. കരിമീനും കടല്‍ മത്സ്യങ്ങളുമൊക്കെയാണ് ഇഷ്ടം. പക്ഷേ over a period of time രുചിയുമായി നാം സമരസപ്പെടും. ഉദാഹരണത്തിനു എനിക്ക് അറിയാവുന്ന പലര്‍ക്കും ‘കട്‌ല’ ഇഷ്ടമാണ്. ഞാനൊരു മുപ്പത് വര്‍ഷം കല്‍ക്കട്ടയിലായിരുന്നു. എന്നിട്ടും എനിക്ക് കട്‌ല ഇഷ്ടപ്പെടാനായിട്ടില്ല. അവിടത്തെ പല മീനുകളും എനിക്ക് വളരെ ഇഷ്ടമാണ്. അവിടുത്തെ പല മത്സ്യങ്ങളും ആദ്യമൊന്നും എനിക്കിഷ്ടമല്ലായിരുന്നു. ഹില്‍സ ഉദാഹരണം. പിന്നീട് ഞാന്‍ അവയുടെ ഒരു ആരാധകനായി മാറി. നല്ല സ്വാദാണ്. നമ്മുടെ നാട്ടിലും ‘കട്‌ല’ ഇഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്. അത് തിരഞ്ഞ് പിടിച്ച് വാങ്ങിക്കുന്നവര്‍ പോലും മലയാളികളുടെ ഇടയില്‍ ഉണ്ട്. മാറിവരുന്ന രുചിസങ്കല്‍പങ്ങള്‍. നാടന്‍ കോഴിയെ തിരഞ്ഞ് ചെന്നാല്‍ ഇപ്പോള്‍ കിട്ടുമോ? ബ്രോയിലറേ കിട്ടൂ. കട്‌ലയെ കിട്ടൂ എന്നൊരു നില വന്നാല്‍ കട്‌ലയെയും ആളുകള്‍ ഇഷ്ടപ്പെട്ട് തുടങ്ങും.

ഇനിയും ഇക്കാര്യത്തില്‍ പഠനങ്ങള്‍ വേണമെങ്കില്‍ ഒരു ജെനറേഷന്‍ ഇന്ത്യന്‍ കാര്‍പ്പിനെ വനം മേഖലയിലെ റിസര്‍വോയറുകളില്‍ സ്റ്റോക്ക് ചെയ്യുക വഴി പഠനങ്ങള്‍ നടത്താനാവില്ലേ?

ഡോ. സുഗുണന്‍ : വനം മേഖല എന്നു ഉദ്ദേശിക്കുന്നതെന്താണ് ? ഒട്ടെല്ലാ റിസര്‍വോയറുകളും വന മേഖലയില്‍ തന്നെയാണ്. മറ്റു സംസ്ഥാനങ്ങളിലെ വനം മേഖലകളില്‍ സ്ഥിതി ചെയ്യുന്ന റിസര്‍വോയറുകളില്‍ ധാരാളം പഠനം നടത്തിയിട്ടുണ്ട്.

ഫിഷറീസ് ഡിപ്പര്‍ട്ട്മെന്റില്‍ നിന്നറിഞ്ഞത് ഇടുക്കി ജില്ലയിലെ 6 റിസര്‍വോയറുകളില്‍ ഇതിനകം ഇന്ത്യന്‍ മേജര്‍ കാര്‍പ്പുകളെ നിക്ഷേപിച്ചു കഴിഞ്ഞു എന്നാണ്. കുണ്ടള, മാട്ടുപ്പെട്ടി ഇവിടെയെല്ലാം ഇട്ടിട്ടുണ്ട് എന്നാണ്. വേനലില്‍ ഇവിടൊക്കെ വറ്റും എന്നും അപ്പോള്‍ മീന്‍ പിടിക്കാനുള്ള അവകാശം കരാറുകാര്‍ക്ക് കൊടുക്കുകയാണെന്നും ആണ് അറിഞ്ഞത്.

ഡോ. സുഗുണന്‍ : വേനലില്‍ വറ്റുമെങ്കില്‍ ഈ മീനുകളൊന്നും സര്‍വെവ് ചെയ്യില്ലല്ലോ? അങ്ങനെയെങ്കില്‍ സ്റ്റോക്കിങ്ങ് മൂലം അവിടെ ഒരിക്കലും ഇക്കോളജിക്കല്‍ ഡാമേജ് വരുന്നില്ല. കള്‍ച്ചര്‍ ബേസ്ഡ് ഫിഷറീസിന്റെ വേറൊരു ഗുണം അതാണ്. സ്റ്റോക്കിങ്ങ് ആന്‍ഡ് റീകാപ്ചറിങ്ങ് ആണ്. വെള്ളം തീരെക്കുറയുമ്പോള്‍ മൊത്തം പിടിച്ചെടുക്കുകയാണ്. ഈ അവസ്ഥയില്‍ തദ്ദേശീയമായ മീനുകള്‍ വരെ ചത്തുപോകും. റിസര്‍വോയര്‍ ഈസ് നോട് ദ പ്ലേസ് ഫോര്‍ കണ്‍സര്‍വേഷന്‍. റിസര്‍വോയര്‍ തന്നെ ആര്‍ട്ടിഫിഷ്യല്‍ ആണ്. കണ്‍സര്‍വേഷന്‍ ആണെങ്കില്‍ പുഴയിലേക്ക് പോകണം. river is the place where conservation is relevant. റിസര്‍വോയറില്‍ കണസര്‍വേഷന്‍ എന്ന് പറയുന്നത് തന്നെ ഇറവലന്റ് ആണ്, അങ്ങനെയാണെങ്കില്‍ റിസര്‍വോയര്‍ ഉണ്ടാക്കരുത്. The moment you made a reservoir you altered the environment. Running water ആയിരുന്നതിനെ നമ്മള്‍ ലേക്ക് ആയി കണ്‍വേര്‍ട്ട് ചെയ്തു. അപ്പോള്‍ തന്നെ അതില്‍ ഉണ്ടായിരുന്ന നാച്വറല്‍ ആയിട്ടുള്ള ഒരുപാട് മീനുകള്‍ ചത്തുപോകും. അവയ്ക്ക് റണ്ണിങ്ങ് വാട്ടര്‍ ഇല്ലെങ്കില്‍ ജീവിയ്ക്കാന്‍ കഴിയില്ല. പിന്നെ ഹാര്‍ഡി ആയിട്ടുള്ള ചില സ്പീഷീസ് ഉണ്ട്. അവ എവിടെയും ജീവിയ്ക്കും in running, swamp, stagnant അവരൊക്കെ സര്‍വൈവ് ചെയ്ത് പോകും. നമുക്ക് കണ്‍സര്‍വ് ചെയ്യണം എങ്കില്‍ നമ്മള്‍ concentrate ചെയ്യേണ്ടത് റിസര്‍വോയറില്‍ അല്ല. നാച്വറല്‍ ഹാബിറ്റാറ്റിലാണു കണ്‍സര്‍വ് ചെയ്യേണ്ടത്.

വനം മേഖലയില്‍ സ്റ്റോക്കിംഗ് നടത്തണമെങ്കില്‍ നിയമപരമായ അനുവാദങ്ങള്‍ എവിടെ നിന്നൊക്കെ വേണ്ടി വരും? റിസര്‍വോയര്‍ യീല്‍ഡ് കൂട്ടാന്‍ എക്സോട്ടിക്ക് അല്ലാത്ത മത്സ്യങ്ങളെ സ്റ്റോക്ക് ചെയ്യുക എന്നതല്ലാതെ മറ്റു വഴികളെന്തെങ്കിലും ഉണ്ടോ?

ഡോ. സുഗുണന്‍ : ഇതിനു ഫിഷറീസ് വകുപ്പ് മാത്രം വിചാരിച്ചാല്‍ നടക്കില്ല. ഗവണ്‍‌മെന്റ് ലെവലില്‍ ഒരു പോളിസി ഉണ്ടാവണം, ഇലക്ട്രിസിറ്റ്, ഫോറസ്റ്റ്, ഫിഷറീസ് എല്ലാ ഡിപാര്‍ട്ട്മെന്റുകളും യോജിക്കണം. ഇപ്പോള്‍ ഇലക്ട്രിസിറ്റിക്കാരും, ഫോറസ്റ്റുകാരും പൊസ്സസീവ് ആണ്, ഫിഷറീസുകാരെ വനത്തില്‍ കയറ്റില്ല. അപ്പോള്‍ ഗവണ്‍‌മെന്റിന്റെ ലെവലില്‍ ഒരു തീരുമാനം വരണം നമ്മുടെ സ്റ്റേറ്റില്‍ റിസര്‍വോയര്‍ എവിടെയെല്ലാം ഉണ്ടോ അവിടെയെല്ലാം മീനിന്റെ കാര്യം കണ്ട്രോള്‍ ചെയ്യാന്‍ ഫിഷറീസിനു അധികാരം വേണം. പല സംസ്ഥാനങ്ങളിലും ഇതുണ്ട്. എവിടെയെല്ലാം സ്റ്റോക്ക് ചെയ്യണം, ഏത് മത്സ്യങ്ങളെ സ്റ്റോക്ക് ചെയ്യണം തുടങ്ങിയ തീരുമാനങ്ങള്‍ എടുക്കാന്‍ ഫിഷറീസിനു അധികാരം വേണം. പിന്നെ കംപ്ലീറ്റ് ഫിഷിങ്ങ് ബാന്‍ എന്നത് ഒരു നല്ല കോണ്‍സപ്റ്റ് അല്ല, കണ്‍സര്‍വേഷന്. കാസിരംഗ ഫാമിലൊക്ക് ഒരുപാട് മീന്‍ കിടപ്പുണ്ട്. തൊടാന്‍ അവര്‍ സമ്മതിക്കുന്നില്ല. അതിനെതിരെ കേന്ദ്രത്തില്‍ നമ്മള്‍ ഒരു പാട് പ്രഷര്‍ ചെലുത്തുന്നുണ്ട്, കെ വി തോമസ് വഴിയൊക്കെ നമ്മള്‍ പറഞ്ഞിട്ടുണ്ട്. നല്ലൊരു ശതമാനം കണ്‍സര്‍വേഷനിസ്റ്റുകളുടെകളുടെ അഭിപ്രായം മീനിന്റെ കാര്യത്തില്‍ ഈ കടുംപിടുത്തത്തിന്റെ ആവശ്യം ഇല്ല എന്നതാണ്. ഫിഷ് അങ്ങനെ നശിച്ചു പോകുന്നൊരു റിസോഴ്സ് അല്ല. ഫിഷ് എടുത്തില്ല എങ്കിലാണ് കുഴപ്പം. (പ്ലാന്റഡ് ഫിഷുകള്‍) ഓവര്‍ക്രൌഡിങ്ങ് ആയിട്ട് അതിന്റെ സ്വാഭാവികത നശിച്ച് പോവാനിടയുണ്ട്, ഒന്നുകില്‍ നമ്മള്‍ ഫിഷ് ആവശ്യത്തിനു വളര്‍ത്തുക. പിന്നെ ഒരു സ്പീഷിസ് മാത്രം പ്രോലിഫറേറ്റ് ചെയ്ത് വരികയാണെങ്കില്‍ അതും പ്രശ്നമാണ്. വനമേഖലയില്‍ സ്റ്റോക്കിങ്ങ് നടത്തുന്നതിനു ഗവണ്‍‌മെന്റ് ലെവലില്‍ ഒരു പോളിസി ഉണ്ടായാല്‍ അത് നന്നായിരിക്കും. stocking is the only way where reservoir can be developed... exotic species ഇടുന്നത് ശരിയായ പഠനങ്ങള്‍ നടത്തിയ ശേഷം മാത്രമേ പാടുള്ളൂ. അതിനൊരു ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ട് ലഖ്‌നൌവില്‍ NBFGR ( National Bureau of Fish Genetic Resources ) . അവര്‍ക്കാണ് റെഫര്‍ ചെയ്യാറൂള്ളത്.

പുഴമീനുകളുടെ സംരക്ഷണത്തിനു നമുക്ക് എന്തു ചെയ്യാന്‍ ആകും?

ഡോ. സുഗുണന്‍ : പുഴമീനിന്റെ സംരക്ഷണത്തിനു ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ചിലത് പറയാം:

ഒന്ന് - കുറേ സ്പീഷിസ് threatened ഉണ്ട് അത് കൂടുതല്‍ ഉള്ള സ്ഥലങ്ങള്‍ sanctuary ആയി പ്രഖ്യാപിക്കുക. അവിടെ യാതൊരുവിധ ഫിഷിങ്ങും അനുവദിക്കരുത്.

രണ്ട് - ബ്രീഡിങ്ങ് നടക്കുന്ന സ്ഥലങ്ങള്‍ പ്രൊട്ടക്റ്റ് ചെയ്യുക. ഗംഗയില്‍ ചില ഏരിയകളില്‍ ഇതു പോലെ ചില മീനുകളെ ടാര്‍ഗറ്റ് ചെയ്ത് വച്ചിട്ടുണ്ട്. NBFGR ജേര്‍ണലുകളില്‍ പ്രത്യേക പ്രോട്ടോകോള്‍സ് ഉണ്ട്. പുഴകളില്‍ ആണിത് കോണ്‍സന്‍ട്രേറ്റ് ചെയ്യേണ്ടത്. ചില പുഴകളും അതിനൊട് ചേര്‍ന്നുള്ള ചതുപ്പുകളും ചേര്‍ന്ന combine ഉണ്ട് അത് നിലനിര്‍ത്തിയാലേ ഇത് സാധ്യമാവൂ. പുഴയോട് ചേര്‍ന്നുള്ള വെറ്റ് ലാന്‍ഡ്സില്‍ വെള്ളം വരണമെങ്കില്‍ പുഴയില്‍ വെള്ളം വേണം. സൈഡിലേക്ക് സ്പില്‍ ചെയതാലേ വെറ്റ്ലാന്‍ഡ്സ് നിലനില്‍ക്കൂ. ചില മീനുകള്‍ക്ക് ബ്രീഡിങ്ങ് നടത്താനും ജീവിക്കാനും ഈ വെറ്റ്ലാന്‍ഡ്സ് കൂടിയേ തീരൂ. അതിനു പുഴ പ്രൊട്ടക്ട് ചെയ്യണം , ഈ മണലൂറ്റ് തുടങ്ങിയ കാര്യങ്ങള്‍ അവസാനിപ്പികണം. NBFGR ജേര്‍ണലുകളില്‍ ഈ മീനുകളുളേ ലിസ്റ്റുകളുണ്ട്. കേരളത്തില്‍ മാത്രം കാണപ്പെടുന്ന ചില സ്പീഷിസ് ഉണ്ട്, Dussumieri വിഭാഗത്തില്‍ പെടുന്നത്. കണ്ടാല്‍ മുഷി പോലെ ഇരിക്കുമെങ്കിലും മുഷി അല്ല മുഷി clarias batrachus ആണ് ഇത് clarias dussumieri ആണ്. കണ്ടാല്‍ മുഷിയെ പോലെ തന്നെ ഇരിക്കും കുറച്ച് കൂടെ വലുപ്പവും വീതിയും ഉണ്ട്. പദ്മകുമാറ് ആണ് ഇതിനെ വെസ്റ്റേണ്‍ ഘാട്സില്‍ നിന്നും കണ്ടെത്തിയത്. ഇവയൊക്കെ വംശനാശത്തിലേക്ക് അടുക്കുന്നവയാണ്, ഇവയെയൊക്കെ ടാര്‍ഗറ്റ് ചെയ്യാന്‍ ശ്രമിക്കണം. കേന്ദ്ര/കേരള സര്‍ക്കാരുകളുടെ ഫണ്ട് കിട്ടും, അതൊക്കെ ഉപയോഗിച്ച് ചെയ്യണം. ഇതെല്ലാം ചെയ്യേണ്ടത് പുഴയിലാണ്, റിസര്‍വോയറിലല്ല. റിസര്‍വോയര്‍ വെറുത് ഇടുന്നതില്‍ കാര്യമില്ല. സ്റ്റോക്ക് ചെയ്ത് പ്രൊഡക്ഷന്‍ കൂട്ടണം. ലോക്കല്‍ ലെവല്‍ ഗവേര്‍ണന്‍സ് വേണം. Then everything will fall in place.


Reference:-

1. (Srinivasan A.(1984) Influence of stocking on fish production in reservoirs in India. Fishing Chimes 4, 54–70

2. See  http://www.aseanbiodiversity.info/Abstract/51010680.pdf

3. Reservoir fisheries management in India, table 1.6.

4. STATUS OF FISHERIES DEVELOPMENT IN KERALA Table 3.8, 3.9, 3.12

5. http://www.cifri.ernet.in

6. Reservoir fisheries management in India, 1.5.2- Stocking